സോനുനിഗത്തിന്റെ തല മൊട്ടയടിക്കുന്നവന് പത്തുലക്ഷം ഇനാം നല്‍കുമെന്ന് മൗലവി. ഇന്നുച്ചയ്ക്ക് തന്റെ വീട്ടിലേക്ക് വന്നോളാന്‍ സോനുനിഗം

സോനു നിഗത്തിന്റെ തല മൊട്ടയടിച്ച് ചെരുപ്പുമാല അണിയിച്ച് ഊരുചുറ്റാന്‍ വിടണം
സോനുനിഗത്തിന്റെ തല മൊട്ടയടിക്കുന്നവന് പത്തുലക്ഷം ഇനാം നല്‍കുമെന്ന് മൗലവി. ഇന്നുച്ചയ്ക്ക് തന്റെ വീട്ടിലേക്ക് വന്നോളാന്‍ സോനുനിഗം

മുംബൈ: വിവാദപരാമര്‍ശങ്ങള്‍ക്കു പിന്നാലെ സോനുനിഗത്തിനെതിരെ ഫത്വ ഇറക്കി പശ്ചിമബംഗാള്‍ മൈനോറിറ്റി യുണൈറ്റഡ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്. സോനു നിഗത്തിന്റെ തല മൊട്ടയടിച്ച് ചെരുപ്പുമാല അണിയിച്ച് ഊരുചുറ്റാന്‍ വിടണമെന്നാണ് സയ്യിദ് ഷാ അറ്റെഫ് അലി അല്‍ ഖുദേരി എന്ന മൗലവിയുടെ ആഹ്വാനം. അങ്ങനെ ചെയ്യുന്നവര്‍ക്ക് സ്വന്തം നിലയില്‍ പത്തുലക്ഷം രൂപ ഇനാം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


ഇതിനു ശക്തമായ മറുപടിയുമായാണ് സോനുനിഗം എത്തിയത്. തന്റെ ഹെയര്‍ ഡിസൈനറായ ആലിം ഇന്നുച്ചയ്ക്ക് തന്റെ വീട്ടിലേക്ക് മുടി വെട്ടാന്‍ വരുന്നുണ്ട്. മൗലവി പത്തുലക്ഷം റെഡിയാക്കി വച്ചോളൂ എന്നായിരുന്നു സോനുനിഗത്തിന്റെ മറുപടി ട്വീറ്റ്.

താനൊരു മുസ്ലീമല്ലെന്നും എന്നിട്ടും അതിരാവിലെ പള്ളിയിലെ ബാങ്കുവിളി കേട്ടാണ് എഴുന്നേല്‍ക്കേണ്ടിവരുന്നത്. ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്കുവിളി ഇന്ത്യയില്‍ അവസാനിപ്പിക്കേണ്ടതില്ലേ എന്നായിരുന്നു സോനു നിഗം ആദ്യം ട്വീറ്റ് ചെയ്തിരുന്നത്.

സോനുവിന്റെ ട്വീറ്റ് വിവാദമായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്വീറ്റുകള്‍ വന്നു. സോനു നിഗം ആര്‍.എസ്.എസിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണംവരെ ഉയര്‍ന്നതോടെ സോനുനിഗം അല്‍പംകൂടി കടന്നു പിടിച്ചു. എല്ലാ മതങ്ങളുടെയും ലൗഡ് സ്പീക്കറിലൂടെയുള്ള പ്രാര്‍ത്ഥനയെയാണ് താന്‍ വിമര്‍ശിച്ചത് എന്നാക്കി. ഈ വിവാദ ട്വീറ്റിനെതിരെയായിരുന്നു സയ്യിദ് ഷാ അറ്റെഫ് അലി അല്‍ ഖുദേരിയുടെ പരാമര്‍ശമുണ്ടായത്.
താന്‍ ഒരു അമ്പലത്തിലെ പള്ളിമണിയടിനാദത്തെക്കുറിച്ച് ഇതേപോലെ പറയുകയാണെങ്കില്‍ എന്തായിരിക്കും സ്ഥിതി? സഹിഷ്ണുതയാണ് വേണ്ടത്. മറ്റു മതങ്ങള്‍ക്കെതിരെ അസഹിഷ്ണുതയാകുന്നിടത്തോളം ഇവിടെ നിരീശ്വരവാദം വളരുകയാണ് ചെയ്യുക. സോനു നിഗത്തിനെ പോലുള്ളവരെ ജനങ്ങള്‍ രാജ്യത്തിനു പുറത്താക്കുകയാണ് വേണ്ടതെന്നും ഖുദേരി പറഞ്ഞു. പശ്ചിമ ബംഗാള്‍ മൗനോറിറ്റി യുണൈറ്റഡ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയിലെ റാണി റാഷ്‌മോണി അവന്യൂവില്‍ പടുകൂറ്റന്‍ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകനെ അപമാനിക്കുന്നതരത്തില്‍ ആര്‍എസ്എസ് പ്രചാരണത്തിന് വേദിയാക്കിയ അതേ സ്ഥലത്തുതന്നെയാവും സോനുനിഗത്തിനും ആര്‍എസ്എസിനും മറുപടി കൊടുക്കുവാന്‍ ഈ റാലി സംഘടിപ്പിക്കപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com