പ്രീതി സിന്റയെ പീഡിപ്പിച്ചതായി പരാതി; മൂന്ന് വര്‍ഷം മുന്‍പ് നല്‍കിയ പരാതിയില്‍ നെസ് വാദിയക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

2014 മെയ് 30 ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് സംഭവം നടന്നത്
പ്രീതി സിന്റയെ പീഡിപ്പിച്ചതായി പരാതി; മൂന്ന് വര്‍ഷം മുന്‍പ് നല്‍കിയ പരാതിയില്‍ നെസ് വാദിയക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

മൂന്ന് വര്‍ഷം മുന്‍പ് പ്രതി സിന്റ കൊടുത്ത പീഡന പരാതിയില്‍ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഐപിഎല്‍ മാച്ചിനിടെ പഞ്ചാബ് കിങ്‌സ് ഇലവന്‍ സഹ ഉടമയും വ്യവസായിയുമായ നെസ് വാദിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മോശമായി സംസാരിച്ചുവെന്നും പറഞ്ഞാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, പൊതുപ്രവര്‍ത്തകന്റെ ജോലി തടസപ്പെടുത്താന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് മുംബൈ മറൈന്‍ ഡ്രൈവ് പൊലീസ് നെസ് വാദിയക്കെതിരേ ചുമത്തിയിരിക്കുന്നത്. 

200 പേജ് വരുന്ന കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് പൂനെ മിറ്ററില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. വാദിയയും കോടതിയില്‍ ഹാജരായിരുന്നു. 20,000 രൂപയുടെ സ്വന്തം ജാമ്യത്തില്‍ വാദിയയ്ക്ക് ജാമ്യം അനുവദിച്ചു. 2014 മെയ് 30 ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് സംഭവം നടന്നത്. 

പ്രീതി സിന്റയും വാദിയയും തമ്മില്‍ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധം അവസാനിപ്പിച്ചിട്ടും തന്നെ ഉപദ്രവിക്കുന്നത് തുടര്‍ന്നെന്നാണ് പരാതിയില്‍ പറയുന്നത്. വാദിയയുടെ അടുത്ത് നിന്ന് മാറി നിന്നപ്പോള്‍ തന്റെ കൈയില്‍ ബലമായി കയറിപ്പിടിച്ചെന്നും പരാതിയിലുണ്ട്. വലത്തേ കൈയിലുള്ള മുറിവിന്റെ ഫോട്ടോകള്‍ സഹിതമാണ് നടി പരാതി നല്‍കിയത്. 

പ്രീതി സിന്റയുടെ ഭര്‍ത്താവ് ജീന്‍ ഗുഡ്ഇനഫും സംഭവത്തിന് സാക്ഷിയായിരുന്നു. ഇതിന് ശേഷം 2016 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ജീന്‍ പ്രീതിക്ക് അനുകൂലമായാണ് മൊഴി നല്‍കിയത്. പ്രീതി സിന്റയുടെ പരാതിക്കെതിരേ നേരത്തെതന്നെ വാദിയ രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com