'നമുക്ക് ഡബിള്‍ ഡേറ്റിങ് നടത്താം, സര്‍ ഭാര്യയുമായി വരൂ, ഞാന്‍ കാമുകനെയും കൂട്ടാം': ശക്തമായ മീ ടൂ വെളിപ്പെടുത്തലുമായി നിഹാരിക

മോഡലിങ് രംഗത്തും ബോളിവുഡിലും സ്ത്രീകള്‍ എത്രയധികം അടിച്ചമര്‍ത്തപ്പെട്ടവരും കബളിപ്പിക്കപ്പെടുന്നവരുമാണെന്നുമെല്ലാം വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളാണ് താരം നടത്തിയിരിക്കുന്നത്.
'നമുക്ക് ഡബിള്‍ ഡേറ്റിങ് നടത്താം, സര്‍ ഭാര്യയുമായി വരൂ, ഞാന്‍ കാമുകനെയും കൂട്ടാം': ശക്തമായ മീ ടൂ വെളിപ്പെടുത്തലുമായി നിഹാരിക

ടി നിഹാരിക സിങ് ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ്. മോഡലിങ് രംഗത്തും ബോളിവുഡിലും സ്ത്രീകള്‍ എത്രയധികം അടിച്ചമര്‍ത്തപ്പെട്ടവരും കബളിപ്പിക്കപ്പെടുന്നവരുമാണെന്നുമെല്ലാം വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളാണ് താരം നടത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയായ സന്ധ്യ മേനോന്റെ ട്വീറ്റ് പരമ്പരയിലൂടെയാണ് മോഡലിങ് രംഗത്ത് നിന്ന് ബോളിവുഡിലെത്തിയ നിഹാരിക തുറന്നു പറച്ചിലുകള്‍ നടത്തിയിരിക്കുന്നത്. 

നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി, സാജിദ് ഖാന്‍, ടി സീരീസ് മേധാവി ഭൂഷന്‍ കുമാര്‍ എന്നിവരില്‍ നിന്നുണ്ടായ മോശപ്പെട്ട അനുഭവങ്ങാണ് നിഹാരിക തന്റെ പോസ്റ്റുകളില്‍ വിശദമായി തുറന്നു പറഞ്ഞിരിക്കുന്നത്. നിഹാരികയുമായുള്ള ബന്ധത്തെക്കുറിച്ച് സിദ്ദിഖി നേരത്തെ തുറന്നു പറഞ്ഞിരുന്നു. പക്ഷേ അതില്‍ നിന്നും ഏറെ വ്യത്യസ്തമായ സംഭവങ്ങളാണ് നിഹാരിക വെളിപ്പെടുത്തുന്നത്. 

ആന്‍ ഓര്‍ഡിനറി ലൈഫ്; എ മെമോയര്‍ എന്ന തന്റെ ആത്മകഥയിലാണ് നവാസുദ്ദീന്‍ സിദ്ദിഖി നിഹാരികയുമായുള്ള ബന്ധം തുറന്നു പറഞ്ഞത്. ഒരു ദിവസം നിഹാരികയുടെ ഫ്‌ലാറ്റില്‍ ഇരുവരും ഒന്നിച്ചതിന്റെ കഥയാണ് സിദ്ദിഖി വിശദീകരിച്ചതും. എന്നാല്‍, കഥ ശരിക്കും അങ്ങനെയ്‌ലല എന്നാണ് നിഹാരിക പറയുന്നത്. അത് തന്റെ ഇഷ്ടപ്രകാരമുള്ള ബന്ധമായിരുന്നില്ലെന്നും സിദ്ദിഖി ബലപ്രയോഗം നടത്തുകയും പിന്നീട് തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ താന്‍ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നുമാണ് നിഹാരിക പറയുന്നത്.

'ഒരിക്കല്‍ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. ഞങ്ങള്‍ ജീവിതത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചു. അദ്ദേഹം ഒരു യഥാര്‍ഥ മനുഷ്യനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു ദിവസം അദ്ദേഹം എന്റെ വീടിന്റെ അടുത്തുണ്ടെന്ന് പറഞ്ഞ് എനിക്കൊരു സന്ദേശം അയച്ചു. ഞാന്‍ അദ്ദേഹത്തെ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കുകയും ചെയ്തു. 

വാതില്‍ തുറന്നപ്പോള്‍ അദ്ദേഹം വന്ന് എന്നെ കയറിപ്പിടിക്കുകയായിരുന്നു. ഞാന്‍ തള്ളിമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍, അയാള്‍ വിട്ടില്ല. ഒടുവില്‍ എനിക്ക് ബലപ്രയോഗത്തിന് വഴങ്ങേണ്ടിവന്നു. ഈ ബന്ധത്തെക്കുറിച്ച് എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. ഒരു മിസ് ഇന്ത്യയെയോ നടിയേയോ ഭാര്യയായി ലഭിക്കുക എന്നതായിരുന്നു മോഹം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അയാള്‍ പറഞ്ഞ കഥകളൊക്കെ ഞാന്‍ വിശ്വസിച്ചു. 

