ഇനി ചൈനയിലുമുണ്ട്, 'ഹോളിവുഡ്'

ശതകോടി ഡോളറുകള്‍ മൂല്യമുള്ള ഹോളിവുഡിനെ രാജ്യത്തേയ്ക്ക് കൈപിടിച്ചു കയറ്റാനായി സ്വന്തമായി ഒരു 'ഹോളിവുഡ്' നിര്‍മിച്ചിരിക്കുകയാണ് ചൈന
ഇനി ചൈനയിലുമുണ്ട്, 'ഹോളിവുഡ്'

തകോടി ഡോളറുകള്‍ മൂല്യമുള്ള ഹോളിവുഡിനെ രാജ്യത്തേയ്ക്ക് കൈപിടിച്ചു കയറ്റാനായി സ്വന്തമായി ഒരു 'ഹോളിവുഡ്' നിര്‍മിച്ചിരിക്കുകയാണ് ചൈന. റിയല്‍ എസ്‌റ്റേറ്റ്, റിടെയില്‍, വിനോദവ്യവസായങ്ങളിലെ മുന്‍നിരക്കാരായ ഡാലിയന്‍ വാന്‍ഡ ഗ്രൂപ്പാണ് ഓറിയന്റല്‍ മൂവി മെട്രോപോളസ് എന്ന പേരില്‍ ലോകോത്തര നിലവാരത്തിലുള്ള സിനിമാനിര്‍മാണകേന്ദ്രം രാജ്യത്ത് തയ്യാറാക്കിയിരിക്കുന്നത്. 929ഏക്കര്‍ സ്ഥലത്താണ് ഓറിയന്റല്‍ മൂവി മെട്രോപോളസ് ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച്ച ഹോളിവുഡിലെയും ചൈനയിലെയും പ്രമുഖ സ്റ്റുഡിയോ എക്‌സിക്യൂട്ടീവുകള്‍ പങ്കെടുത്ത ചടങ്ങില്‍ കോംപ്ലെക്‌സിന്റെ ഉദ്ഘാടനം നടന്നു. 

ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോകള്‍ ഉള്‍പ്പെടുന്ന പ്രൊജക്ടില്‍ ചാര്‍ളി ചാപ്ലിന്‍, മെര്‍ലിന്‍ മണ്‍റോ, ബ്രൂസ് ലി തിടങ്ങിയ ലോകസിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ഭീമന്‍ ഛായാചിത്രങ്ങളും നിര്‍മിക്കുന്നുണ്ട്. ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, തീയറ്ററുകള്‍, യാച്ച് ക്ലബ്ബ് തുടങ്ങിയവയും ഓറിയന്റല്‍ മൂവി മെട്രോപോളസില്‍ ഉള്‍പ്പെടുന്നു. സിനിമാവ്യവസായത്തിന്റെ ഉന്നമനത്തിനായി ഇതാദ്യമായാണ് ചൈനയില്‍ ഭരണാധികാരികളും സ്വകാര്യ മേഖലയും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. പ്രതിവര്‍ഷം 100സിനിമകളും ടിവി പരിപാടികളും ഇവിടെ നിര്‍മിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

2016പകുതിയോടെ ഓറിയന്റല്‍ മൂവി മെട്രോപോളസിലെ സ്റ്റുഡിയോകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. ഏകദേശം 10ഓളം സിനിമകള്‍ ഇവിടെ നിര്‍മിച്ചുകഴിഞ്ഞു. എന്നാല്‍ വാന്‍ഡാസ് ലെജന്‍ഡറി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച ചിത്രങ്ങള്‍ മാത്രമാണ് ഈ കാലയളവിനുള്ളില്‍ ഇവിടെ നിര്‍മിച്ചിട്ടുള്ളത്. മറ്റ് ഹോളിവുഡ് നിര്‍മാതാക്കള്‍ ഇതുവരെ ഇവിടേക്കെത്തിയിട്ടില്ല. നിര്‍മിച്ച പത്ത് സിനിമകളും ചൈനീസ് ചിത്രങ്ങളായിരുന്നു.

ഓറിയന്റല്‍ മൂവി മെട്രോപോളസ് സിനിമാ നിര്‍മാണത്തിന്റെ പുതിയ അന്താരാഷ്ട്ര ഹബ്ബായി മാറുമെന്ന് വാന്‍ഡ ഗ്രൂപ്പ് ചെയര്‍മാന്‍ വാങ് ജിയാന്‍ലിന്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു. എന്നാല്‍ ഇത് ശ്രമകരമായ ഒന്നാണെന്നും ഹോളിവുഡിനെയും മറ്റ് വിദേശ സിനിമാ നിര്‍മാതാക്കളെയും ഇവിടേക്ക് ആകര്‍ഷിക്കാന്‍ കൃത്യമായ സ്ട്രാറ്റജി പ്ലാന്‍ ചെയ്യേണ്ടതുണ്ടെന്ന് വാന്‍ഡ ഗ്രൂപ്പിന്റെ ചീഫ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com