'സ്ഫടികത്തിലെ ആ പാട്ട് കേട്ട് തീയെറ്ററില്‍ തലതാഴ്ത്തി ചമ്മിയിരുന്നു'; കള്ളുകുടിപ്പാട്ടിന്റെ ഓര്‍മ പങ്കുവെച്ച് ചിത്ര

പാട്ടുകള്‍ക്കിടയിലെ ചിരിയും മറ്റു ശബ്ദങ്ങളും ഉണ്ടാക്കാന്‍ തനിക്ക് വലിയ പ്രശ്‌നമാണെന്നും പറഞ്ഞുകൊണ്ടാണ് ചിത്ര അനുഭവം പങ്കുവെച്ചത്
'സ്ഫടികത്തിലെ ആ പാട്ട് കേട്ട് തീയെറ്ററില്‍ തലതാഴ്ത്തി ചമ്മിയിരുന്നു'; കള്ളുകുടിപ്പാട്ടിന്റെ ഓര്‍മ പങ്കുവെച്ച് ചിത്ര

കെ. എസ്. ചിത്രയുടെ സംഗീതജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ ഗാനമായിരുന്നു സ്ഫടികത്തിലെ പരുമല ചെരുവിലെ എന്ന് തുടങ്ങുന്ന ഗാനം. ഉര്‍വശി തകര്‍ത്ത് അഭിനയിച്ച ഈ പാട്ട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ ഈ ഗാനത്തെക്കുറിച്ച് ചമ്മിപ്പിക്കുന്ന ഓര്‍മയാണ് ചിത്രയ്ക്കുള്ളത്. 

ഉര്‍വശി കള്ളുകുടിച്ചുകൊണ്ട് പാടുന്ന ഗാനമാണിത്. അതുകൊണ്ട് ഈ ഗാനത്തിന് ആവശ്യമായ എല്ലാ ശബ്ദവ്യത്യാസങ്ങളും നല്‍കിയാണ് ചിത്ര ഈ ഗാനം പാടിയത്. എന്നാല്‍ തീയെറ്ററില്‍ കള്ളുകുടി പാട്ട് കേണ്ടപ്പോള്‍ തലതാഴ്ത്തി ചമ്മി ഇരുന്നുപോയെന്നാണ് ചിത്ര പറയുന്നത്. പാട്ടുകള്‍ക്കിടയിലെ ചിരിയും മറ്റു ശബ്ദങ്ങളും ഉണ്ടാക്കാന്‍ തനിക്ക് വലിയ പ്രശ്‌നമാണെന്നും പറഞ്ഞുകൊണ്ടാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ചിത്ര അനുഭവം പങ്കുവെച്ചത്. 

'പാട്ടിനുള്ളിലെ ചില പ്രത്യേക താളത്തിലുള്ള ചിരികളൊക്കെ ഉണ്ടാക്കാന്‍ എനിക്ക് പ്രയാസമാണ്. മടികൊണ്ട് സ്‌റ്റേജ്‌ഷോകളിലൊക്കെ പാടുമ്പോള്‍ അത്തരം ശബ്ദങ്ങളൊക്കെ വിട്ടുകളയുന്നതാണ് പതിവ്. സ്ഫടികത്തില്‍ ഉര്‍വശി കള്ളുകുടിച്ചു പാടുന്ന പാട്ടെല്ലാം ഏറെ പ്രയാസപ്പെട്ടാണ് പാടിത്തീര്‍ത്തത്. തിയേറ്ററില്‍നിന്ന് സ്ഥടികം കാണുമ്പോള്‍ പാട്ട് രംഗമെത്തിയപ്പോള്‍ തലതാഴ്ത്തി ചമ്മിയിരുന്നത് ഇന്നും ഓര്‍ക്കുന്നുണ്ട്. അത്തരം പാട്ടുകള്‍ പാടുന്നതിനുള്ള ധൈര്യവും ഉപദേശവും തന്നത് ജാനകിയമ്മയാണ്. നമ്മള്‍ മൈക്കിന് മുന്നില്‍ നിന്നല്ലേ പാടുന്നത്, എന്തിനാണ് ഇത്തരം ശബ്ദങ്ങള്‍ വരുമ്പോള്‍ ഉള്‍വലിയുന്നതെന്നും അത് പാട്ടിന്റെ ടോട്ടാലിറ്റിയെ ബാധിക്കുമെന്നും അവര്‍ ഉപദേശിച്ചു.'- ചിത്ര പറഞ്ഞു. 

ശബ്ദം സംരക്ഷിക്കാന്‍ യേശുദാസും എസ്പിബി സാറുമെല്ലാം പറഞ്ഞുതന്ന കാര്യങ്ങള്‍ ഇപ്പോഴും പിന്‍തുടരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ ഒരുപാട് ശ്രദ്ധിക്കുന്നതുകൊണ്ട് തന്റെ പ്രതിരോധശേഷി കുറഞ്ഞുപോകുന്നുണ്ടെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com