കരിന്തണ്ടന്‍ എന്റെ സിനിമയാണ്, ആ പേരില്‍ ഒരിക്കലും ലീലക്ക് സിനിമയെടുക്കാനാവില്ല: മാമാങ്കത്തിന്റെ സഹസംവിധായകന്‍

കരിന്തണ്ടന്‍ തന്റെ കഥയാണെന്നും, ആ പേര് ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും പറഞ്ഞ് മാമാങ്കത്തിന്റെ സഹ-സംവിധായകന്‍ ഗോപകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
കരിന്തണ്ടന്‍ എന്റെ സിനിമയാണ്, ആ പേരില്‍ ഒരിക്കലും ലീലക്ക് സിനിമയെടുക്കാനാവില്ല: മാമാങ്കത്തിന്റെ സഹസംവിധായകന്‍

ടന്‍ വിനായകനെ നായകനാക്കി ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രം കരിന്തണ്ടന്റെ പോസ്റ്റര്‍ ഇന്നലെയാണ് പുറത്തു വിട്ടത്. വയനാട് ചുരം കണ്ടെത്താന്‍ ബ്രിട്ടീഷ് സായിപ്പിനെ ഹായിച്ച ആദിവാസി യുവാവ് കരിന്തണ്ടന്റെ ജീവിതം പറയുന്ന ചിത്രത്തിന്റെ സംവിധായിക ലീല ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംവിധായികയാണ്.

ചിത്രത്തിന്റെ പോസ്റ്ററിന് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാലിപ്പോള്‍ കരിന്തണ്ടന്‍ തന്റെ കഥയാണെന്നും, ആ പേര് ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും പറഞ്ഞ് മാമാങ്കത്തിന്റെ സഹ-സംവിധായകന്‍ ഗോപകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹം ഒരു വര്‍ഷം മുമ്പെ തിരക്കഥ പൂര്‍ത്തിയാക്കി അദ്ദേഹം സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയും ഇതേ കരിന്തണ്ടന്റെ കഥയാണ് പറയുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി താന്‍ ഈ സിനിമയുടെ പുറകെയാണെന്നാണ് സംവിധായകന്‍ പറയുന്നത്. സംവിധായിക ലീലയുമായി ഇങ്ങനെയൊരു സിനിമയുടെ കാര്യം നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും എന്തുകൊണ്ടാണ് ഇവര്‍ ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം നടത്തുന്നതെന്ന് അറിയില്ലെന്നും ഗോപകുമാര്‍ പറയുന്നു. 

'ലീല എന്റെ ഫേസ്ബുക്ക് സുഹൃത്താണ്. നേരത്തെ ഈ പ്രോജക്ട് തുടരുന്നുണ്ടോ എന്ന് അവര്‍ മെസേജ് വഴി ചോദിച്ചിരുന്നു. പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്ന് മറുപടിയും നല്‍കി. ഇപ്പോള്‍ പോസ്റ്റര്‍ കണ്ടപ്പോഴാണ് അവര്‍ ചിത്രവുമായി മുന്നോട്ടുപോയ കാര്യം അറിയുന്നത്. അതിനെക്കുറിച്ച് ചോദിച്ച് മെസേജ് അയച്ചപ്പോള്‍ മറുപടിയും ഇല്ല. ഗോപകുമാര്‍ പറഞ്ഞു.

'കേരളത്തില്‍ മാത്രം ഒതുങ്ങുന്ന കഥയല്ല ഞാന്‍ ചെയ്യുന്ന കരിന്തണ്ടന്‍, ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും, ഹോളിവുഡ് നിലവാരത്തിലുള്ള ചിത്രത്തില്‍ ഇന്ത്യയിലെ എല്ലാ ഭാഷയില്‍ നിന്നുള്ള അഭിനേതാക്കള്‍ അണിനിരക്കും, കനേഡിയന്‍ കമ്പനി സിനിമയുടെ നിര്‍മാണത്തോട് സഹകരിക്കാന്‍ രംഗത്ത് വന്നിട്ടുണ്ട്. എല്ലാം അവസാനവട്ട ചര്‍ച്ചയിലാണ്. ഏകദേശം അറുപത് കോടിയാണ് ബജറ്റ്.'- ഗോപകുമാര്‍ മലയാള മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് കരിന്തണ്ടന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയതായി അറിയിച്ച് ഗോപകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് എഴുതിയിരുന്നു. 

Script Completed.. 

<3 
ഒരു നീണ്ട കാലത്തെ യാത്രകളും ചരിത്രാന്വേഷണങ്ങളും അലച്ചിലുകളും കാതിലാരൊക്കെയോ കുടഞ്ഞിട്ടുപോയ വായ്മൊഴി കഥകളും ചില പരിചിതമല്ലാത്ത ഭാഷാ പഠനങ്ങളും അതിരില്ലാത്ത സ്വപ്നങ്ങളും ഭാവനകളും ഉറക്കമില്ലാത്ത രാത്രികളും ചേരുമ്പോള്‍ അല്ലോകയെന്ന ഗോത്രമുണ്ടാവുന്നു.
അവിടെ അയാള്‍ ജനിക്കുന്നു..

എതിരാളിയെ ഭയക്കാത്ത ധീരനാവുന്നു,
വാക്കിലും നോക്കിലും ആയുധം പേറുന്ന വീരനാവുന്നു..
ചിന്തകള്‍ക്കും തന്ത്രങ്ങള്‍ക്കും കുന്തമുനയുടെ മൂര്‍ച്ചയുള്ള നായകനാവുന്നു..
മരണം തോറ്റു പിന്മാറുമ്പോള്‍ നൂറ്റാണ്ടുകള്‍ ജീവിച്ചു കൊണ്ടയാള്‍ ഇതിഹാസമാകുന്നു.
അല്ലോകയുടെ ഇതിഹാസം..
കാടിന്‍റെ, കാട്ടു തന്ത്രങ്ങളുടെ, പുലിപ്പോരുകളുടെ, ആനവേട്ടകളുടെ, ചതിയുടെ, വഞ്ചനയുടെ, പകയുടെ, യുദ്ധത്തിന്‍റെ, പ്രണയത്തിന്‍റെ കരിന്തണ്ടന്‍.....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com