തിരുവനന്തപുരം : ദേശീയ പുരസ്‌കാര വിവാദത്തിന് കാരണം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അധികാര ഗര്‍വ്വെന്ന് സംവിധായകന്‍ മേജര്‍ രവി.
ദേശീയ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങാന്‍ ഏതൊരാള്‍ക്കും ആഗ്രഹമുണ്ടായിരിക്കും. ആ നിമിഷത്തിന്റെ സന്തോഷം അനുഭവിച്ചാല്‍ മാത്രമേ അറിയൂ. ഒരു മന്ത്രിയുടെ അഹങ്കാരമാണ് വിവാദമുണ്ടാക്കി ദേശീയ പുരസ്കാരത്തിന്റെ ശോഭ കെടുത്തിയതെന്ന് മേജർ രവി മാതൃഭൂമിയോട് പ്രതികരിച്ചു.
ജനങ്ങളെ സേവിക്കുകയാണ് മന്ത്രിമാരുടെ ചുമതല. മന്ത്രിമാര്‍ക്ക് ശമ്പളം നല്‍കുന്നത് നാം ഓരോരുത്തരും അടയ്ക്കുന്ന നികുതിപ്പണം കൊണ്ടാണ്. ദേശീയ പുരസ്‌കാരം നല്‍കുക എന്നത് രാഷ്ട്രപതിയുടെ ചുമതലയില്‍പ്പെട്ട ഒന്നാണ്. അത് മാറ്റിമറിച്ച് 11 പേര്‍ക്ക് പുരസ്‌കാരവും മറ്റുള്ളവര്‍ക്ക് ചിത്രമെടുക്കാനുള്ള അവസരവും നല്‍കും എന്ന് പറയുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ല.
പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് വാങ്ങുന്നത് കാണാനാണ് എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നത്. ഒരു മന്ത്രി തീരുമാനിക്കേണ്ട കാര്യമല്ല. ഏതെങ്കിലും മന്ത്രി വന്ന് നല്‍കേണ്ട പുരസ്‌കാരമല്ല ദേശീയ പുരസ്‌കാരം. പ്രതിഷേധിച്ച കലാകാരന്മാര്‍ക്ക് പിന്തുണ അറിയിക്കുന്നതായും മേജർ രവി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