കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ യുവതയ്ക്ക് വന്ന മാറ്റങ്ങള്‍ എന്തെല്ലാം; പുതിയ കണ്ടെത്തലുമായി യൂത്ത് സര്‍വെ

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ യുവതയ്ക്ക് വന്ന മാറ്റങ്ങള്‍ എന്തെല്ലാം; പുതിയ കണ്ടെത്തലുമായി യൂത്ത് സര്‍വെ

സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റിയും (സിഎസ്ഡിഎസ്) കോണ്‍റാഡ് അഡിനായുര്‍ സ്റ്റിഫ്റ്റിയുങും (കെഎഎസ്) ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ ഇന്ത്യന്‍ യുവതയെ കുറിച്ചുള്ള പഠനം റിപ്പോര്‍ട്ട് പുറത്തിറക്കി.

19 സംസ്ഥാനങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 15 മുതല്‍ 34 വയസു വരെയുള്ളവര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ ഇന്ത്യന്‍ യുവതയുടെ അഭിരുചികള്‍, താല്‍പ്പര്യങ്ങള്‍, ആകുലത എന്നിവയാണ് മുഖ്യമായും പഠനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സിഎസ്ഡിഎസും കെഎഎസും 2007ല്‍ ഇതേ സര്‍വെ നടത്തിയിരുന്നു. പത്ത് വര്‍ഷം കൊണ്ട് ഇന്ത്യന്‍ യുവതയ്ക്ക് വന്ന മാറ്റങ്ങളാണ് മുഖ്യമായും സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 65 ശതമാനം ആളുകളും 35 വയസില്‍ താഴെയുള്ളവരാണ്.


  മതവിശ്വാസം

സര്‍വെയില്‍ പങ്കെടുത്ത 12 ശതമാനം യുവാക്കളും കടുത്ത (Very high) മതവിശ്വാസം കാത്തു സൂക്ഷിക്കുന്നവരാണെന്നാണ് സര്‍വെയില്‍ പറയുന്നത്. 23 ശതമാനം ഉയര്‍ന്ന (High) മതവിശ്വാസമുള്ളവരും 25 ശതമാനം മിത മതവിശ്വാസമുള്ളവരുമാണ്. 36 ശതമാനം യുവാക്കള്‍ കുറഞ്ഞ മതവിശ്വാസത്തില്‍ നില്‍ക്കുമ്പോള്‍ നാല് ശതമാനം യുവാക്കള്‍ക്ക് മതവിശ്വാസം തീരെയില്ലെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.

  വിവാഹം
കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വെ അനുസിരിച്ച് പങ്കെടുത്ത 46 ശതമാനം ആളുകളും വിവാഹം കഴിഞ്ഞവരാണ്. 2007ല്‍ ഇത് 54 ശതമാനമായിരുന്നു. 50 ശതമാനം ആളുകള്‍ വിവാഹം പ്രധാന്യമുള്ളതാണെന്നാണ് പുതിയ സര്‍വെയില്‍ പറയുന്നത്. 2007ലെ സര്‍വെയില്‍ ഈ അഭിപ്രായക്കാരുടെ എണ്ണം 80 ശതമാനമായിരുന്നു. 

ഒന്‍പത് വര്‍ഷം മുമ്പ് ഇന്റര്‍കാസ്റ്റ് വിവാഹങ്ങള്‍ക്ക് 30 ശതമാനം സ്വീകാര്യത മാത്രമാണുണ്ടായിരുന്നതെങ്കില്‍ 2016ല്‍ ഇത് 50 ശതമാനമായി ഉയര്‍ന്നു. എങ്കിലും ഈ രീതിയിലുള്ളി വിവാഹം കഴിച്ചത് വെറും നാല് ശതമാനം മാത്രമാണ്. 


