സെറ്റില്‍ വെച്ച് ഇറങ്ങിപ്പോയി; ആ അനുഭവം കൊണ്ട് ആ ചിത്രത്തിനോട് നോ പറഞ്ഞു; വെളിപ്പെടുത്തലുമായി നിത്യമേനോന്‍

ഞാന്‍ പ്രത്യക്ഷത്തില്‍ ഇടുപെടുന്നില്ല എന്നതിന് ഞാന്‍ അതിനെ പ്രതിരോധിക്കുന്നില്ലെന്നോ അല്ലെങ്കില്‍ അത്തരം പ്രതിരോധങ്ങള്‍ക്ക് ഞാനെതിരാണ് എന്നോ അര്‍ത്ഥമില്ല
സെറ്റില്‍ വെച്ച് ഇറങ്ങിപ്പോയി; ആ അനുഭവം കൊണ്ട് ആ ചിത്രത്തിനോട് നോ പറഞ്ഞു; വെളിപ്പെടുത്തലുമായി നിത്യമേനോന്‍

കൊച്ചി: സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് താന്‍ എതിരാണെന്നും എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ തനിക്ക് തന്റെതായ വഴിയാണ് സ്വീകരിക്കാറെന്ന് നിത്യമേനോന്‍. സംഘടിതമായ പോരാട്ടങ്ങളുടെ ഭാഗമായല്ല, തനിയെ നിശബ്ദയായി പോരാടാനാണ് തനിക്കിഷ്ടമെന്ന് നിത്യ കൂട്ടിച്ചേര്‍ക്കുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ  മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും അതിനെ അഭിസംബോധന ചെയ്യാനുള്ള വഴികള്‍ കണ്ടെത്തുന്നതിനുമായി വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് എന്ന വനിതാ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍ നിത്യ മേനോന്‍ ഈ കൂട്ടായ്മയുടെ ഭാഗമായിരുന്നില്ല. മുന്‍പൊരു അഭിമുഖത്തില്‍ താന്‍ ഒരിക്കലും ലൈംഗിക പീഡനം നേരിട്ടിട്ടില്ലെന്നും നിത്യ വെളിപ്പെടുത്തിയിരുന്നു.

മലയാള സിനിമയില്‍ നിന്നും ഒരു നടി ആക്രമിക്കപ്പെടുകയും സഹപ്രവര്‍ത്തകരായ കൂട്ടുകാരികള്‍ ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തപ്പോള്‍ അതിന്റെ ഭാഗമാവണമെന്ന് നിത്യയ്ക്ക് ഒരിക്കലും തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് നിത്യയുടെ മറുപടി ഇങ്ങനെ.
'ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം പൂര്‍ണ്ണമായും ഞാന്‍ മനസ്സിലാക്കുന്നു. അതിനെ എന്നാലാവും വിധം ഞാന്‍ പ്രതിരോധിക്കാറുണ്ട്. ഞാന്‍ പ്രത്യക്ഷത്തില്‍ ഇടുപെടുന്നില്ല എന്നതിന് ഞാന്‍ അതിനെ പ്രതിരോധിക്കുന്നില്ലെന്നോ അല്ലെങ്കില്‍ അത്തരം പ്രതിരോധങ്ങള്‍ക്ക് ഞാനെതിരാണ് എന്നോ അര്‍ത്ഥമില്ല. ഞാനും ചെയ്യാറുണ്ട്, പക്ഷേ എന്റെ രീതി വേറെയാണ്.'

'എന്റെ ജോലി തന്നെയാണ് പ്രതിരോധത്തിനുള്ള മാര്‍ഗ്ഗമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ജോലി ചെയ്യുന്ന രീതി, ചെയ്യുന്ന കാര്യങ്ങള്‍,? ആളുകളെ സമീപിക്കുന്ന രീതി അതിലൂടെയൊക്കെ കൂടെ ജോലി ചെയ്യുന്നവര്‍ക്കും എന്റെ സിനിമകള്‍ കാണുന്നവര്‍ക്കും ഒരു ശക്തമായ സന്ദേശം നല്‍കാന്‍ സാധിക്കും.'

'മറ്റെല്ലാവരെയും പോലെ എനിക്കും എന്റേതായ കാഴ്ചപ്പാടുകളുണ്ട്. പക്ഷേ അത് എന്റേതായ രീതിയില്‍ ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്. മറ്റുള്ളവര്‍ തെറ്റു ചെയ്യുന്നു എന്നോ എനിക്കതിന്റെ ഭാഗമാവേണ്ടയെന്നോ ഞാന്‍ കരുതുന്നില്ല, ഞാനതിന്റെ ഭാഗം തന്നെയാണ്. ഇത്തരം കാര്യങ്ങളെ നേരിടാന്‍ എനിക്ക് എന്റേതായൊരു രീതിയുണ്ടെന്നു മാത്രം,' നിത്യ കൂട്ടിച്ചേര്‍ക്കുന്നു. 

