മൊബൈല്‍ഫോണിന് ടവറിനേക്കാള്‍ റേഡിയേഷന്‍

മൊബൈല്‍ഫോണിന് ടവറിനേക്കാള്‍ റേഡിയേഷന്‍

ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഒരു കാരണവശാലും നല്‍കരുത്

കൊച്ചി: മൊബൈല്‍ ടവറിനേക്കാള്‍ റേഡിയേഷന്‍ നാം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്. മൊബൈല്‍ ടവറുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ഭീതിയും അജ്ഞതയും മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം കളക്ടറേറ്റ് സമ്മേളന ഹാളില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിലാണ് ഈ അഭിപ്രായം. 
മൊബൈല്‍ ടവറുകള്‍ റേഡിയേഷന്‍ സൃഷ്ടിക്കുന്നുവെന്നതിന് ശാസ്ത്രീയമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു.
15000ത്തിലേറെ ടവറുകള്‍ പരിശോധിച്ചതില്‍ ഒരിടത്തും റേഡിയേഷനുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് റിസോഴ്‌സ് ആന്റ് മോണിട്ടറിംഗ് (ടേം) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി. സുനിത പറഞ്ഞു. മൊബൈല്‍ ടവറുകള്‍ തേനീച്ച, പക്ഷികള്‍ എന്നിവയെ ദോഷകരമായി ബാധിക്കുന്നുവെന്നതിനും തെളിവില്ലെന്ന് പക്ഷികള്‍ അതിനു മുകളില്‍ കൂടുവയ്ക്കുന്നുണ്ടെന്ന് ഉദാഹരണമായി കാണിച്ചുകൊണ്ട് അവര്‍ പറഞ്ഞു. 
കേരളത്തില്‍ സമീപകാലത്തായി ബാധിച്ചിരിക്കുന്ന കാന്‍സറോഫോബിയ ആണ് മൊബൈല്‍ ടവറുകള്‍ക്കു പിന്നിലെ വിവാദങ്ങള്‍ക്കു കാരണമെന്ന് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ അഡീഷണല്‍ പ്രൊഫസര്‍ ഡോ. കെ. ചന്ദ്രമോഹന്‍ പറഞ്ഞു. ഇതു സമൂഹത്തിന് മൊത്തത്തില്‍ യോജിച്ചതല്ല. ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയില്ലാത്തതാണു കാരണം. ശരീരത്തിലെ ജീനുകള്‍ക്കുണ്ടാകുന്ന വ്യതിയാനമാണു കാന്‍സറിനു പ്രധാന കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. അതിന് റേഡിയേഷന്‍ ഒരു കാരണമാണ്. എന്നാല്‍ ടവറുകളില്‍ നിന്നുള്ള ചൂടോ റേഡിയേഷനോ ഇതിനു കാരണമല്ല. ടവറിനേക്കാള്‍ വില്ലന്‍ പോക്കറ്റിലും കൈയിലും വയ്ക്കുന്ന ഫോണ്‍ ആണ്. നമ്മുടെ ചുറ്റിലുമുള്ള ഇലക്ട്രിക്, ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്നെല്ലാം കൂടിയ അളവില്‍ റേഡിയേഷന്‍ ഉണ്ട്. ഇതൊക്കെ ശരീരത്ത് വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നതാണ്. സൂര്യരശ്മിയാണ് മറ്റൊന്ന്. ഇപ്പോള്‍ ഉയര്‍ന്നതോതിലാണ് സൂര്യനില്‍ നിന്നുളള അണുവികിരണം ഉണ്ടാകുന്നത്. ഇതു തടയുന്ന ഓസോണ്‍ പാളി ദുര്‍ബലപ്പെട്ടുകഴിഞ്ഞു. 2005ല്‍ ബ്രിട്ടീഷ്, സ്വീഡീഷ് പഠനങ്ങളിലും 2011ല്‍ ഡാനിഷ് പഠനത്തിലും മൊബൈല്‍ ടവറില്‍നിന്നുള്ള റേഡിയേഷന്‍ അപകടകരമാണെന്നു തെളിയിച്ചിട്ടില്ല. മനുഷ്യരിലും മൃഗങ്ങളിലും നടത്തിയ പഠനങ്ങളിലും കാന്‍സര്‍ സാധ്യത കണ്ടെത്താനായിട്ടില്ല. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഒരു കാരണവശാലും നല്‍കരുത്. അത് അവരുടെ രക്തത്തെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡോ. ചന്ദ്രമോഹന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com