ദിഷ പട്ടാണി സിനിമ ഉപേക്ഷിച്ചത് ഹൃത്വിക് പുറകെ നടന്ന് ശല്യം ചെയ്തതിനാല്‍; അത് വെറും വെയ്‌സ്റ്റ് വാര്‍ത്തയാണെന്ന്‌ ഹൃത്വിക് റോഷന്‍

ഹൃത്വിക് പുറകെ നടന്ന് ശല്യം ചെയ്തതുകൊണ്ട് ദിഷ ചിത്രം ഉപേക്ഷിക്കുകയായിരുന്നെന്നാണ് വാര്‍ത്തയില്‍ പറഞ്ഞിരുന്നത്
ദിഷ പട്ടാണി സിനിമ ഉപേക്ഷിച്ചത് ഹൃത്വിക് പുറകെ നടന്ന് ശല്യം ചെയ്തതിനാല്‍; അത് വെറും വെയ്‌സ്റ്റ് വാര്‍ത്തയാണെന്ന്‌ ഹൃത്വിക് റോഷന്‍

ബോളിവുഡ് സൂപ്പര്‍ നായകന്‍ ഹൃത്വിക് റോഷന് ഇപ്പോള്‍ അത്ര നല്ലകാലമല്ല. കങ്കണയുമായുള്ള യുദ്ധം ഒന്ന് ശമിച്ചെങ്കിലും വിവാദങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. ഇപ്പോള്‍ ഹൃത്വിക് വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു നടിയുടെ പേരിലാണ്. താരത്തിന്റെ പുതിയ ചിത്രത്തില്‍ നിന്ന് നടി ദിഷ പട്ടാണി മാറാന്‍ കാരണം ഹൃത്വിക്കിന്റെ മോശം പെരുമാറ്റം കൊണ്ടാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് ഹൃത്വിക്. ഈ വാര്‍ത്തയെ മാലിന്യം എന്നാണ് താരം വിശേഷിപ്പിച്ചത്. 

കഴിഞ്ഞ ദിവസമാണ് ഹൃത്വിക്കിനെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്. ഹൃത്വിക് പുറകെ നടന്ന് ശല്യം ചെയ്തതുകൊണ്ട് ദിഷ ചിത്രം ഉപേക്ഷിക്കുകയായിരുന്നെന്നാണ് വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. തന്നേക്കാള്‍ 18 വയസ് പ്രായം കുറവുള്ള നായികയോട് അപമര്യാദയായി പെരുമാറി എന്നും അതില്‍ പറഞ്ഞിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ട താരം വാര്‍ത്ത സഹിതം ട്വീറ്റ് ചെയ്താണ് മറുപടി നല്‍കിയത്. 

ഏതെങ്കിലും ജിമ്മില്‍ പോയി വര്‍ക്കൗട്ട് നടത്തി, മാലിന്യം നിറഞ്ഞ നിങ്ങളുടെ മനസ്സിനെ ശുദ്ധിയാക്കൂ എന്നായിരുന്നു താരം പറഞ്ഞത്. ഹൃതിക്കിനെ നായകനാക്കി യാഷ് രാജ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ നിന്ന് ദിഷ പിന്‍മാറിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് ഹൃത്വിക്കിന് എതിരായുള്ള വാര്‍ത്തയായി മാറി. ഹൃതിക്ക് പുറകെ നടന്ന് ശല്യം ചെയ്യുന്നതില്‍ പേടിച്ച് ദിഷ ഓടിപ്പോയെന്നും കങ്കണയ്ക്ക് ശേഷം താരം അടുത്ത കാമുകിയെ കണ്ടെത്തിയെന്നായിരുന്നു മറ്റൊരു മാധ്യമത്തില്‍ വന്നത്.

ഇതിനെതിരേ ദിഷ പട്ടാണിയും രംഗത്തെത്തി. ഹൃത്വിക് ചിത്രത്തിനായി തന്നെ ആരും സമീപിച്ചിട്ടില്ലെന്നും വ്യാച പ്രചരണം നടത്തരുതെന്നും ദിഷ പത്രക്കുറിപ്പിലൂടെ പറഞ്ഞു. ധോണിയുടെ ജീവിതം പറഞ്ഞ ചിത്രത്തിലെ നായികയാണ് ദിഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com