'ഞാന്‍ പാര്‍വതിയോട് പറഞ്ഞു, ഒരു കാര്യം മറക്കണ്ട'; റോഷിനി ദിനകര്‍  

'പൃഥ്വിരാജോ പാര്‍വതിയോ മൈ സ്‌റ്റോറിയുടെ പ്രിവ്യൂ പോലും കണ്ടിട്ടില്ല' 
'ഞാന്‍ പാര്‍വതിയോട് പറഞ്ഞു, ഒരു കാര്യം മറക്കണ്ട'; റോഷിനി ദിനകര്‍  

മൈ സ്‌റ്റോറി എന്ന തന്റെ ചിത്രം നിലവാരമില്ലാത്തതാണെന്നും സിനിമയുടെ പോരായ്മയാണ് നേരിട്ട തകര്‍ച്ചകള്‍ക്ക് കാരണമെന്നും പറയുന്നവരോട് സംവിധായിക റോഷിനി ദിനകറിന് ചോദിക്കാനുള്ളത് ഒന്നുമാത്രം, 'അതിന് നിങ്ങള്‍ എന്റെ ചിത്രം കണ്ടിട്ടുണ്ടോ? സിനിമ കാണാതെയാണ് പലരും മോശമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി രംഗത്തെത്തിയതെന്നും ആദ്യ ദിനത്തില്‍ ഫസ്റ്റ് ഷോ തീരുന്നതിന് മുമ്പുതന്നെ സിനിമയുടെ മോശം റിവ്യൂകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചെന്നും റോഷിനി പറയുന്നു. 

ചിത്രത്തിലെ നായകനും നായികയുമായ പൃഥ്വിരാജോ പാര്‍വതിയോ ഇത്രയധികം പ്രതിസന്ധി നേരിടേണ്ടി വന്നിട്ടും മൈ സ്‌റ്റോറയെ പിന്തുണച്ചില്ലെന്ന് മുമ്പ് പല അവസരങ്ങളിലും റോഷിനി തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രമോഷണ്‍ പരിപാടികളില്‍ പങ്കെടുക്കാറുള്ള ഇരുവരും മൈ സ്റ്റോറിക്കായി ഇത്തരം പ്രവര്‍ത്തികള്‍ക്കൊന്നും ഒപ്പമുണ്ടായിരുന്നില്ലെന്ന വസ്തുത മൂടിവയ്ക്കുന്നില്ല. പൃഥ്വിരാജോ പാര്‍വതിയോ മൈ സ്‌റ്റോറിയുടെ പ്രിവ്യൂ പോലും കണ്ടിട്ടില്ലെന്ന് റോഷിനി പറഞ്ഞു. ഇരുവരും പ്രിവ്യൂ പൂര്‍ത്തിയായ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ എന്‍ഡ് പ്രൊഡക്ട് എന്താണെന്ന് അവര്‍ നേരിട്ട് കണ്ടിട്ടില്ലെന്നും റോഷിനി കൂട്ടിച്ചേര്‍ത്തു. 

ചിത്രത്തില്‍ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയ ഡിസ്ലൈക്ക് ക്യാംപെയിന്‍ ഇപ്പോഴും ശക്തമായിതന്നെ തുടരുന്നുണ്ട്. മൈ സ്‌റ്റോറി റിലീസാകുന്ന സമയത്തും മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ വിവാദമായ പല വിഷയങ്ങളും സംഭവിച്ചിട്ടുണ്ടെന്നും അന്ന് താന്‍ പാര്‍വതിയോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നെന്നും റോഷിനി പറഞ്ഞു. ' ഞാന്‍ പാര്‍വതിയോട് പറഞ്ഞു, ഒരു കാര്യം മറക്കണ്ട മൈ സ്റ്റോറി റിലീസിന് റെഡിയാണ്. അതുകൊണ്ട് പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ മാറ്റിവയ്ക്കുക. അന്ന് പാട്ട് പുറത്തുവന്നപ്പോള്‍ സംഭവിച്ചത് നമുക്ക് ആവര്‍ത്തിക്കണ്ട എന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പാര്‍വതി അത് കേള്‍ക്കുകയും ചെയ്തു', റോഷിനി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റോഷിനി ദിനകര്‍ മൈ സ്‌റ്റോറി കടന്നുപോകുന്ന പ്രതിസന്ധികളെകുറിച്ച് തുറന്നുപറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com