നിറവും ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനക്കുറവുമെല്ലാം എങ്ങനെ തന്റെ ജീവിതത്തില്‍ തിരിച്ചടിയായെന്ന കാര്യങ്ങളെല്ലാം അയാള്‍ എന്നോട് പറഞ്ഞു. ഈ അരക്ഷിതാവസ്ഥയില്‍ അയാള്‍ക്ക് തുണയാവാനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഞാന്‍ അയാളുടെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി കണ്ടുപിടിച്ചു. ഒരുപാട് സ്ത്രീകളുമായി അയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. അതില്‍ ഒരാള്‍ ഒരിക്കല്‍ എന്നെ ഫോണില്‍ വിളിച്ച് ശകാരിക്കുക വരെ ചെയ്തിരുന്നു'- നിഹാരിക വ്യക്തമാക്കി.

ഇങ്ങനെയുള്ള നിരവധി കാരണങ്ങള്‍ കൊണ്ട് നവാസുദ്ദീനുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു എന്ന് നിഹാരിക പറയുന്നു. എന്നാല്‍ പിന്നീട് പല സന്ദര്‍ഭങ്ങളിലും അയാള്‍ തന്നോട് അടുക്കാന്‍ ശ്രമിച്ചും ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നും നടി വ്യക്തമാക്കി. പിന്നീട് നവാസുദ്ദീന്‍ തന്നെക്കുറിച്ച് പല അപവാദങ്ങളും പറഞ്ഞ് പരത്തിയെന്നും അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായെന്നും അവര്‍ പറഞ്ഞു. 

2017ല്‍ ഋതുപര്‍ണ ചാറ്റര്‍ജിക്കൊപ്പം ആത്മകഥയെഴുതിയപ്പോള്‍ അതില്‍ തന്നെ കുറിച്ചുള്ള കാര്യങ്ങള്‍ തന്റെ അറിവോ സമ്മതമോ കൂടാതെ പൂര്‍ണമായി വളച്ചൊടിച്ചാണ് അവതരിപ്പിച്ചതെന്നും നിഹാരിക പറയുന്നു. ' ഇതിനെ തുടര്‍ന്ന് എന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളുടെ ചിത്രങ്ങള്‍ അടക്കമുള്ള പൊടിപ്പും തൊങ്ങലും വച്ച കഥകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചു. ആ വര്‍ഷത്തെ ഏറ്റവും വലിയ വിവാദമായി അത് മാറി. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിച്ച പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് മൗനം പാലിച്ചു. ഉത്തരവാദിത്വം ഏറ്റെടുത്തതുമില്ല. എന്നെ നാണംകെടുത്തുന്നതില്‍ സിനിമാക്കാരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമെല്ലാം പങ്കാളികളായി'- നിഹാരിക പ്രതികരിച്ചു.

'നവലിബറല്‍, സവര്‍ണ ഫെമിനിസം ഒരിക്കലും സ്ത്രീകളെ വിമോചിതരാക്കില്ല എന്ന് തിരിച്ചറിയേണ്ട കാലമായിരിക്കുന്നു. തങ്ങള്‍ ഗുണഭോക്താക്കളായ അധികാരഘടനയെ ഈ സവര്‍ണ ഫെമിനിസ്റ്റുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം ഇവിടുത്തെ സ്ത്രീകള്‍ക്ക് ഇന്നത്തെ ഈ പീഡനങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും  മോചനമുണ്ടാകില്ല'- നിഹാരിക കൂട്ടിച്ചേര്‍ത്തു.

ടി സീരീസ് മേധാവി ഭൂഷന്‍ കുമാറിനെതിരേയും ഗുരുതരമായ ആരോപണങ്ങളാണ് നിഹാരിക നടത്തിയിരിക്കുന്നത്. ഒരു സിനിമയ്ക്ക് കരാര്‍ ആയശേഷം ഒരിക്കല്‍ എന്നെ ഓഫീസിലേയ്ക്ക് വിളിപ്പിച്ച് ഒരു കവര്‍ ഏല്‍പിച്ചു. തുറന്നു നോക്കിയപ്പോള്‍ അതില്‍ അഞ്ഞൂറ് രൂപയുടെ രണ്ട് നോട്ടുകള്‍ മാത്രം. പിന്നീട് രാത്രി എനിക്ക് അയാളടെ ഒരു സന്ദേശവും ലഭിച്ചു. എനിക്ക് നിന്നെ കൂടുതല്‍ അറിയണമെന്നുണ്ട്. നമുക്ക് ഒരിക്കല്‍ ഒന്ന് കൂടാം. അതായിരുന്നു സന്ദേശം. ഞാന്‍ ഉടനെ മറുപടി നല്‍കിതീര്‍ച്ചയായും നമുക്ക് ഒരു ഡബിള്‍ ഡേറ്റിങ് നടത്താം. നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ കൊണ്ടുവരൂ. ഞാന്‍ എന്റെ കാമുകനെയും കൊണ്ടുവരാം. അയാള്‍ പിന്നീട് എനിക്ക് എഴുതിയതേയില്ല'- നിഹാരിക കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com