സ്ത്രീകളില്‍ ശ്വാസകോശാര്‍ബുദ മരണം കൂടുന്നു: കാരണം പുകവലിയോ? 

സ്ത്രീകളില്‍ ശ്വാസകോശാര്‍ബുദ മരണം കൂടുന്നു: കാരണം പുകവലിയോ? 

ശ്വാസകോശാര്‍ബുദം ബാധിച്ച് മരിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് പഠനം. 2030 ആകുന്നതോടെ ശ്വാസകോശ അര്‍ബുദം ബാധിച്ച് മരിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 43 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 

അമേരിക്കന്‍ ഗവേഷകനായ ജോസ് എം മാര്‍ട്ടിനെസ് സാഞ്ചെസ് 52 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. അതേസമയം ലോകത്ത് സ്തനാര്‍ബുധം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഒന്‍പത് ശതമാനം കുറവുണ്ടായേക്കാമെന്നും പഠനഫലത്തില്‍ പറയുന്നുണ്ട്. 

2015ല്‍ 11.2 ശ്വാസകോശ അര്‍ബുദ രോഗികളായിരുന്നു മരിച്ചത്. 2030 ആകുമ്പോഴേക്കും ഇത് 16 ശതമാനമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാര്‍ബുദം ബാധിച്ച് യൂറോപ്യന്‍ പാജ്യങ്ങളിലും ഓഷ്യാനിക് (ഓസ്‌ട്രേലിയ, പാപ്പുവ, ന്യൂഗിനി, ന്യൂസിലാന്‍ഡ് ഫിജി, മൈക്രോനീഷ്യ) രാജ്യങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിക്കാന്‍ സാധ്യതയുള്ളത്. അമേരിക്കയിലും ഏഷ്യന്‍ രാജ്യങ്ങളിലുമായിരിക്കും ഏറ്റവും കുറവ് മരണം സംഭവിക്കുക. ഓഷ്യാനിയയില്‍ മാത്രം മരണസംഖ്യയില്‍ നേരിയ കുറവുണ്ടാകും.

വ്യത്യസ്ത കാലയളവില്‍ വിവിധ രാജ്യങ്ങളിലുള്ള സ്ത്രീകളുടെ പുകയില ഉപയോഗം കൂടി വിലയിരുത്തിയാണ് പഠനം നടത്തിയിട്ടുള്ളത്. യൂറോപ്പിലും ഓഷ്യനിയയിലും മരണസംഖ്യ ഉയരാനുള്ള പ്രധാന കാരണം സ്ത്രീകളിലെ പുകവലി കൂടുന്നതാണെന്നും ഗവേഷകന്‍ പറഞ്ഞു.

എന്നാല്‍ ലോകത്തിലെ സ്തനാര്‍ബുദ രോഗികളുടെ മരണസംഖ്യ 2030 ആകുമ്പോഴേക്കും കുറയുമെന്നാണ് വിലയിരുത്തല്‍. 2015ല്‍ 16.1 ശതമാനം സ്തനാര്‍ബുദ രോഗികള്‍ മരണത്തിന് കീഴടങ്ങി. 2030 ആകുമ്പോള്‍ ഇത് 14.7 ശതമാനമായി കുറയുമെന്നാണ് കണക്ക്. സ്തനാര്‍ബുദ മരണം ഏറ്റവും കൂടുതലുണ്ടാകാന്‍ സാധ്യത യൂറോപ്പിലാണെങ്കിലും ഇത് കുറഞ്ഞേക്കും. ഏറ്റവും കൂടുതല്‍ മരണം ഏഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനാണ് സാധ്യത.

ഏഷ്യയില്‍ സ്തനാര്‍ബുദ മരണം വര്‍ധിക്കുന്നതായാണ് കണക്ക്. ഏഷ്യക്കാര്‍ പാശ്ചാത്യജീവിതരീതി പിന്തുടരുന്നതാണ് അതിന് കാരണമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. വികസിതരാജ്യങ്ങളിലാണ് അര്‍ബുദം കാരണം കൂടുതല്‍ ആളുകള്‍ മരിക്കുന്നത്. കാന്‍സര്‍ റിസര്‍ച് ജേണലില്‍ ഈ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com