ചെന്നൈ: കുറ്റകൃത്യങ്ങള്‍ക്കും മറ്റും സിനിമകള്‍ പ്രേരണയാകുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ സിനിമാ സെന്‍സറിംഗ് കമ്മിറ്റിയോട് വിശദീകരണം ചോദിച്ച മദ്രാസ് ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അഡ്വ. സുധ രാമലിംഗം.
പന്ത്രണ്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി കാമുകനോടൊപ്പം ഒളിച്ചോടിപ്പോവുകയും ഗര്‍ഭിണിയായശേഷം തിരിച്ച് മാതാപിതാക്കളുടെ അടുത്തെത്തുകയും സംബന്ധിച്ച് മദ്രാസ് കോടതിയില്‍ കേസ് എത്തിയതായിരുന്നു തുടക്കം. കേസ് പരിഗണിക്കെ പെണ്‍കുട്ടി സിനിമകള്‍ സ്വാധീനിച്ചതാണ് ഒളിച്ചോടിപ്പോകാനുള്ള പ്രചോദനമെന്ന് പറഞ്ഞു. ഇതുകേട്ടയുടന്‍ കോടതി ബെഞ്ച് സിനിമകള്‍ക്കുനേരെ തിരിഞ്ഞു. സെന്‍സര്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഇതിനെതിരെയാണ് പ്രമുഖ അഭിഭാഷക സുധ രാമലിംഗം രംഗത്തെത്തിയത്. സിനിമകള്‍ക്കല്ല കുഴപ്പം. പത്ര-ദൃശ്യമാധ്യമങ്ങള്‍ അവബോധം വളര്‍ത്തുന്ന ഒരുപാട് കാര്യങ്ങള്‍കൂടി ചെയ്യുന്നുണ്ട്. അതൊന്നും പ്രചോദനമായതായി ആരും പറയാറില്ല. അപ്പോള്‍ ഇത്തരം സിനിമകളെ കുറ്റപ്പെടുത്തുന്നതില്‍ വലിയ കാര്യമൊന്നുമില്ല. ആദ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കുകയാണ് വേണ്ടത് എന്നാണ് സുധ രാമലിംഗം പറയുന്നത്. പൊതുവേ സെന്‍സര്‍ ബോര്‍ഡുകള്‍ സെന്‍സറുകള്‍ നടത്തി നിരവധി സിനിമകള്‍ ലോകം കാണാതെ പെട്ടിയില്‍ കിടക്കുന്നുണ്ട്. ഇത്തരത്തിലൊരു സ്‌ക്രീനിംഗുംകൂടി വന്നാല്‍ സിനിമകളുടെ സ്ഥിതി എന്താകുമെന്ന് കോടതിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് സിനിമാക്കാര്‍ക്കിടയിലുണ്ട്. അവര്‍ക്കുവേണ്ടി കൂടിയാണ് സുധ രാമലിംഗം ഇപ്പോള്‍ ഇങ്ങനെ പ്രസ്താവന നടത്തിയിരിക്കുന്നത്.
കോടതിയുടെ ഇത്തരം വിധിയ്ക്ക് സമാനമായ ഒരു സംഭവം സിനിമയായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ പുറത്തിറങ്ങി 'കോര്‍ട്ട്' എന്ന ചിത്രമാണത്. തെരുവിലെ ദളിത് പാട്ടുകാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റുചെയ്യുന്നതാണ് കഥ. ഒരു ക്ലീനിംഗ് തൊഴിലാളിയെ തന്റെ പാട്ടിലൂടെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നതാണ് കുറ്റം. അത്യാവശ്യം ഉണ്ടാകേണ്ട സുരക്ഷാ സാമഗ്രികള്‍ ഇല്ലാത്തതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് മരണപ്പെട്ട വ്യക്തിയുടെ ഭാര്യപോലും പറഞ്ഞപ്പോഴും കലാപ്രവര്‍ത്തനത്തിലൂടെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന് കോടതി വിധിക്കുകയായിരുന്നു. ഒരുപാട് അംഗീകാരങ്ങള്‍ ലഭിച്ചതായിരുന്നു കോര്‍ട്ട് എന്ന ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