നോ പറയണം പുകയിലയോട്; ഇന്ന് ലോക പുകയിലവിരുദ്ധദിനം

പുകയില ഉപയോഗം ഉപേക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഒരിക്കലും തുടങ്ങാതിരിക്കുക എന്നതാണ്‌.
നോ പറയണം പുകയിലയോട്; ഇന്ന് ലോക പുകയിലവിരുദ്ധദിനം

പുകവലിക്ക് വലിയ വിലകൊടുക്കേണ്ടി വരുമെന്ന് സിനിമാ തിയേറ്ററിലെ പരസ്യത്തില്‍ കേള്‍ക്കുമ്പോള്‍ പലര്‍ക്കും എഴുന്നേറ്റോടാനാണ് തോന്നുക. ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്‍മാരായാല്‍ ഇത്രയ്ക്ക് അസഹിഷ്ണുത പ്രകടിപ്പിക്കില്ല എന്ന് തോന്നുന്നു. നിലവില്‍ ലോകത്ത് ഏറ്റവും അധികം കച്ചവടം ചെയ്യുന്ന ഒരു വസ്തു ആണെന്നിരിക്കെ ഇത് ലോകത്തില്‍ നിന്ന് തുടച്ചുനീക്കുന്നതും വളരെ ശ്രമകരമായ ദൗത്യമാണ്. ഇതിന്റെ സാമ്പത്തിക/ കച്ചവട താല്‍പ്പര്യങ്ങള്‍ മറികടക്കുക അത്ര എളുപ്പമല്ല.

പുകയിലയില്‍ അടങ്ങിയിട്ടുള്ള ലഹരി പദാര്‍ത്ഥമായ നിക്കോട്ടിന്റെ ലഹരിദായക പ്രത്യേകതകള്‍ മൂലമാണ് ആളുകള്‍ ഇതിന് അടിമപ്പെടുന്നതും പിന്നീട് നിര്‍ത്താനാവാതെ കഷ്ടപ്പെടുന്നതും. പുകയില ഉപയോഗം ഉപേക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഒരിക്കലും തുടങ്ങാതിരിക്കുക ആണെന്ന് പറയാറുണ്ട്. കാരണം തുടങ്ങിയാല്‍ ശീലം നിര്‍ത്തുന്നത് അത്ര എളുപ്പമല്ല. ഒരു സിഗരറ്റ് വലിക്കുമ്പോള്‍ നിങ്ങളുടെ ആയുസിന്റെ ഏകദേശം 11 മിനിറ്റ് കുറയുമെന്നാണ് കണക്ക്. പുകവലിക്കുന്നവര്‍ക്ക് പുകവലിക്കാത്തവരേക്കാള്‍ പത്തുവര്‍ഷം ആയുസ് കുറവാണെന്നാണ് കണക്ക്. 

നിക്കോട്ടിന്‍ വെറും പത്ത് സെക്കന്റുകൊണ്ടാണ് നമ്മുടെ തലച്ചോറിലെത്തുക. മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തി ദോഷഫലങ്ങള്‍ ഉണ്ടാക്കും. മുലപ്പാലില്‍ പോലും നിക്കോട്ടിന്‍ എത്തപ്പെടും. ലക്ഷക്കണക്കിന് ആളുകള്‍ പുകവലി നേരിട്ട് ഉപയോഗിച്ചും അല്ലാതെയും മരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒന്‍പത് ലക്ഷത്തോളം ആളുകള്‍ പുകയില നേരിട്ട് ഉപയോഗിക്കാതെ സെക്കന്റ് ഹാന്‍ഡ് സ്‌മോകിങ് അഥവാ മറ്റൊരാള്‍ വലിച്ചു പുറത്തു വിട്ട പുകയുടെ ഇരകളാണ്. പുകയില മൂലമുള്ള മരണങ്ങളില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ചൈന, ഇന്ത്യ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുമാണ്.

മേയ് 31 ലോക പുകയില വിരുദ്ധദിനമായി ലോകാരോഗ്യസംഘടന ആചരിക്കുന്നതിന്റെ ഉദ്ദേശം പുകയിലയുടെ പുകയിലയുടെ ദൂഷ്യഫലങ്ങളെപ്പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കുക, പുകയില ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുക എന്നിവയാണ്. പുകയില- വികസനത്തിന് ഒരു ഭീഷണി എന്നതാണ് ഇക്കൊല്ലത്തെ പുകയില വിരുദ്ധദിനത്തിന്റെ തീം. ചെറുപ്പക്കാരാണ് പുകയിലയുടെ ഇരകള്‍ എന്ന അടിസ്ഥാനത്തിലാണ് ഈ തീം സ്വീകരിച്ചിരിക്കുന്നത്. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ജീവിക്കേണ്ട സമയത്ത് യുവാക്കള്‍ പുകയിലയ്ക്ക് അടിമപ്പെടുന്നത് സമൂഹത്തിനെത്തന്നെ പ്രതികൂലമായി ബാധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com