കാല്‍വേദനയ്ക്ക് അമ്മ എണ്ണയിട്ടു തിരുമ്മിയപ്പോള്‍ ആ യുവാവ് എങ്ങനെയാണ് മരിച്ചുപോയത്?

ഏതെങ്കിലും വസ്തുക്കളാല്‍ ശരീരത്തിലെ രക്തക്കുഴലുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ അടയുന്നതിനാലാണ് എംബോളിസം ഉണ്ടാവുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാര്‍ത്ത: ഒടിഞ്ഞ കാലിലെ വേദന മാറാന്‍ എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. പരിക്കേറ്റ കാലിലെ ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട (Blood Clot) തിരുമ്മലിനെ തുടര്‍ന്ന് ഹൃദയ ധമനിയില്‍ എത്തിയതാണ് മരണത്തിന് കാരണമായത്.
ഈ വാര്‍ത്ത ഞെട്ടലുളവാക്കുന്നു എന്ന് പറയാതെ വയ്യ. കാരണം, ഏത് വേദനക്കുമുള്ള സര്‍വ്വരോഗസംഹാരിയാണ് നമുക്ക് 'ഉഴിച്ചില്‍'. ഇങ്ങനെ ഉഴിയുമ്പോള്‍ 'ഞരമ്പ്' വഴി രക്തക്കട്ട നീങ്ങി ഹൃദയത്തിലെത്തി എന്നൊക്കെയാണ് വാര്‍ത്ത. കഴിഞ്ഞ വര്‍ഷമാണ് ഡല്‍ഹിക്കാരിയായ ആ അമ്മക്ക് ഈ നഷ്ടമുണ്ടായത്.
ഈ രോഗാവസ്ഥയില്‍, രക്തക്കട്ട സഞ്ചരിച്ചു ചെന്ന് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം പൂര്‍ണ്ണമായോ ഭാഗികമായോ അടയുകയോ ഹൃദയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശ്വാസകോശത്തെ കൂടി ബാധിക്കുന്ന രീതിയിലുള്ള സങ്കീര്‍ണതയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയോ ആണ് ചെയ്യുക.
എംബോളിസം എന്നാണിതിന് പേര്. ഏതെങ്കിലും വസ്തുക്കളാല്‍ ശരീരത്തിലെ രക്തക്കുഴലുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ അടയുന്നതിനാലാണ് എംബോളിസം ഉണ്ടാവുന്നത്.
മൂന്നുതരം വസ്തുക്കളാണ് സാധാരണ എംബോളിസം സൃഷ്ടിക്കുന്നത്.
1. ഖര രൂപത്തിലുള്ളവ  ത്രോംബസ് (രക്തക്കട്ട)
2. സെമിസോളിഡ്  അമ്‌നിയോട്ടിക് ദ്രവം, കൊഴുപ്പ് കുമിളകള്‍
3. വാതക രൂപത്തിലുള്ളവ  വായു
വിഷയം വളരെ വലുതായത് കൊണ്ട് കഴിഞ്ഞ ഒക്‌ടോബറില്‍ ഡല്‍ഹിയില്‍ നടന്ന ഈ സ്ഥിതി മാത്രം നമുക്കൊന്ന് പരിഗണിക്കാം...
Pulmonary Thromboemolism  ശ്വാസകോശത്തിലെ ധമനികളില്‍ രക്തക്കട്ട അടയുന്നതിനാല്‍ ശ്വാസകോശ ധമനി അടയുന്നു. Deep Vein Thrombosis (കാലില്‍ ആഴത്തിലുള്ള സിരകളില്‍ രക്തം കെട്ടി നിന്ന്/രക്തത്തിന് കട്ടി കൂടിയത് കൊണ്ട് കട്ട പിടിക്കുന്ന അവസ്ഥ) ആണ് പ്രധാനകാരണം. ഇത്തരത്തില്‍ ഉണ്ടാകുന്ന 6080% വരെ എംബോളിസം യാതൊരു ലക്ഷണവും കാണിക്കാതെ സങ്കീര്‍ണതകളില്ലാതെ സ്വയം ഭേദമാകും. ബാക്കിയുള്ളവ മരണകാരണം പോലുമാകാം.
