'ഒരു സ്ത്രീ അല്ലേ ഞാന്‍, എനിക്ക് വേദനിക്കാതിരിക്കില്ലല്ലോ?'; വിമര്‍ശനങ്ങളെക്കുറിച്ച് ഊര്‍മ്മിള ഉണ്ണി

അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതില്‍ തന്നെ തെറ്റുകാരിയായി ചിത്രീകരിക്കുകയാണെന്നും എന്നാല്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് യോഗത്തില്‍ നടന്നതിനെക്കുറിച്ച് ധാരണയില്ലെന്നും അവര്‍ വ്യക്തമാക്കി
'ഒരു സ്ത്രീ അല്ലേ ഞാന്‍, എനിക്ക് വേദനിക്കാതിരിക്കില്ലല്ലോ?'; വിമര്‍ശനങ്ങളെക്കുറിച്ച് ഊര്‍മ്മിള ഉണ്ണി

'അമ്മ' വിവാദത്തില്‍ ഊര്‍മിള ഉണ്ണിയുടെ പ്രതികരണം പുറത്തുവന്നതോടെ അവര്‍ക്കെതിരേ വിമര്‍ശനം രൂക്ഷമാവുകയാണ്. സിനിമ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധിപേരാണ് ഊര്‍മിളയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാല്‍ ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെയാണ് തന്നെ കടന്നാക്രമിക്കുന്നതെന്നാണ് ഊര്‍മ്മിള ഉണ്ണി പറയുന്നത്. അതില്‍ വിഷമമുണ്ടെന്നും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും അവര്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതില്‍ തന്നെ തെറ്റുകാരിയായി ചിത്രീകരിക്കുകയാണെന്നും എന്നാല്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് യോഗത്തില്‍ നടന്നതിനെക്കുറിച്ച് ധാരണയില്ലെന്നും അവര്‍ വ്യക്തമാക്കി. 'ഒരു കുന്നോളം നല്ലകാര്യങ്ങള്‍ ചെയ്താലും കുന്നിക്കുരുവോളം തെറ്റ് ചെയ്താല്‍ മതി ആള്‍ക്കാര്‍ക്ക് കുറ്റം കണ്ടുപിടിക്കാന്‍. എന്നെ തെറ്റുകാരിയാക്കി ചിത്രീകരിച്ചുകൊണ്ട് ആണ് ഇപ്പോള്‍ വാര്‍ത്തകള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. മുന്‍കൂട്ടി ഉറപ്പിച്ച മട്ടിലാണ് ചിലര്‍ അജണ്ടകള്‍ നടപ്പാക്കുന്നത്. ദിലീപിന്റെ തിരിച്ചുവരവിനെ സംബന്ധിച്ച് യോഗത്തില്‍ ചോദിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളിലും മറ്റും വന്നത് ഓരോരുത്തരുടെയും ഭാവനയില്‍ ഉണ്ടായ കാര്യങ്ങളാണ്.' ഊര്‍മിള ഉണ്ണി കൂട്ടിച്ചേര്‍ത്തു.

തന്നെ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ ആളുകള്‍ക്ക് വേറൊരു പണിയും ഇല്ലല്ലോ എന്ന തോന്നുമെന്നും ഒരാളെ കരിവാരിത്തേച്ചിട്ട് എന്താണ് ഇത്ര അത്യാവശ്യമെന്നും അവര്‍ ചോദിച്ചു. താന്‍ ഒരു സ്ത്രീ അല്ലേ എന്നും ഒരു സെക്കന്‍ഡ് എങ്കിലും വേദനിക്കാതിരിക്കില്ലല്ലോയെന്നും ഊര്‍മിള പറഞ്ഞു. കാര്യങ്ങള്‍ അറിയാതെയാണ് മോഹന്‍ലാലിനെ കുറ്റപ്പെടുത്തുന്നതെന്നാണ് ഇവര്‍ പറയുന്നത്. അദ്ദേഹം വളരെ സൗമ്യനാണെന്നും ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുക കൂടിയില്ല. അദ്ദേഹത്തിന്റെ നാവില്‍ നിന്ന് ഒരുവാക്ക് വീഴണമെങ്കില്‍ തന്നെ രണ്ട് പ്രാവിശ്യം ചോദിക്കണമെന്നാണ് ഊര്‍മിള പറയുന്നത്. അമ്മയെ തകര്‍ക്കാനുള്ള മനഃപൂര്‍വം ശ്രമിക്കുകയാണെന്നും ഊര്‍മിള ഉണ്ണി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com