സ്റ്റേജ് ഷോകളിൽ വിരലുകൾ കൊണ്ട് വിസ്മയം തീർക്കുന്നതു കണ്ടു ശീലിച്ച ആരാധകർക്കു മുന്നിൽ തന്റെ ജീവിതത്തിലെ മറ്റൊരു മുഖം തുറന്നുവച്ചിരിക്കുകയാണ് സ്റ്റീഫൻ ദേവസ്സി. നന്നേ ചെറുപ്പം മുതൽ ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രതിസന്ധികളും ജീവൻ തിരിച്ചുപിടിച്ച ഓർമകളും പ്രേക്ഷകരോട് പങ്കുവെക്കുകയാണ് സ്റ്റീഫൻ. പത്താം വയസ്സിൽ രക്താർബുദത്തെ അതിജീവിച്ചതും പഠനത്തിൽ നേരിട്ട തോൽവികളുമെല്ലാം പതിവ് ചിരി മായ്ക്കാതെ സ്റ്റീഫൻ പറയുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിലായിരുന്നു സ്റ്റീഫൻ ദേവസിയുടെ വാക്കുകൾ.
പത്താം വയസിൽ സ്റ്റീഫനെ ബാധിച്ച പനി പിന്നീട് കൂടുകയും പരിശോധനയിൽ രക്താർബുദമാണെന്ന് തെളിയുകയുമായിരുന്നു. വീട്ടുകാരെല്ലാം ആകെ തകർന്നുപോയ നിമിഷങ്ങളായിരുന്നു അതെന്നും രോഗം തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞത് കൃത്യമായ ചികിത്സ നേടാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തോടുള്ള കാഴ്ചപാട് തന്നെ മാറ്റാൻ ഇടയാക്കിയ സംഭവമായിരുന്ന് സ്റ്റീഫന് അത്. ദൈവം ഭക്ഷണം കഴിക്കാനും ഉറങ്ങാനുമായി ആരെയും സൃഷ്ടിക്കാറില്ല. എല്ലാവർക്കും അവരവരുടേതായ ചിലത് ചെയ്ത് തീർക്കാനുണ്ട്, അദ്ദേഹം പറഞ്ഞു.
പ്രീഡിഗ്രിക്ക് തോറ്റ കഥയും ഒട്ടു സങ്കോചമില്ലാതെ സ്റ്റീഫൻ പങ്കുവച്ചു. ജീവിതത്തിലെ ലക്ഷ്യം പഠനമല്ലെന്ന തിരിച്ചറിവുണ്ടായിരുന്നതുകൊണ്ടുതന്നെ പ്രീഡിഗ്രിക്ക് മനോഹരമായി തോറ്റെന്നാണ് സ്റ്റീഫന്റെ വാക്കുകൾ. ഞാൻ ഡിഗ്രി പോലും ചെയ്യാതെ പഠനം ഉപേക്ഷിതിൽ വീട്ടുകാർക്കൊക്കെ സങ്കടമുണ്ടായിരുന്നു. പക്ഷേ അന്നും ഇന്നും വിദ്യാഭ്യാസം കുറഞ്ഞുപോയോ എന്ന ചിന്ത എനിക്കില്ല. പിന്നീട് ജീവിതം കൊണ്ട് ആ തോൽവി ഞാൻ വിജയമാക്കി എന്നു വിശ്വസിക്കുന്നു. നമ്മുടെ ലക്ഷ്യം എന്താണോ അതിന് വേണ്ടി പ്രവർത്തിക്കുക അത്രയുള്ളൂ, സ്റ്റീഫൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