ആരെങ്കിലും മോശമായി പെരുമാറിയാലോ ലൈംഗിക ചുവയോടെ സംസാരിച്ചാലോ സെറ്റില്‍ നിന്നും ഇറങ്ങിപ്പോവുമോ എന്നു ചോദിച്ചപ്പോള്‍
തീര്‍ച്ചയായും, ഞാന്‍ പോയിട്ടുമുണ്ടെന്ന് ചിത്രത്തിന്റെ പേരു വെളിപ്പെടുത്താതെ നിത്യയുടെ മറുപടി.  ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഞാനത് നിശബ്ദയായാണ് ചെയ്തത്. ഇത്തരത്തിലൊരു അനുഭവം കൊണ്ട് ഒരു ചിത്രത്തിനോട് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്.

ബോളിവുഡ് അരങ്ങേറ്റത്തിനുളള തയ്യാറെടുപ്പിലാണ് നിത്യ. മംഗള്‍ പാണ്ഡെ ആണ് നിത്യയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. സംവിധായകന്‍ ജഗന്‍ ശക്തിയും നിര്‍മാതാവായ ആര്‍.കല്‍ക്കിയും വിളിച്ചു, ഒരു ഇന്‍ഡസ്ട്രിങ് ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞയുടെ വേഷം കൈകാര്യം ചെയ്യാവോ എന്നു ചോദിച്ചു.? അക്ഷയ് കുമാറും ചിത്രത്തിലുണ്ടെന്ന് പറഞ്ഞു, നിത്യ പറയുന്നു.'മുന്‍പും ഹിന്ദിയില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വന്നിരുന്നു. മറ്റു ഭാഷകളില്‍ ചിത്രം തിരഞ്ഞെടുക്കുന്നതുപോലെ ഹിന്ദിയിലും ശ്രദ്ധയോടെ ചിത്രം തിരഞ്ഞെടുക്കണം എന്നുണ്ടായിരുന്നു. ഹിന്ദിയിലെ അരങ്ങേറ്റ ചിത്രം മികച്ച ഒന്നാവണമെന്നുണ്ടായിരുന്നു, നല്ലൊരു കഥാപാത്രത്തെ തന്നെ ഇപ്പോള്‍ കിട്ടി. ബഹിരാകാശ സംബന്ധിയായ ഇതുപോലെ ഒരു ചിത്രം മുന്‍പ് ഉണ്ടായിട്ടില്ലല്ലോ.'നവംബര്‍ അവസാനത്തോടെ മുംബൈയിലും ബെംഗളൂരുവിലുമായി മംഗള്‍ പാണ്ഡെയുടെ ചിത്രീകരണം ആരംഭിക്കും. തപ്‌സി പാന്നു, സൊനാക്ഷി സിന്‍ഹ, വിദ്യ ബാലന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഞാനാണോ കേന്ദ്രകഥാപാത്രം എന്നൊന്നും ഞാന്‍ ആലോചിക്കാറില്ല. കുറച്ചുകൂടി വിശാലമായൊരു ക്യാന്‍വാസിലാണ് ഞാന്‍ ചിത്രത്തെ നോക്കി കാണാറുള്ളത്. എന്റെ കഥാപാത്രത്തിന്റെ സാധ്യതകള്‍ക്കൊപ്പം തന്നെ സിനിമയുടെ ആംഗിളില്‍ കൂടി ഞാന്‍ നോക്കി കാണാറുണ്ട്. നല്ല ചിത്രമാണോ, ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ചിത്രമാണോ? എന്നു നോക്കും.

ജയലളിതയുടെ ജീവചരിത്ര ചിത്രത്തിലും നിത്യ അഭിനയിക്കുന്നുണ്ട്. ജയലളിതയുടെ വേഷമാണ് നിത്യ കൈകാര്യം ചെയ്യുന്നത്. ചിത്രത്തെപറ്റി-'വളരെ ഹെവിയായ കഥാപാത്രമാണ് ജയലളിതയുടെ ബയോപിക് ചിത്രത്തിലേത്. സംവിധായിക പ്രിയദര്‍ശിനി കഥാപാത്രത്തെ കുറിച്ചു പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ എക്‌സൈറ്റഡായി. നല്ല ഫോക്കസ്ഡ് ആയ സംവിധായികയാണ് പ്രിയദര്‍ശിനി. നമ്മളൊരു ബയോപിക് ചെയ്യുമ്പോള്‍ ആ കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തുമെന്ന് ഉറപ്പാക്കാന്‍ സാധിക്കണമെന്ന് ഞാന്‍ പ്രിയദര്‍ശിനിയോട് പറഞ്ഞു. അവര്‍ ആത്മവിശ്വാസത്തിലാണ്. ആ ചിത്രം ഞാനും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. എന്നിലെ അഭിനേത്രിയെ എക്‌സ്‌പ്ലോര്‍ ചെയ്യുന്ന കഥാപാത്രമാകും അത്.' തിരുവനന്തപുരത്ത് പുതിയ ചിത്രം 'കോളാമ്പി'യുടെ ലൊക്കേഷനിലാണ് നിത്യ ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com