'എന്തുകൊണ്ടാണ് നിങ്ങളെപ്പോലുള്ളവര്‍ മാറി ചിന്തിക്കാത്തത്?'; രഞ്ജിത്തിന്റെ കാഴ്ചപ്പാട് മാറ്റിയത് രേവതിയുടെ ആ ചോദ്യം

'എന്തുകൊണ്ടാണ് നിങ്ങളെപ്പോലുള്ളവര്‍ മാറി ചിന്തിക്കാത്തത്?'; രഞ്ജിത്തിന്റെ കാഴ്ചപ്പാട് മാറ്റിയത് രേവതിയുടെ ആ ചോദ്യം

'ആ ചോദ്യം എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ഞാന്‍ ഒരുപാട് സിനിമകള്‍ കാണുന്ന വ്യക്തിയാണ്. എന്നിട്ടും രേവതി ചേച്ചിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല'

'നാല്‍പ്പത് കഴിഞ്ഞ സ്ത്രീകളെ നിങ്ങള്‍ക്ക് അമ്മയും വക്കീലും ഡോക്ടറുമായിട്ടല്ലാതെ അവതരിപ്പിക്കാന്‍ സാധിക്കില്ലേ. എന്തുകൊണ്ടാണ് നിങ്ങളെപ്പോലുള്ളവര്‍ മാറി ചിന്തിക്കാത്തത്?' പൃഥ്വിരാജിന്റെ അമ്മയായി അഭിനയിക്കാന്‍ നടി രേവതിയെ സമീപിച്ച സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ നേരിട്ട ചോദ്യമാണിത്. ഈ ഒരൊറ്റ ചോദ്യം കൊണ്ട് സിനിമയോടുള്ള കാഴ്ചപ്പാടുതന്നെ മാറിയെന്നാണ് രഞ്ജിത്ത് പറയുന്നത്. മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്റ്റീവിന് നല്‍കിയ അഭിമുഖത്തിലാണ് തന്നെ സ്വാധീനിച്ച സ്ത്രീകളേയും സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചും കുറിച്ച് സംസാരിക്കുമ്പോഴാണ് രേവതിയുമായുള്ള അനുഭവം രഞ്ജിത്ത് പങ്കുവെച്ചത്.

രേവതിയെ പ്രധാനകഥാപാത്രമാക്കി മോളി ആന്റി റോക്ക്‌സ് എന്ന സിനിമ ചെയ്യാനുണ്ടായ കാരണവും ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഒരു സിനിമയില്‍ പൃഥ്വിരാജിന്റെ അമ്മ വേഷം ചെയ്യാന്‍ ഞാന്‍ രേവതി ചേച്ചിയെ സമീപിച്ചിരുന്നു. അന്ന് രേവതി ചേച്ചി ചോദിച്ച ഒരു ചോദ്യമാണ് മോളി ആന്റി റോക്‌സ് എന്ന സിനിമയിലേക്ക് എന്നെ നയിച്ചത്. രേവതി ചേച്ചി ചോദിച്ചു, 'എന്താണ് രഞ്ജിത്ത്. നാല്‍പ്പത് കഴിഞ്ഞ സ്ത്രീകളെ നിങ്ങള്‍ക്ക് അമ്മയും വക്കീലും ഡോക്ടറുമായിട്ടല്ലാതെ അവതരിപ്പിക്കാന്‍ സാധിക്കില്ലേ. എന്തുകൊണ്ടാണ് നിങ്ങളെപ്പോലുള്ളവര്‍ മാറി ചിന്തിക്കാത്തത്? മലയാള സിനിമ അവിടെ നില്‍ക്കട്ടെ, ഇന്ത്യന്‍ സിനിമ മൊത്തം നോക്കൂ. എവിടെയെങ്കിലും നാല്‍പ്പത് കഴിഞ്ഞ സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കി സിനിമകള്‍ വരുന്നുണ്ടോ?.'

ആ ചോദ്യം എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ഞാന്‍ ഒരുപാട് സിനിമകള്‍ കാണുന്ന വ്യക്തിയാണ്. എന്നിട്ടും രേവതി ചേച്ചിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല. ഒരു കഥാപാത്രത്തിന് വേണ്ടി ഒരു ആര്‍ട്ടിസ്റ്റിനെ സമീപിക്കുന്നതില്‍ ഞാന്‍ അല്‍പ്പം കൂടി ശ്രദ്ധാലുവായി. രേവതി ചേച്ചിയുടെ ചോദ്യത്തില്‍ നിന്ന് ഞാന്‍ പഠിച്ച ഒരു വലിയ പാഠമാണത്.' രഞ്ജിത്ത് പറഞ്ഞു. മോളി ആന്റി റോക്ക്‌സിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പു മുതല്‍ ക്യാരക്റ്ററിനെക്കുറിച്ച് ചോദിക്കാന്‍ രേവതി വിളിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ടെന്‍ഷനുണ്ടെന്നും ആ ക്യാരക്റ്റര്‍ എങ്ങനെയായിരിക്കും എന്നൊക്കെയാവും ചോദിക്കുക. സത്യത്തില്‍ അതേക്കുറിച്ച് താന്‍പോലും ചിന്തിച്ചു തുടങ്ങിയിരുന്നില്ലെന്നാണ് രഞ്ജിത്ത് പറയുന്നത്. രേവതി ചേച്ചിക്ക് ഫിലിം മേക്കിങ്ങിനെക്കുറിച്ച് നന്നായി അറിയാമെന്നും അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാര്യ സ്മിതയാണ് സിനിമയിലെ തന്റെ വളര്‍ച്ചയ്ക്ക് കാരണമായതെന്നാണ് രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയിലെ പെണ്ണുകാണല്‍ ചടങ്ങ് തന്റെ പെണ്ണുകാണല്‍ ചടങ്ങിന്റെ കോമിക് വേര്‍ഷനാണെന്നാണ് രഞ്ജിത്ത് പറയുന്നത്. ഇരുവരും സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായിരുന്നു. പെണ്ണുകാണാന്‍ ചെന്നപ്പോള്‍ ഞാന്‍ പറഞ്ഞു,  'ഞാന്‍ സോഫ്ട് വെയര്‍ മേഖലയില്‍ തുടരാന്‍ ആലോചിക്കുന്നില്ല. നല്ല ഒരു ഭാവി സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ ഞാന്‍ ചിലപ്പോള്‍ നല്ല ചോയിസ് ആയിരിക്കില്ല.' പക്ഷേ സ്മിത ആ വെല്ലുവിളി ഏറ്റെടുത്തു. തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായി സ്മിതയുടെ തോളിലാണെന്നാണ് രഞ്ജിത്ത് പറയുന്നത്. മക്കളുടെ കാര്യങ്ങളെല്ലാം ഭാര്യയാണ് നോക്കുന്നതെന്നും തന്റെ സ്വപ്‌നങ്ങള്‍ പിന്തുടരുവാനുള്ള സ്വാതന്ത്ര്യം തന്നത് സ്മിതയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യയോട് ഒരുപാട് കടപ്പെട്ടിട്ടുണ്ടെന്നും രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com