പ്രധാനകാരണങ്ങള്‍/അനുകൂല സാഹചര്യങ്ങള്‍: 
a. സിരകള്‍ ഉള്‍പ്പെടുന്ന ഭാഗത്തുണ്ടാകുന്ന പരിക്കുകള്‍
b. കാലിലെ എല്ലുകള്‍ ഒടിഞ്ഞതു മൂലമോ ഇടുപ്പെല്ലില്‍ പൊട്ടലുണ്ടായതുമൂലമോ പ്രസവത്തോടനുബന്ധിച്ചോ ദീര്‍ഘകാലം കട്ടിലില്‍ കിടക്കേണ്ട അവസ്ഥയുണ്ടാവുക.
c. ചില ഗര്‍ഭനിരോധക ഗുളികള്‍ കഴിക്കുന്നത്, ഈസ്‌ട്രോജന്‍ റീപ്ലേസ്‌മെന്റ് തെറാപ്പി, ഗര്‍ഭാവസ്ഥ
d. ചില ക്യാന്‍സറുകള്‍, ജനിതകമായ ചില കാരണങ്ങള്‍
e. വയറിലോ ഇടുപ്പെല്ലിനോ ചെയ്യേണ്ടി വരുന്ന ശസ്ത്രക്രിയകള്‍
f. വെരികോസ് വെയ്ന്‍
g. തുടര്‍ച്ചയായ ഇരുത്തം
h. പുകവലി
i. രക്തം കട്ടി കൂടുന്ന വിവിധ രോഗങ്ങള്‍
ഇതില്‍ ഏത് അവസ്ഥയും Deep vein thrombosis തുടര്‍ന്ന് thromboembolism എന്നിവയുണ്ടാക്കാം.
10 മുതല്‍ 20 ദിവസം വരെ കാലം കൊണ്ടാണ് ഒരു രക്തക്കട്ട സിരയില്‍ രൂപം കൊള്ളുന്നത്. അത് സിരയിലൂടെ സഞ്ചരിച്ച് ഹൃദയത്തിലെത്തുകയും അവിടെ നിന്ന് ശ്വാസകോശ ധമനികളിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ രൂപം കൊണ്ട രക്തക്കട്ടകള്‍ തിരുമ്മുമ്പോള്‍ സിരകളില്‍ നിന്ന് സഞ്ചാരം ആരംഭിക്കാന്‍ സാധ്യതയേറും.
നെഞ്ച് വേദന, ശരീരം പൊതുവെ നീലിച്ചുകാണുക, ശരീര താപനില ഉയരുക എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍ ചിലപ്പോള്‍ ഇത്തരം രക്തക്കട്ടകള്‍ പ്രധാന ശ്വാസകോശ ധമനിയെ തന്നെ അടക്കുകയും മരണം സംഭവിക്കുകയും ചെയ്യാം. ശ്വാസോച്ഛ്വാസം വേഗത്തിലാവുക, നെഞ്ചിടിപ്പ് ദ്രുതഗതിയിലാകുക, രക്ത സമ്മര്‍ദ്ദം കുറയുക, പനി, കാലുകളില്‍ നീര്‍വീക്കം എന്നതൊക്കെ ലക്ഷണങ്ങളാണ്.
രക്തക്കട്ടകളുടെ എണ്ണവും വലുപ്പവും അവയുടെ വ്യാപനവും അനുസരിച്ചാവും ലക്ഷണങ്ങള്‍. ഇവ പലപ്പോഴും വ്യത്യാസപ്പെടാം.
