വെളുത്ത സുന്ദരന് വേണ്ടിയുള്ള കാസ്റ്റിങ് കോള്‍: വിവേചനപരമായ നിലപാടിലുറച്ച് വിജയ് ബാബു

ഞാനിപ്പോഴും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടത് സുന്ദരനും മിടുക്കനുമായ വിദേശത്ത് പഠിച്ചുവളര്‍ന്ന ആളുടെ നടപ്പും വര്‍ത്തമാനവും ഉള്ള നായകനെയാണ്.
വെളുത്ത സുന്ദരന് വേണ്ടിയുള്ള കാസ്റ്റിങ് കോള്‍: വിവേചനപരമായ നിലപാടിലുറച്ച് വിജയ് ബാബു

പുതിയ ചിത്രത്തിന് നായകനെ തേടിയുള്ള ഫ്രൈഡേ ഫിലിംസിന്റെ കാസ്റ്റിങ് കോള്‍ ആളുകളെ വളരെയേറെ ചൊടിപ്പിച്ചിരുന്നു. പരസ്യത്തിന്റെ ഉള്ളടക്കത്തിലെ വര്‍ണ്ണവിവേചനമായിരുന്നു അതിന് കാരണം. വെളുത്ത നായകനെ തേടുന്നുവെന്ന പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളവരുടെ വിമര്‍ശനത്തിന് കാരണം.

ചിത്രത്തിലേക്ക് വെളുത്തു മെലിഞ്ഞ് സുന്ദരനായ നായകനെ വേണമെന്നും ചിത്രങ്ങളും മറ്റു വിവരങ്ങളും അയക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പോസ്റ്റ്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ പ്രതിഫലനമാണ് ഈ പോസ്‌റ്റെന്നും കറുപ്പും സൗന്ദര്യത്തിന്റെ ലക്ഷണമാണെന്നും ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി.

ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി വിജയ് ബാബു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫ്രൈഡേ ഫിലിംസിന്റെ പരസ്യത്തിന് കുഴപ്പങ്ങളൊന്നുമില്ലെന്നും ഇപ്പോള്‍ നടക്കുന്നത് തീര്‍ത്തും പരിഹാസജനകമാണെന്നുമാണ് വിജയ് ബാബു പറയുന്നത്. 

'ഞാന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ഒരു കഥാപാത്രം മാത്രമാണ് അത്. അതേ സിനിമയില്‍ ഇരുപത്തിയഞ്ചോളം പുതുമുഖതാരങ്ങളുണ്ട്. ഈ കഥാപാത്രം മാത്രമല്ല മറ്റ് ഇരുപത്തിനാല് പേരെയും കണ്ടെത്തേണ്ടതുണ്ട്. ഇപ്പോള്‍ വേണ്ട കഥാപാത്രത്തിനുള്ള പ്രത്യേകതകളാണ് ആ കാസ്റ്റിങ് കോളില്‍ പറഞ്ഞിരിക്കുന്നത്. വിദേശത്ത് ജനിച്ചുവളര്‍ന്ന വെളുത്ത് സുമുഖനായ യുവാവ്. ഷൂട്ട് എത്രയും വേഗം തുടങ്ങാനാണ് ഇങ്ങനെയൊരു കൃത്യമായ കാസ്റ്റിങ് കോള്‍ പോസ്റ്റ് ചെയ്തതും.

ഞാനിപ്പോഴും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടത് സുന്ദരനും മിടുക്കനുമായ വിദേശത്ത് പഠിച്ചുവളര്‍ന്ന ആളുടെ നടപ്പും വര്‍ത്തമാനവും ഉള്ള നായകനെയാണ്'- വിജയ് ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

നടനും നിര്‍മാതാവുമായ വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥന്‍. നടി സാന്ദ്രാ തോമസിനൊപ്പമാണ് വിജയ് ബാബു ഫ്രൈഡേ ഫിലിം ഹൗസ് സ്ഥാപിച്ചത്. പിന്നീട് സാന്ദ്രയും വിജയ് ബാബുവും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഫ്രൈഡേ  ഫിലിം ഹൗസിന്റെ ഓഹരികളെല്ലാം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com