പ്രവാസികളുടെ പ്രോക്‌സി വോട്ട്: പണാധിപത്യത്തിന് വഴിവെക്കുമെന്ന് യെച്ചൂരി

പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന തീരുമാനത്തിനെതിരെ സിപിഎം -തെറ്റായ തീരുമാനം പണാധിപത്യത്തിന് വഴിവെക്കും. തെറ്റായ കീഴ് വഴക്കങ്ങള്‍ക്ക് ഇത് ഇടയാക്കുമെന്നും  യെച്ചൂരി
പ്രവാസികളുടെ പ്രോക്‌സി വോട്ട്: പണാധിപത്യത്തിന് വഴിവെക്കുമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന തീരുമാനത്തിനെതിരെ സിപിഎം. തെറ്റായ തീരുമാനം പണാധിപത്യത്തിന് വഴിവെക്കും. തെറ്റായ കീഴ് വഴക്കങ്ങള്‍ക്ക് ഇത് ഇടയാക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 

പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് വിദേശത്ത് നിന്ന് വോട്ടവകാശം വിനിയോഗിക്കാന്‍ പ്രോക്‌സി വോട്ട് അനുവദിക്കണമെന്ന നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതനുസരിച്ച് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ തീരുമാനമായി. തുടര്‍ന്ന് പ്രവാസികള്‍ക്ക് വോട്ടവകാശം വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരം ഉണ്ടാകുന്നത്. നിര്‍ദിഷ്ട ഭേദഗതിയില്‍ പ്രവാസികള്‍ക്ക് നേരിട്ട് വോട്ടു ചെയ്യാന്‍ കഴിയില്ലെങ്കില്‍ അവര്‍ വോട്ടര്‍ പട്ടികയിലുള്ള മണ്ഡലത്തില്‍ പ്രതിനിധികളെ നിയോഗിച്ച് വോട്ടു രേഖപ്പെടുത്താനുള്ള അവസരം ഒരുക്കും. 

പ്രോക്‌സി വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നയാളും അതേ മണ്ഡലത്തിലായിരിക്കണമെന്നും നിര്‍ദേശമുണ്ട്. വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ തെരഞ്ഞെടുപ്പിന് ആറുമാസം മുന്‍പ് റിട്ടേണിങ്ങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. വിദേശത്തു നിന്ന് നാട്ടിലെത്താനുള്ള പ്രയാസം കാരണം വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കിലും പ്രവാസികള്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ സാധിക്കാറുണ്ടായിരുന്നില്ല. പ്രോക്‌സി വോട്ടിങ്ങ് രീതി നടപ്പിലാകുന്നതോടെ പ്രവാസികള്‍ക്കും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാകാനാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com