പീഡനക്കേസിലെ പ്രതിയായ വരനെ തേടി പൊലീസ് വിവാഹമണ്ഡപത്തില്‍ ; ഇയാളെ വേണ്ടെന്ന് സിനിമാ നടിയായ വധു, സൂപ്പര്‍ താരത്തിന്റെ മകന്റെ കല്യാണം മുടങ്ങി

വിവാഹ ഒരുക്കങ്ങള്‍ക്കിടയിലേക്കാണ് പൊലീസ് അപ്രതീക്ഷിതമായി കടന്നുവന്നത്
പീഡനക്കേസിലെ പ്രതിയായ വരനെ തേടി പൊലീസ് വിവാഹമണ്ഡപത്തില്‍ ; ഇയാളെ വേണ്ടെന്ന് സിനിമാ നടിയായ വധു, സൂപ്പര്‍ താരത്തിന്റെ മകന്റെ കല്യാണം മുടങ്ങി

നീലഗിരി : പീഡനക്കേസില്‍ പ്രതിയായ വരനെ തേടി പൊലീസ് വിവാഹമണ്ഡപത്തില്‍ എത്തിയതോടെ, വധുവും കൂട്ടരും കല്യാണത്തില്‍ നിന്ന് പിന്മാറി. ഇതോടെ സിനിമാ താരത്തിന്റെ മകന്റെ കല്യാണം മുടങ്ങി. വരന്റെ തനിനിറം അറിഞ്ഞ് വിവാഹം വേണ്ടെന്ന് വെച്ച വധുവും സിനിമാ താരമാണ്. ബോളിവുഡ് താരങ്ങളും സെലിബ്രിറ്റികളുമടക്കം നിരവധി പേരാണ്, ആര്‍ഭാട വിവാഹത്തിനെത്തിയിരുന്നത്. 

ബോളിവുഡ് മുന്‍ സൂപ്പര്‍താരം മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാ അക്ഷയിന്റെ വിവാഹമാണ്, പൊലീസിന്റെ നാടകീയ ഇടപെടലോടെ മുടങ്ങിയത്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഊട്ടി ഉദകമണ്ഡലത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഭോജ്പുരി നടി മദാലസ ശര്‍മ്മയായിരുന്നു വധു. വിവാഹ ഒരുക്കങ്ങള്‍ക്കിടയിലേക്കാണ് പൊലീസ് അപ്രതീക്ഷിതമായി കടന്നുവന്നത്. 

സംഭവം പീഡനക്കേസാണെന്നും വരന്‍ തന്നെയാണ് പ്രതിയെന്നും മനസ്സിലാക്കിയ പെണ്‍വീട്ടുകാര്‍ വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നും, മരുന്ന് നല്‍കി ഗര്‍ഭം അലസിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി, മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാഅക്ഷയിക്കും, ഭാര്യ യോഗിതാ ബാലിക്കും എതിരേ പരാതി നല്‍കിയത്. മഹാഅക്ഷയ് പീഡിപ്പിച്ച കാര്യം അറിഞ്ഞ അമ്മ യോഗിത ബാലി തന്നെ ഭീഷണിപ്പെടുത്തിയെന്നും, ബന്ധം ഒഴിഞ്ഞുപോയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പറഞ്ഞതായും പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 

പെണ്‍കുട്ടിയുടെ പരാതിയില്‍ ഡല്‍ഹി കോടതി മഹാഅക്ഷയിനും അമ്മ യോഗിതാ ബാലിക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ബോംബെ കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഡല്‍ഹി കോടതിയെ സമീപിച്ച ഇരുവര്‍ക്കും കോടതി ഇടക്കാല ജാമ്യം നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com