ലക്ഷ്മി തരു എന്ന വൃക്ഷം കാന്‍സറിന് മരുന്നാണെന്ന തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മാത്രമല്ല ബി- 17 വൈറ്റമിന്റെ അഭാവം കാന്‍സര്‍ ഉണ്ടാകുന്നതായും പ്രചരണമുണ്ട്. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നാണ് അമേരിക്കയില്‍ നിന്നുളള പ്രശസ്ത മെഡിക്കല്‍ ഓങ്കോളജിസ്റ്റും മലയാളിയുമായ സാറാ ഈശോ വെളിപ്പെടുത്തുന്നത്. കാന്‍സര്‍ രോഗത്തെയും ചികിത്സയേയും കുറിച്ച് കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററും എറണാകുളം കരയോഗവും സംയുക്തമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം പ്രചരണങ്ങളും മിഥ്യാധാരണകളും അഭ്യൂഹങ്ങളുമെല്ലാമാണ് കാന്‍സര്‍ രംഗത്ത് ഇന്ന് വെല്ലുവിളിയാകുന്നതെന്ന് ഡോക്ടര്‍ സാറാ ഈശോ അഭിപ്രായപ്പെട്ടു. ഇത്തരം പ്രവണതകളാണ് അവസാനിപ്പിക്കേണ്ടത്. കാന്‍സര്‍ തുടക്കത്തിലേ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേതപ്പെടുത്താന്‍ കഴിയുന്ന അസുഖമാണ്. അതിനാല്‍ ശരിയായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ഇവര്‍ പറയുന്നു.
ജീവിത ശൈലീ രോഗങ്ങള്‍ മരുന്നുകള്‍ കൊണ്ട് നിയന്ത്രിക്കുന്നതു പോലെ ചിലയിനം കാന്‍സര്‍ രോഗത്തിനും മരുന്നുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ബോണ്‍ മാരോ കാന്‍സറിനായി കണ്ടെത്തിയത് അഞ്ചു മരുന്നുകളാണ്. ഇത് ഈ മേഖലയിലെ പുരോഗതിയാണ് ചൂണ്ടിക്കാട്ടുന്നതെന്നും സാറാ ഈശോ പറഞ്ഞു. പക്ഷേ ഉയര്‍ന്ന ചികിത്സാ ചെലവ് പലര്‍ക്കും ചികിത്സ നിഷേധിക്കുന്നു. രോഗബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങണം. കാന്‍സര്‍ ചികിത്സ കഴിഞ്ഞവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികളും സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടാവണമെന്നും അവര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