'കരണ്‍ എന്നോട് പറഞ്ഞത് ഒരു മണ്ടന്‍ കഥ, എന്നിട്ടും ഞാന്‍ അത് ചെയ്യാന്‍ തീരുമാനിച്ചു'; കുച്ച് കുച്ച് ഹോതാ ഹേയില്‍ എത്തിയതിനെ കുറിച്ച് ഷാരുഖ് ഖാന്‍

സിനിമകള്‍ തെരഞ്ഞെടുക്കുന്നത് സിനിമകള്‍ നോക്കിയല്ല സിനിമയെ ചെയ്യുന്നവരെ നോക്കിയാണെന്നാണ് അദ്ദേഹം പറയുന്നത്
'കരണ്‍ എന്നോട് പറഞ്ഞത് ഒരു മണ്ടന്‍ കഥ, എന്നിട്ടും ഞാന്‍ അത് ചെയ്യാന്‍ തീരുമാനിച്ചു'; കുച്ച് കുച്ച് ഹോതാ ഹേയില്‍ എത്തിയതിനെ കുറിച്ച് ഷാരുഖ് ഖാന്‍

മുംബൈ; ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നാണ് കുച്ച് കുച്ച് ഹോത്താ ഹേ. ഇന്നും ഈ ചിത്രത്തെ നെഞ്ചിലേറ്റുന്നവര്‍ നിരവധിയാണ്. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ കരണ്‍ ജോഹര്‍ ഇതിന്റെ കഥ പറയുമ്പോള്‍ വെറും വിഡ്ഢി കഥയായാണ് തോന്നിയത് എന്നാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍ പറയുന്നത്. എന്നിട്ടും ചിത്രത്തില്‍ അഭിനയിക്കാന്‍  തീരുമാനിച്ചത് കരണിനോടുള്ള വിശ്വാസം കൊണ്ടു മാത്രമാണെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സിനിമകള്‍ തെരഞ്ഞെടുക്കുന്നത് സിനിമകള്‍ നോക്കിയല്ല സിനിമയെ ചെയ്യുന്നവരെ നോക്കിയാണെന്നാണ് അദ്ദേഹം പറയുന്നത്. 

'ഞാന്‍ ഒരിക്കലും സ്‌ക്രിപ്റ്റ് കേള്‍ക്കാറില്ല. ഞാന്‍ കേള്‍ക്കുന്നത് എന്റെ കൂടെ ജോലി ചെയ്യുന്നവരുടെ ഹൃദയമിടിപ്പാണ്. ആദ്യ കാലത്ത് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എന്നോട് വെറുതെ സംസാരിച്ച് സ്‌ക്രിപ്റ്റിലെ കാര്യങ്ങള്‍ പറഞ്ഞുതരും. ഇപ്പോഴും എനിക്ക് തിരക്കഥ മനസിലാവില്ല. വളരെ ധൈര്യത്തോടെ പറയാനാകും തിരക്കഥ അല്ല തിരക്കഥാകൃത്തുക്കളേയും സംവിധായകരേയുമാണ് മനസിലാക്കുന്നത്'  കുച്ച് കുച്ച് ഹോതാ ഹേ റിലീസായി 20 വര്‍ഷം തികഞ്ഞതിന്റെ ആഘോഷത്തില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരേയും നടീനടന്മാരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

കരണ്‍ ജോഹര്‍ എന്നോട് വന്ന് പറഞ്ഞത് ഒരു മണ്ടന്‍ കഥയായിരുന്നു. അവസാനം സിനിമയില്‍ കണ്ടതുപോലെയല്ലായിരുന്നു. വ്യത്യസ്തമായ രീതിയില്‍ വളരെ രസകരമായി ആ പൊട്ടകഥ പറഞ്ഞ് എന്നെ ഇംപ്രസ് ചെയ്തു. ഈ സിനിമയ്ക്ക് ഒപ്പുവെക്കുമ്പോള്‍ ഇതിന്റെ കഥ പോലും എനിക്ക് അറിയില്ലായിരുന്നു. എന്തായാലും ഈ കഥയ്‌ക്കൊപ്പം നില്‍ക്കാതെ കരണിനൊപ്പം നിന്നത് നന്നായി. അല്ലെങ്കില്‍ അത് പുറത്തിറങ്ങിയ പോലെ ആയിരിക്കില്ല എത്തുന്നത്. 

കജോള്‍, സല്‍മാന്‍ ഖാന്‍, റാണി മുഖര്‍ജി എന്നിവരെ അണിനിരത്തി 1998 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ ഹിറ്റായിരുന്നു. ഇപ്പോഴും ചിത്രത്തിലെ പാട്ടുകളും സംഭാഷണങ്ങളും ആരാധകര്‍ക്ക് പ്രീയപ്പെട്ടതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com