'ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്'; മധുവിന്റെ കൊലപാതകത്തിനെതിരേ മമ്മൂട്ടി

'വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്'
'ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്'; മധുവിന്റെ കൊലപാതകത്തിനെതിരേ മമ്മൂട്ടി

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തെ വിമര്‍ശിച്ച് നടന്‍ മമ്മൂട്ടി. മധുവിനെ ആദിവാസി എന്ന് വിളിക്കരുതെന്നും അവന്‍ തന്റെ അനുജനാണെന്നും ഫേയ്‌സ്ബുക് പോസ്റ്റിലൂടെ മമ്മൂട്ടി പറഞ്ഞു. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

പാലക്കാട് അട്ടപ്പാടിയില്‍ ആഹാര സാധനങ്ങള്‍ മോഷ്ടിച്ചെന്ന് പറഞ്ഞാണ് ഒരു കൂട്ടം പേര്‍ മധുവിനെ മര്‍ദ്ദിച്ചത്. കെട്ടിയിട്ട കൈകളുമായി നില്‍ക്കുന്ന മധുവിന്റെ ചിത്രത്തോടെയാണ് മമ്മൂട്ടിയുടെ ഫേയ്‌സ്ബുക് പോസ്റ്റ്.

മമ്മൂട്ടിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു മാപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com