സ്ത്രീകളുടെ മുടിമുറിക്കുന്ന സംഭവത്തില്‍ തുമ്പൊന്നും കിട്ടാതെ പൊലീസ്

കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ നാല് സ്ഥലത്താണ് മുടി മുറിച്ച സംഭവങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്ത്രീകളുടെ മുടിമുറിക്കുന്ന സംഭവത്തില്‍ തുമ്പൊന്നും കിട്ടാതെ പൊലീസ്

ഡെല്‍ഹി: ഡെല്‍ഹിയില്‍ സ്ത്രീകളുടെ മുടി മുറിയ്ക്കുന്ന സംഭവം വീണ്ടും വിവാദമാകുന്നു. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ നാല് സ്ഥലത്താണ് മുടി മുറിച്ച സംഭവങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാമവാസികളായ സ്ത്രീകളുടെ തലമുടിയാണ് പ്രത്യേക രീതിയില്‍ കാണാതാകുന്നത്.

തലവേദന അനുഭവപ്പെടുകയും പിന്നെ ബോധരഹിതയാകുകയും ഒടുവില്‍ ബോധം വരുമ്പോള്‍ മുടി നഷ്ടപ്പെടുകയും ചെയ്യുന്നതായാണ് പലയിടത്തുനിന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. അടുത്തടുത്ത ദിവസങ്ങളില്‍ സമാന സംഭവം അരങ്ങേറിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു.

ദുര്‍ഭൂതങ്ങളോ മന്ത്രവാദികളോ പൂച്ചയെപ്പോലെയുള്ള വിചിത്രജീവികളോ ആണു പിന്നിക്കെട്ടിയ മുടി മുറിച്ചതെന്നാണ് ഗ്രാമവാസികളും സ്ത്രീകളും കരുതുന്നത്. ഇത്തരത്തില്‍ തന്നെയാണ് ഇവര്‍ പൊലീസിന് പരാതി നല്‍കിയിരുന്നതും. 

അതിനിടെ ആഗ്രയില്‍ സ്ത്രീകളെ മയക്കിക്കിടത്തി മുടി മുറിക്കുന്ന സ്ത്രീയെന്നാരോപിച്ച് വൃദ്ധയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നിരുന്നു. ദുര്‍ മന്ത്രവാദി എന്നാരോപിച്ചാണ് നിരപരാധിയായ വൃദ്ധയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ധിച്ച് കൊന്നത്. വൃദ്ധ വഴി തെറ്റി സവര്‍ണ വിഭാഗം താമസിക്കുന്ന സ്ഥലത്ത് എത്തിയതാണെന്നും ഇക്കാര്യം കാലില്‍ വീണു പറഞ്ഞിട്ടും ആകും ഗൗനിച്ചില്ലെന്നും വൃദ്ധയുടെ മരുമകള്‍ പറഞ്ഞിരുന്നു.

ഇതിന് ശേഷമായിരുന്നു മുടിമുറിക്കല്‍ സംഭവങ്ങള്‍ സജീവമാകുന്നത്. ഹരിയാനയില്‍ വിവിധ ഗ്രാമങ്ങളില്‍ നിന്നുമായി പതിനഞ്ചോളം സ്ത്രീകളാണ് പൊലീസില്‍ പരാതിയുമായെത്തിയത്. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി, മധ്യപ്രദേശ് എന്നിവടങ്ങളിലെ ഉള്‍ഗ്രാമങ്ങളിലാണ് ഇതുവരെ മുടിമുറിക്കല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. യാതൊരു തെളിവും ലഭിക്കാത്തതിനാല്‍ അസാധാരണ സംഭവങ്ങള്‍ ദുരൂഹതയായിത്തന്നെ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com