ഓരോ നാല് മിനിറ്റിലും ഒരാള്‍ വീതം മറവിരോഗത്തിന്റെ പിടിയിലേക്ക് വീഴുന്നുണ്ടെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകളെയാണ് രോഗം ഏറ്റവുമധികം ബാധിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും തലച്ചോറിലുള്ള മാറ്റമാണ് മറവിരോഗത്തിന്റെ പ്രധാന കാരണം. ആര്‍ത്തവ വിരാമത്തോടെ സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുകയും ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ക്രമേണെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നതോടെയാണ് രോഗസാധ്യതകള്‍ വര്‍ധിക്കുന്നത്.
അല്‍ഷിമേഴ്‌സ് ബാധിക്കുന്നതിന് കൃത്യം ഇരുപത് വര്‍ഷം മുമ്പ് തന്നെ തലച്ചോറില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നതായി പഠനങ്ങള്‍ പറയുന്നു. രോഗത്തെ കുറിച്ച് സമൂഹത്തിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയെന്നതാണ് ഈ വര്‍ഷത്തെ അല്‍ഷിമേഴ്‌സ് ദിന സന്ദേശം.
മറവി രോഗം ബാധിക്കുന്നതോടെ വ്യക്തിയിലെ ശ്വസനം, ഭക്ഷണം കഴിക്കല്‍, സംസാരം, ചവയ്ക്കല്‍ തുടങ്ങിയ പ്രക്രിയകളും മെല്ലെയാവുന്നുണ്ട്. ഇതാണ് അല്‍ഷിമേഴ്‌സ് ബാധിച്ചവര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മരിക്കുന്നതിന്റെ പ്രധാന കാരണം. അര്‍ബുദവും മറ്റ് അസുഖങ്ങളും പോലെ തന്നെ ജീവഹാനി സാധ്യതയുള്ള അസുഖമാണ് അല്‍ഷിമേഴ്‌സും എന്നതിനാല്‍ ഏറ്റവും മികച്ച പരിചരണമാണ് നല്‍കേണ്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
40 വയസ് പിന്നിട്ട ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അല്‍ഷിമേഴ്‌സ് ബാധിക്കാമെന്നും പഠനം പറയുന്നു. സ്ത്രീകളില്‍ പ്രധാനമായും ആര്‍ത്തവ വിരാമം സംഭവിക്കുന്ന പ്രായമാണിത്. ഒമേഗാ ത്രീ ഫാറ്റി ആസിഡുകള്‍ ഈ പ്രായത്തിലുള്ള സ്ത്രീകളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒരു പരിധിവരെ രോഗത്തെ ചെറുക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