ഹ്രസ്വചിത്ര സംവിധായികയും സാമൂഹ്യപ്രവര്‍ത്തകയുമായ ഇന്ദിര അന്തരിച്ചു 

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അനന്തര ഫലങ്ങള്‍ തുറന്നുകാട്ടുന്ന കഥാര്‍സിസ്, മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു
ഹ്രസ്വചിത്ര സംവിധായികയും സാമൂഹ്യപ്രവര്‍ത്തകയുമായ ഇന്ദിര അന്തരിച്ചു 

തിരുവനന്തപുരം: ഹ്രസ്വചിത്ര സംവിധായിക ഇന്ദിര (53) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. തിരൂരിനടുത്ത് പച്ചാട്ടിരിയിലെ പരേതരായ കുമാരന്‍തങ്കം ദമ്പതിമാരുടെ മകളാണ്.

ഇന്ദിരയുടെ കഥാര്‍സിസ് എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ നേടിയിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അനന്തര ഫലങ്ങള്‍ തുറന്നുകാട്ടുന്ന കഥാര്‍സിസ്, മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


തിരുവനന്തപുരം സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ പി.എ.ബക്കര്‍, സുരാസു, അലി അക്ബര്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. എ.എ.അസീസിന്റെ 'അത്യുന്നതങ്ങളില്‍ കൂടാരം പണിതവര്‍' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായും ലെനിന്‍ രാജേന്ദ്രന്റെ 'കുല'ത്തിന് അസി.ഡയറക്ടറായും പ്രവര്‍ത്തിച്ചു.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വേണ്ടി സി.ഡിറ്റ് ചെയ്ത നിരവധി മികച്ച ഹ്രസ്വചിത്രങ്ങള്‍ ഇന്ദിരയുടേതായുണ്ട്. മികച്ച സമകാലിക ടെലിവിഷന്‍ പരിപാടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ, 'വഹാ ഇന്‍സാന്‍ കോ മാരാ'യെന്ന ഡോക്യുമെന്ററിക്കും ടി.വി. പ്രോഗ്രാം പരമ്പരകള്‍ക്കും ക്യാമറ ചെയ്തു. 

തിങ്കളാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. സത്യഭാമ, മധു, ഉണ്ണി കൃഷ്ണന്‍, രവി എന്നിവരാണ് സഹോദരങ്ങള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com