പ്രതിഷേധക്കാർക്ക് കീഴടങ്ങി, 'സർക്കാരി'ലെ വിവാദരം​ഗങ്ങൾ മാറ്റി

കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ ഇതു ബാധകമാകില്ലെന്ന് നിർമാതാക്കളായ സൺ പിക്ചേഴ്സ്
പ്രതിഷേധക്കാർക്ക് കീഴടങ്ങി, 'സർക്കാരി'ലെ വിവാദരം​ഗങ്ങൾ മാറ്റി

ചെന്നൈ : ഇളയദളപതി വിജയിന്റെ ‘സർക്കാർ’ എന്ന സിനിമയിലെ വിവാദ രംഗങ്ങൾ മാറ്റി. തമിഴ്നാട്ടിലെ തീയറ്ററുകളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം വിവാദ രംഗങ്ങൾ നീക്കിയ ചിത്രമാണ് പ്രദർശിപ്പിച്ചത്. രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങളുടെ പേരിൽ  ‘സർക്കാരി’നെതിരായ എഐഎഡിഎംകെയുടെ പ്രതിഷേധം തെരുവിലേക്കു പടർന്നതോടെയാണ് ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കാൻ തീരുമാനിച്ചത്. 

കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ ഇതു ബാധകമാകില്ലെന്ന് നിർമാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചു. ചിത്രത്തിന്റെ സംവിധായകൻ എ.ആർ.മുരുകദോസിനറെ വീട്ടിൽ വ്യാഴാഴ്ച രാത്രി വൈകി പൊലീസ് പരിശോധനയ്ക്കെത്തിയിരുന്നു. ഇതിനു പിന്നാലെ വെള്ളിയാഴ്ച മുൻകൂർ ജാമ്യാപേക്ഷയ്ക്ക് സംവിധായകൻ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ചിത്രത്തിലെ വിവാദ രം​ഗങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർ അടക്കമുള്ള എഐഎഡിഎംകെ പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. അണിയറ പ്രവർത്തകർ സ്വമേധയ വിവാദ രം​ഗങ്ങൾ നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ സർക്കാർ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്ക് മുന്നിൽ എഐഎഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുകയും ചെയ്തിരുന്നു.  

സംവിധായകന്റെ വീട്ടിൽ രാത്രി വൈകി പൊലീസെത്തിയതിൽ താരങ്ങളായ രജനീകാന്തും വിശാലും അടക്കം സിനിമാമേഖലയിൽ നിന്നുളളവർ പ്രതിഷേധം രേഖപ്പെടുത്തി. സെൻസർ ചെയ്ത സിനിമകളിൽ ഇടപെടാനുള്ള സർക്കാർ നീക്കം ശരിയല്ലെന്ന് വിശാൽ പറഞ്ഞു. വിജയ് ചിത്രങ്ങൾക്കെതിരെ ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടൽ ശരിയല്ലെന്ന് നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബുവും അഭിപ്രായപ്പെട്ടു. നടന്മാരായ രജനീകാന്ത‌ും കമൽഹാസനും പൊലീസ് നടപടിയെ അപലപിച്ചു. സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രത്തിലെ രം​ഗങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം നിയമവിരുദ്ധമാണെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com