വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി; പള്ളികള്‍ക്ക് പകരം ആശുപത്രികള്‍ നിര്‍മ്മിക്കുമോ? 

ജോസഫ് വിജയ് എന്ന പേരുപയോഗിച്ച് അഭിസംബോധന ചെയ്തുകൊണ്ടാണ് രാജ സിനിമയ്‌ക്കെതിരെ ട്വീറ്റ് ചെയ്തത്.
വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി; പള്ളികള്‍ക്ക് പകരം ആശുപത്രികള്‍ നിര്‍മ്മിക്കുമോ? 

ചെന്നൈ: വിജയിയുടെ പുതിയ ചിത്രം മെര്‍സലിനെതിരേയുള്ള ബിജെപിയുടെ ആക്ഷേപങ്ങള്‍ അവസാനിക്കുന്നില്ല. വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി തമിഴ്‌നാട് ഘടകം നേതാവ് എച്ച്. രാജ. നടന്‍ വിജയ് ക്രിസ്തത്യാനിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് എച്ച് രാജ രംഗത്ത് വന്നിരിക്കുന്നത്. ജോസഫ് വിജയ് എന്ന പേരുപയോഗിച്ച് അഭിസംബോധന ചെയ്തുകൊണ്ടാണ് രാജ സിനിമയ്‌ക്കെതിരെ ട്വീറ്റ് ചെയ്തത്. സിനിമയുടെ നിര്‍മാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാണെന്നും രാജ പറഞ്ഞു. 

ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അത് വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള സിനിമയില സംഭാഷണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രാജ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 

 മോദി സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിനു പിന്നില്‍ വിജയുടെ മതവിശ്വാസത്തിനും പങ്കുണ്ട്. ക്ഷേത്രങ്ങള്‍ക്കു പകരം ആശുപത്രികള്‍ നിര്‍മിക്കണമെന്ന സിനിമയിലെ സംഭാഷണം പള്ളികളെക്കുറിച്ച് അദ്ദേഹം പറയുമോ എന്നും രാജ ചോദിച്ചു.


ചിത്രത്തിലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള രംഗങ്ങളാണ് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. സിനിമ റിലീസായതിന് പിന്നാലെ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് രംഗത്ത് വന്നിരുന്നു. 

ജിഎസ്ടിയെയും ഇന്ത്യയിലെ ശിശുമരണങ്ങളെക്കുറിച്ചുമെല്ലാം ശക്തമായി തന്നെ ചിത്രത്തില്‍ വിജയ്‌യുടെ കഥാപാത്രം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഏഴ് ശതമാനം ജിഎസ്ടി നടപ്പിലാക്കുന്ന സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന നായക കഥാപാത്രത്തിന്റെ ഡൈലോഗിന് വലിയ കയ്യടിയാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. മോദിയുടെ സ്വപ്‌ന പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയെ വടിവേലുവിന്റ കഥാപാത്രം കളിയാക്കുന്നുണ്ട്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. 

ജിഎസ്ടി നടപ്പാക്കിയതിലെ വീഴ്ചയ്‌ക്കെതിരേയും നോട്ട് നിരോധനത്തിനെതിരേയും ഉയരുന്ന പ്രതിഷേധങ്ങളെ തടയാന്‍ ബിജെപി പാടുപെടുന്ന അവസ്ഥയിലാണ് വിജയ്‌യും സിനിമ വഴി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് മികച്ച  പ്രതികരണമാണ് ലഭിക്കുന്നത്.

മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യണം എന്ന ബിജെപിയുടെ ആവശ്യത്തിനെതിരെ കമല്‍ഹാസന്‍ രംഗത്തെത്തി. ചിത്രം ഒരുതവണ സെന്‍സര്‍ ചെയ്ത്ത സര്‍ട്ടിഫിക്കേറ്റ് നേടിയതാണെന്നും ഇനിയും സെന്‍സര്‍ ചെയ്യരുതെന്നും കമല്‍ ആവശ്യപ്പെട്ടു.  വിമര്‍ശനത്തെ നേരിടേണ്ടത് യുക്തിപരമായ പ്രതികരണങ്ങളിലൂടെയാണ്. വിമര്‍ശകരെ നിശബ്ദരാക്കരുത്,കമല്‍ഹാസന്‍ ട്വിറ്ററില്‍ പറഞ്ഞു.

മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യരുതെന്ന് സംവിധായകന്‍ പാ. രഞ്ജിത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഒരു കാരണവശാലും മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യരുത്. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് സിനിമയില്‍ പ്രതിഫലിക്കുന്നത്. അതില്‍ വിഷമിച്ചിട്ടു കാര്യമില്ല,രഞ്ജിത് പറഞ്ഞു.മെര്‍സസിലെ ബിജെപി സര്‍ക്കാരിനെതിരെയുള്ള രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന പുതിയ വിവരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com