നഷ്ടപ്പെട്ടതില്‍ സങ്കടമില്ല, എല്ലാം തിരികെ പിടിക്കും: ബീന ആന്റണി

നടിയും കുടുംബവും ഇപ്പോള്‍ വീടിന്റെ മുകളിലെ നിലയില്‍ താമസിച്ചു കൊണ്ട് വൃത്തിയാക്കല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
നഷ്ടപ്പെട്ടതില്‍ സങ്കടമില്ല, എല്ലാം തിരികെ പിടിക്കും: ബീന ആന്റണി

നൂറ്റാണ്ടുകള്‍ക്ക് ശേഷമുണ്ടായ പ്രളയ നടുക്കത്തില്‍ നിന്ന് കരകയറിയിട്ടില്ല മലയാളികള്‍. വീടുകളില്‍ കയറിയ വെള്ളം തിരിച്ചിറങ്ങിയപ്പോള്‍ ധാരാളം ചളിയും മാലിന്യങ്ങളും അവിടെ ബാക്കി വെച്ചിരുന്നു. ഇപ്പോഴും വെള്ളം കയറിയ പലവീടുകളും വൃത്തിയാക്കി കഴിഞ്ഞിട്ടില്ല. ടിവി- സിനിമാ താരം ബീന ആന്റണിയുടെ ഭര്‍ത്താവിന്റെ വീട്ടിലും വെള്ളം കയറി താഴെ നിലയിലുള്ള സാധനങ്ങളെല്ലാം നശിച്ചു.

നടിയും കുടുംബവും ഇപ്പോള്‍ വീടിന്റെ മുകളിലെ നിലയില്‍ താമസിച്ചു കൊണ്ട് വൃത്തിയാക്കല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ് ഫേസ്ബുക്ക് ലൈവില്‍ വന്ന് വീടിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

'വൈറ്റിലയിലാണ് ഞാനും ഭര്‍ത്താവും ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെ വീടിനു തൊട്ടടുത്ത് വരെ വെള്ളം കയറിയിരുന്നു. എന്നാല്‍ ഏറ്റവും ബുദ്ധിമുട്ടിയത് പറവൂരുള്ള ഭര്‍ത്താവിന്റെ വീട്ടുകാരാണ്. മറ്റുള്ളവരെപ്പോലെ വീട്ടില്‍ വെള്ളം കയറില്ല എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഡാഡിയും അമ്മച്ചിയും. പക്ഷേ അടുത്ത ദിവസം റോഡ് മുങ്ങി, വൈകിട്ടോടെ വീട്ടിലും വെള്ളം കയറാന്‍ തുടങ്ങി. സാധനങ്ങള്‍ ഒന്നും മുകളിലേക്ക് മാറ്റാനുള്ള സാവകാശം ലഭിച്ചില്ല. റോഡ് മുഴുവന്‍ തടസമായതോടെ നമുക്കും വൈറ്റിലയില്‍ നിന്ന് പറവൂര്‍ക്ക് എത്താനും ബുദ്ധിമുട്ടായി'- ബീന ആന്റണി പറഞ്ഞു.

വീടിനു കുറച്ചകലെ മറ്റൊരു ബന്ധുവിന്റെ വീടുണ്ടായിരുന്നു. എല്ലാവരും അങ്ങോട്ട് മാറി. അടുത്ത ദിവസം ചെന്ന് നോക്കിയപ്പോള്‍ വീടിന്റെ താഴത്തെ നില മുഴുവനും വെള്ളത്തിലായി. പിന്നീട് നാലു ദിവസം കഴിഞ്ഞു വെള്ളം ഇറങ്ങിക്കഴിഞ്ഞാണ് വീട് തുറക്കുന്നത്. അപ്പോഴേക്കും താഴത്തെ നിലയിലെ ഇന്റീരിയര്‍ മുഴുവന്‍ നശിച്ചിരുന്നു. ഫര്‍ണിച്ചറും പുസ്തകങ്ങളും കിടക്കയും വീട്ടില്‍ സൂക്ഷിച്ചിരുന്ന ചില അവാര്‍ഡുകളുമെല്ലാം നഷ്ടമായി. 

ടിവിയും ഫ്രിഡ്ജും അടക്കമുള്ള ഗൃഹോപകരണങ്ങള്‍ എല്ലാം ഒഴുകി നടക്കുന്ന അവസ്ഥയായിരുന്നു. വീട്ടുമുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന കാറും വെള്ളം കയറി ഉപയോഗശൂന്യമായി. ഇപ്പോള്‍ ഡാഡിയും അമ്മച്ചിയും മുകളിലെ നിലയില്‍ താമസിച്ചുകൊണ്ട് താഴത്തെ നില വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ചുരുക്കം ഒരുമാസമെങ്കിലും വേണ്ടിവരും എല്ലാം പൂര്‍വസ്ഥിതിയിലാകാന്‍. എറണാകുളത്തുള്ള എന്റെ വീടും ഒരു ദുരിതാശ്വാസ ക്യാംപ് ആയി മാറിയിരുന്നു. അവിടെ വെള്ളം കയറിയില്ല. സമീപത്തുള്ള കസിന്‍സൊക്കെ കുറച്ചു ദിവസങ്ങള്‍ വീട്ടിലായിരുന്നു. 

മറ്റുള്ളവരുടെ ദുരനുഭവം താരതമ്യം ചെയ്യുമ്പോള്‍ എന്റെ നഷ്ടങ്ങള്‍ ഒന്നുമല്ല എന്നെനിക്കറിയാം. ആദ്യദിനങ്ങളില്‍ പറവൂരുള്ള പല ദുരിതാശ്വാസ ക്യാംപുകളിലെയും അവസ്ഥ ദയനീയമായിരുന്നു. തിരിച്ചു പോകാന്‍ വീട് പോലും ഇല്ലാത്തവരുണ്ട്. ഒരായുസ്സിന്റെ സമ്പാദ്യം മുഴുവനും നഷ്ടമായവരുണ്ട്. അതുകൊണ്ട് ഇത്തവണ ഓണത്തിന് ആഘോഷങ്ങളോ ഒത്തുചേരലുകളോ ഉണ്ടായിരുന്നില്ല. എല്ലാം പെട്ടെന്ന് നേരെയാകട്ടെ എന്ന് ഞാനും പ്രാര്‍ഥിക്കുന്നു'- നടി പറഞ്ഞ് നിര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com