'നിങ്ങളെ കുഴിയില്‍ വെച്ചാല്‍ പോലും മിണ്ടാന്‍ വരില്ല'; അന്ന് തിലകനോട് കെപിഎസി ലളിത പറഞ്ഞു

തര്‍ക്കം അടിയുടെ വക്കോളം എത്തുകയും പിന്നീട് ഇരുവരും വര്‍ഷങ്ങളോളം മിണ്ടാതിരിക്കുകയും ചെയ്തു
'നിങ്ങളെ കുഴിയില്‍ വെച്ചാല്‍ പോലും മിണ്ടാന്‍ വരില്ല'; അന്ന് തിലകനോട് കെപിഎസി ലളിത പറഞ്ഞു

സ്‌ക്രീനിലെ മികച്ച ജോഡികളായിരുന്നു തിലകന്റേയും കെപിഎസി ലളിതയും. ഇരുവരും ഒന്നിച്ച നിരവധി ചിത്രങ്ങളാണ് മികച്ച വിജയം നേടിയത്. എന്നാല്‍ ജീവിതത്തില്‍ ഇരുവരും തമ്മില്‍ അത്ര രസത്തിലായിരുന്നില്ല. തിലകനുമായിട്ടുണ്ടായ നീണ്ടനാളത്തെ പിണക്കത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ലളിത. സംവിധായകനും ലളിതയുടെ ഭര്‍ത്താവുമായ ഭരതനെക്കുറിച്ച് തിലകന്‍ പറഞ്ഞതാണ് പ്രശ്‌നത്തിന് കാരണമായത്. തര്‍ക്കം അടിയുടെ വക്കോളം എത്തുകയും പിന്നീട് ഇരുവരും വര്‍ഷങ്ങളോളം മിണ്ടാതിരിക്കുകയും ചെയ്തു എന്നാണ് ഒരു അഭിമുഖത്തില്‍ ലളിത പറഞ്ഞത്. പിന്നീട് നടി ശ്രീവിദ്യയാണ് പിണക്കം മാറ്റിയത്. 

'കുറേ വര്‍ഷം ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്കു പോലും മിണ്ടാതെ ഒരുപാടു നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെപ്പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്‍ ചേട്ടന്‍ ആരോപിച്ചത്. എന്റെ പുറകേ നടന്നു വഴക്കുണ്ടാകുന്നത് തിലകന്‍ ചേട്ടനു രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടിക്കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞു ഇതു രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട് ഇനി മിണ്ടൂ എന്ന്. നിങ്ങളെ കുഴിയില്‍ കൊണ്ടുവച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്നു ഞാനും പറഞ്ഞു.' കെപിഎസി ലളിത വ്യക്തമാക്കി. 

സ്ഫടികത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിക്കുമ്പോഴും ഇരുവരും പിണക്കത്തിലായിരുന്നു. കോമ്പനേഷന്‍ സീനില്‍ എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ സംവിധായകന്‍ ഭദ്രന്‍ വഴിയായിരുന്നു ലളിതയോട് പറഞ്ഞിരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അനിയത്തി പ്രാവില്‍ അഭിനയിക്കുമ്പോള്‍ ശ്രീവിദ്യയാണ് തങ്ങളുടെ പിണക്കം മാറ്റിയതെന്നും ലളിത പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com