സംഘടനകള്‍ നടിക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്, തമിഴ്‌നാട്ടിലെ താര സംഘടന അങ്ങനെയെന്ന് കാര്‍ത്തി

ആക്രമിക്കപ്പെട്ട നടി അംഗമായ നടിഗര്‍ സംഘം എങ്ങനെയാണ് അവരെ പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിനാണ് കാര്‍ത്തി ഇങ്ങനെ മറുപടി പറഞ്ഞത്.
സംഘടനകള്‍ നടിക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്, തമിഴ്‌നാട്ടിലെ താര സംഘടന അങ്ങനെയെന്ന് കാര്‍ത്തി

ലയാളി നടി കേരളത്തില്‍ വെച്ച് ആക്രമത്തിനിരയായ സംഭവവും കുറ്റാരോപിതനായ നടനെ താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ തിരിച്ചെടുത്തതുമെല്ലാം ഏറെ വിവാദമായി തുടരുന്ന സാഹചര്യമാണ് ചലച്ചിത്രലോകത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ അവസരത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി നടനും തമിഴ് നടികര്‍ സംഘം ട്രെഷററുമായ കാര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ്.

'കഴിഞ്ഞ ഫെബ്രുവരിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞപ്പോള്‍ തന്നെ തങ്ങള്‍ മുഖ്യമന്ത്രിക്ക് ഒരു കത്ത് നല്‍കിയിരുന്നു. ഒരു കാരണവശാലും വിഷമിക്കേണ്ടെന്നും വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി'- ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തി പറയുന്നു. ആക്രമിക്കപ്പെട്ട നടി അംഗമായ നടിഗര്‍ സംഘം എങ്ങനെയാണ് അവരെ പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിനാണ് കാര്‍ത്തി ഇങ്ങനെ മറുപടി പറഞ്ഞത്.

'ഒരു സംഘടന എന്ന നിലയില്‍ അതിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പു വരുത്തുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഏതു സാഹചര്യത്തിലും ഞങ്ങള്‍ അവള്‍ക്കൊപ്പം തന്നെയാണ്. അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, അതേസമയം പിന്തുണ വേണമെന്ന് അവര്‍ക്കു തോന്നുകയാണെങ്കില്‍ കൂടെ തന്നെ ഉണ്ടാകും.

സംഘടനയിലെ മാത്രമല്ല, നമ്മുടെ കുടുംബത്തിലേയും സമൂഹത്തിലേയും സ്ത്രീകളുടെ സുരക്ഷിതത്വം നമ്മുടെ ചുമതലയാണ്. തനിക്കൊപ്പമുള്ള സ്ത്രീയെ സംരക്ഷിക്കേണ്ടത് പുരുഷനാണ്. ചില സ്ത്രീകള്‍ക്ക് തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അറിയാം. എന്നാല്‍ മറ്റു ചിലര്‍ക്ക് അതിനു കഴിഞ്ഞെന്നു വരില്ല. അങ്ങനെയുള്ളവര്‍ക്ക് നമ്മള്‍ സംരക്ഷണം നല്‍കണം'.- കാര്‍ത്തി വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ കടൈക്കുട്ടി സിംഗത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തി തന്റെ നിലപാട് വ്യക്തമാക്കിയത്. 

നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍ ദീലീപിനെ തിരിച്ചെടുക്കാന്‍ 'അമ്മ' തീരുമാനിച്ച സാഹചര്യത്തില്‍, ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുനടിമാര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍, റിമാ കല്ലിങ്കല്‍ എന്നിവരായിരുന്നു മറ്റു നടിമാര്‍.

ഇതിനു പുറകേ ഇവര്‍ക്ക് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നിന്നുമുള്ളവരും പിന്തുണ അറിയിച്ചെത്തിയിരുന്നു. അമ്മയുടെ നടപടിയില്‍ അപലപിക്കുകയും ഇത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മലയാള സിനിമാ മേഖലയില്‍ നിന്നുള്ളവരെ കൂടാതെ കന്നഡ സിനിമയിലുള്ളവരും നടിക്ക് പിന്തുണ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com