  രാഷ്ട്രീയ പ്രതിബദ്ധത
ഇന്ത്യയിലുള്ള യുവാക്കള്‍ക്കിടയില്‍ 48 ശതമാനത്തിന് രാഷ്ട്രീയ പാര്‍ട്ടികളുമായി ഒരു ബന്ധവുമില്ലാത്തവരാണ്. ബാക്കിയുള്ള 52 ശതമാനത്തില്‍ 20 ശതമാനം ബിജെപിയെ അനുകൂലിക്കുന്നവരും 10 ശതമാനം കോണ്‍ഗ്രസിനെ അനുകൂലിക്കുന്നവരുമാണ്. ഇടത് പാര്‍ട്ടിക്ക് രണ്ട് ശതമാനം മാത്രം അനുകൂലിക്കുന്നവരുള്ളപ്പോള്‍ നാല് ശതമാനം സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കും ആം ആദ്മി അടക്കമുള്ള മറ്റു പാര്‍ട്ടികള്‍ക്ക് 16 ശതമാനവുമാണ്. 

  ആകുലതയും അരക്ഷിതത്വവും
രക്ഷിതാക്കളുടെ ആരോഗ്യം, സ്വന്തം ആരോഗ്യം, കുടുംബ പ്രശ്‌നങ്ങള്‍, തൊഴില്‍ എന്നിവയില്‍ ഇന്ത്യന്‍ യുവ തയ്ക്ക് കൂടുതല്‍ ആകുലതകളുണ്ടെന്നാണ് സര്‍വെയില്‍ പറയുന്നത്.

  യാഥാസ്ഥിതികത
പുരോഗമനം പല കാര്യത്തിലും കൂടിയെങ്കിലും സ്ത്രീ സ്വാതന്ത്രത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ യുവത ഇനിയും മുന്നോട്ട് പോകാനുണ്ട്. വിവാഹത്തിന് ശേഷം സ്ത്രീ ജോലിക്ക് പോകേണ്ട എന്ന അഭിപ്രായമുള്ളവരാണ് സര്‍വെയില്‍ പങ്കെടുത്ത 40 ശതമാനവും. വിവാഹത്തിന് ശേഷം ഭര്‍ത്താവിനെ അനുസിരിക്കേണ്ടവളാണ് സ്ത്രീയെന്ന് അഭിപ്രായമുള്ളവര്‍ 51 ശതമാനവുമാണ്. സ്വവര്‍ഗ ബന്ധങ്ങളോട് സര്‍വെയില്‍ പങ്കെടുത്ത നാലിലൊന്ന് ആളുകള്‍ക്ക് മാത്രമാണ് എതിര്‍പ്പില്ലാത്തത്. അയല്‍വാസി നോണ്‍വെജ് ഭക്ഷണം പാകം ചെയ്യുന്നത് ഇഷ്ടമില്ലാത്തത് 27 ശതമാനത്തിനാണ്. 

 ആശയങ്ങളും അഭിരുചികളും
വധശിക്ഷ നിരോധിക്കണമെന്ന് ചോദ്യത്തിന് സര്‍വെയില്‍ പങ്കെടുത്ത 33 ശതമാനം യുവാക്കള്‍ ഒഴിവാക്കണമെന്നും 49 ശതമാനം വധശിക്ഷ വേണമെന്നുമാണ് പറയുന്നത്. അതേസമയം, മതവിശ്വാസത്തെ ഹനിക്കുന്ന രീതിയിലുള്ള സിനിമ നിരോധിക്കണമെന്നാണ് 60 ശതമാനം യുവതയ്ക്ക് താല്‍പ്പര്യം. ബീഫ് കഴിക്കുന്നത് വ്യക്തിപരമായ താല്‍പ്പര്യമല്ലേ എന്ന ചോദ്യത്തിന് 46 ശതമാനം അല്ല എന്നും 36 ശതമാനം അതേ എന്നുമാണ് ഉത്തരം നല്‍കിയത്.

 ഇസ്ലാമോഫോബിയ
തീവ്രവാദ കേസുകളില്‍ മുസ്ലിംങ്ങളെ തെറ്റായി ഉള്‍പ്പെടുത്തുന്നില്ലേ എന്ന ചോദ്യത്തിന് മിക്ക മതത്തിലുള്ള യുവാക്കളും ശരിയാണെന്ന് പറയുന്നു. 

സംവരണം
സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം വേണമെന്ന് ഭൂരിഭാഗം യുവാക്കള്‍ക്കും അഭിപ്രായമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com