ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്: നിഷ സാരംഗിന് പിന്തുണയുമായി ഡബ്ല്യൂസിസി

സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണനില്‍ നിന്ന് നേരിട്ട മാനസിക ശാരീരിക പീഡനങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയ സീരിയല്‍ നടി നിഷ സാരംഗിന് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്.
ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്: നിഷ സാരംഗിന് പിന്തുണയുമായി ഡബ്ല്യൂസിസി

സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണനില്‍ നിന്ന് നേരിട്ട മാനസിക ശാരീരിക പീഡനങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയ സീരിയല്‍ നടി നിഷ സാരംഗിന് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്. ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്. ഞങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്ന സമരം അത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണെന്നും ആക്രമിക്കപ്പെടാത്ത ഒരു തൊഴിലിടത്തിന്റെ പിറവിക്ക് വേണ്ടിയാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

തൊഴില്‍ രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ ഈ സഹോദരിയുടെ കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് ഉത്തരവാദിത്വമുണ്ട്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തപ്പെടുന്ന നീതി നിര്‍വ്വഹണ സംവിധാനങ്ങള്‍ ആ പണി ചെയ്യുന്നില്ലെങ്കില്‍ അക്കാര്യം ചോദിക്കാനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുത്ത ഓരോ ജനപ്രതിനിധിക്കുമുണ്ട്. ആ കലാകാരി പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ക്കുണ്ട്. ഞങ്ങള്‍ക്കുമുണ്ട്. ഞങ്ങളുണ്ടാകും ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീക്കൊപ്പവും. ഡബ്ല്യുസിസി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നലെ ഒരു നടി സ്വന്തം തൊഴില്‍ മേഖലയില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞത് സിനിമാ സീരിയല്‍ രംഗത്ത് നടന്നു പോരുന്ന പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു തുറന്ന ഉദാഹരണമായി നമുക്ക് മുന്നില്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്.

കേരളത്തില്‍ ഇപ്പോള്‍ ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട് എന്തു തരം ബദ്ധിമുട്ടുകളുമുണ്ടായതായി സ്ത്രീകള്‍ റിപ്പോര്‍ട്ട് ചെയ്യതാല്‍ ഉടനെ തന്നെ അക്കാര്യത്തില്‍ ഡബ്ല്യു.സി.സി. എന്തു ചെയ്തു എന്ന ചോദ്യം ഉയര്‍ന്നു വരുന്നതും ഉയര്‍ത്തിക്കാണുന്നതും പതിവായിരിക്കുകയാണ്. ഡബ്ല്യു.സി.സി. എന്ന പ്രസ്ഥാനത്തിനുള്ള ഒരംഗീകാരമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. ഒരു സ്ത്രീയും ബുദ്ധിമുട്ടിലകപ്പെടുന്നതോ പീഡിപ്പിക്കപ്പെടുന്ന ആയ ഒരു സാഹചര്യവും ഇവിടെ ഉണ്ടാകാന്‍ പാടില്ല . ഞങ്ങള്‍ നിലകൊള്ളുന്നത് തന്നെ അതിനാണ്. ചലച്ചിത്ര വ്യവസായ രംഗത്തെ ഒരു തൊഴിലിടമായി കണ്ട്, അവിടെ സ്ത്രീ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയമപരമായി തന്നെ ആവശ്യമുള്ള ഒരു ഇന്റേണല്‍ കംപ്ലൈന്റ്‌സ് കമ്മറ്റി (ഐ.സി.സി) രൂപീകരിക്കാന്‍ വേണ്ടിയുള്ള നിരന്തരമായ പരിശ്രമത്തിലാണ് ഞങ്ങള്‍. 90 വയസ്സായ നമ്മുടെ സിനിമയില്‍ ഒരു ഐ.സി.സി. സംവിധാനം ഇല്ലെന്നത് തന്നെ അന്യായമാണ്.

എന്നാല്‍ ശമ്പളം വാങ്ങി നീതി നടപ്പിലാക്കാന്‍ ബാധ്യസ്ഥരായ പോലീസിനോടോ മറ്റ് നീതി നിര്‍വ്വഹണ സംവിധാനങ്ങളോടോ ലക്ഷങ്ങള്‍ അംഗത്വ ഫീസായി കൈപറ്റി വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചു പോരുന്ന ചലച്ചിത്ര രംഗത്തെ വന്‍ സംഘടനകളോടോ ചോദിക്കാത്ത ചോദ്യം , ഒരു വര്‍ഷം മാത്രം പ്രായമുള്ള , ഏതാനും സ്ത്രീകള്‍ മാത്രമുള്ള ഡബ്ല്യു.സി.സി.യോട് ചോദിക്കുന്നതിന് പിറകില്‍ നിഷ്‌ക്കളങ്കമായ താലപര്യമാണുള്ളത് എന്ന് ഞങ്ങള്‍ കരുതുന്നില്ല. അതിന് പിന്നില്‍ തീര്‍ത്തും സ്ഥാപിത താല്പര്യങ്ങള്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ ഈ ചോദ്യം ചോദിക്കുന്നത് ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയുള്ള അവള്‍ക്കൊപ്പം പോരാട്ടത്തില്‍ കുറ്റാരോപിതനൊപ്പം നിന്ന കക്ഷികളാണ്. എങ്കിലും ഇത് ഞങ്ങളുടെ ഉത്തരവാദിത്വബോധം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

ഞങ്ങളുടെ ഈ പോരാട്ടത്തിന്റെ ഭാഗമായാണ് ചരിത്രത്തില്‍ ആദ്യമായി സിനിമാരംഗത്തെ പഠിക്കാന്‍ സര്‍ക്കാര്‍ ഹേമ കമ്മീഷനെ ചുമതലപ്പെടുത്തിയത്. അവര്‍ പണി തുടങ്ങിക്കഴിഞ്ഞു എന്നത് പ്രത്യാശാഭരിതമാണ്. ഐ.സി.സി.രൂപീകരിക്കാതെ നമുക്ക് ഒരടി മുന്നോട്ട് പോകാനാകില്ല. അതിന്റെ രൂപീകരണത്തിലെത്താതെ ഞങ്ങള്‍ ഒരടി പിന്നോട്ടുമില്ല . ആക്രമിക്കപ്പെട്ട നടിയുടെ മാത്രമല്ല , ഇന്നലെ പരാതിയുമായി വന്ന നടി അടക്കമുള്ള ഓരോ വ്യക്തികളുടെയും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ അതൊരു മുന്‍ ഉപാധിയാണ്.

ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്. ഞങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്. അങ്ങിനെ ആക്രമിക്കപ്പെടാത്ത ഒരു തൊഴിലിടത്തിന്റെ പിറവിക്ക് വേണ്ടിയാണ്. അത് നീട്ടിക്കൊണ്ടു പോകാതിരിക്കാന്‍ വേണ്ടിയാണ്.

തൊഴില്‍ രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ ഈ സഹോദരിയുടെ കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് ഉത്തരവാദിത്വമുണ്ട്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തപ്പെടുന്ന നീതി നിര്‍വ്വഹണ സംവിധാനങ്ങള്‍ ആ പണി ചെയ്യുന്നില്ലെങ്കില്‍ അക്കാര്യം ചോദിക്കാനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുത്ത ഓരോ ജനപ്രതിനിധിക്കുമുണ്ട്. ആ കലാകാരി പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ക്കുണ്ട്.ഞങ്ങള്‍ക്കുമുണ്ട്. ഞങ്ങളുണ്ടാകും ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീക്കൊപ്പവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com