എല്ലാ എംബോളിസവും അപകടകരമല്ല. പക്ഷേ, ചിലപ്പോള്‍ ചിലവ വളരെ അപകടകരമാവാം. അതിനാല്‍ കാലൊടിഞ്ഞവരിലും മറ്റും തിരുമ്മുമ്പോള്‍ ശ്രദ്ധിക്കുക. ശക്തമായ തിരുമ്മല്‍ ഒഴിവാക്കുക.
തുടര്‍ച്ചയായി കിടക്കേണ്ടി വരുന്നവര്‍ക്ക് DVT stockings എഴുതി നല്‍കുമ്പോള്‍ മുറുക്കം കൊണ്ട് അസ്വസ്ഥത ഉണ്ടാകുന്നു, ആവശ്യമില്ലാത്ത വില കൂടിയ സോക്‌സ് വെറുതെ എഴുതി വാങ്ങിപ്പിക്കുന്നു എന്നെല്ലാം പരാതി കേള്‍ക്കാറുണ്ട്. ഇവയെല്ലാം തന്നെ ഈ രക്തക്കട്ടകള്‍ ഉണ്ടാകുന്നത് തടയാനാണ്. രക്തക്കട്ട ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ ഈ സങ്കീര്‍ണതക്കുള്ള സാധ്യത ഏറുമെന്നതാണ് സത്യം.
DVT ഉണ്ടാകാന്‍ സാധ്യതയുള്ള അവസ്ഥ തടയാനുള്ള മാര്‍ഗങ്ങള്‍ ഡോക്ടര്‍ നിര്‍ദേശിക്കും. കൂടാതെ കംപ്രഷന്‍ സ്‌റ്റോക്കിംഗ്‌സ് ധരിക്കാം. വിമാനയാത്രയിലും മറ്റും നാല് മണിക്കൂറില്‍ ഒരിക്കലെങ്കിലും എഴുന്നേറ്റ് നടക്കുക. തുടര്‍ച്ചയായി ഇരുന്നുള്ള യാത്രയില്‍ തീര്‍ച്ചയായും ഇടവേളകള്‍ എടുക്കുക. എല്ല് പൊട്ടുകയോ മറ്റോ സംഭവിച്ച ഭാഗങ്ങളില്‍ തിരുമ്മുകയോ തിരുമ്മിക്കുകയോ ചെയ്യാതിരിക്കുക.
പള്‍മണറിത്രോംബോ എംബോളിസവും ഫാറ്റ് എംബോളിസവും അസ്ഥിരോഗ വിദഗ്ദ്ധരും പ്രസവത്തോടനുബന്ധിച്ച അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് എംബോളിസം ഗൈനക്കോളജി ഡോക്ടര്‍മാരും അനുഭവിക്കുന്ന വെല്ലുവിളികളാണ്.
ആ അമ്മ അറിഞ്ഞതല്ല ഇതൊന്നും. ഇപ്പോഴും നമ്മളില്‍ പലരും അറിഞ്ഞു വരുന്നതേയുള്ളൂ. രോഗങ്ങളില്‍ ചിലത് ഇങ്ങനെയൊക്കെയാണ്. മകന് നൊന്തപ്പോള്‍ തടവിക്കൊടുത്ത് മകനെ നഷ്ടപ്പെട്ട ആ അമ്മ മനസ്സിന്റെ നൊമ്പരം ഇനിയൊരിക്കല്‍ കൂടി നമുക്കിടയില്‍ ആവര്‍ത്തിക്കാതിരിക്കട്ടേ.


(ഡല്‍ഹിയില്‍ അമ്മ കാലില്‍ എണ്ണയിട്ടു തിരുമ്മിയതിനെത്തുടര്‍ന്ന് യുവാവു മരിച്ചതായ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഇന്‍ഫോ ക്ലിനിക് ഫെയ്‌സ്ബുക്ക് പേജില്‍  Dr. Jinesh PS, Dr. Shimna Azyz & Dr. Deepu Sadasivan എന്നിവര്‍ എഴുതിയ ലേഖനം)

ഇന്‍ഫോ ക്ലിനിക് പേജ്:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com