ഭാഗ്യനക്ഷത്രക്കല്ല് ഭാഗ്യം കൊണ്ടുവന്നില്ല: ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

പരാതിയുടെ അടിസ്ഥാനത്തില്‍ 3.2 ലക്ഷം രൂപയാണ് സ്വര്‍ണ്ണസ്പര്‍ശ് എന്ന സ്ഥാപനത്തിന് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത്.
ഭാഗ്യനക്ഷത്രക്കല്ല് ഭാഗ്യം കൊണ്ടുവന്നില്ല: ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

മുംബൈ: ഭാഗ്യനക്ഷത്രക്കല്ല് വില്‍ക്കുന്നവര്‍ അല്‍പ്പം ജാഗ്രത പാലിക്കുന്നത് നല്ലതായിരിക്കും. നിങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്തോ അത് ഉപഭോഗ്താവിന് നല്‍കാനായില്ലെങ്കില്‍ ഉപഭോക്തൃ കോടതി നിങ്ങളെ ശിക്ഷിക്കാനിടയുണ്ട്. അങ്ങനെ ഭാഗ്യനക്ഷത്രക്കല്ല് വാങ്ങിയിട്ട് ഉദ്ദേശിച്ച ഫലം കിട്ടാതെ മുംബൈയില്‍ ഒരാള്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ 3.2 ലക്ഷം രൂപയാണ് സ്വര്‍ണ്ണസ്പര്‍ശ് എന്ന സ്ഥാപനത്തിന് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത്. 2013ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ഭാഗ്യനക്ഷത്രക്കല്ലുകള്‍ ആര്‍ക്കും ഭാഗ്യം കൊണ്ടുവരുമെന്നും അല്ലാത്തപക്ഷം പണം തിരികെ നല്‍കുമെന്നും അവകാശപ്പെട്ട് സ്വര്‍ണ്ണസ്പര്‍ശ് എന്ന സ്ഥാപനം പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു.

ആ പരസ്യം കണ്ട് കവാഡു ഖണ്ടേല എന്ന 77 കാരന്‍ 2013 ഫെബ്രുവരി പതിനൊന്നിന് ഭാഗ്യനക്ഷത്രക്കല്ല് വാങ്ങി. കിഴക്കന്‍ ദാദറിലുള്ള കടയില്‍നിന്നായിരുന്നു ഇന്ദ്രനീലത്തിന്റെ ഭാഗ്യനക്ഷത്രക്കല്ലു വാങ്ങിയത്. എന്നാല്‍ കുറച്ചു സമയത്തിനു ശേഷം ഇന്ദ്രനീലം കാവാഡുവിന് യോജിച്ചതല്ലെന്ന സന്ദേശം കടയിലെ ജ്യോതിഷികളില്‍നിന്നെത്തി. പകരം മാണിക്യം വാങ്ങാനും ആവശ്യപ്പെട്ടു. 2.9 ലക്ഷം രൂപ ചിലവഴിച്ച് കവാഡു മാണിക്യം വാങ്ങി. മൂന്നുമാസത്തിനുള്ളില്‍ കവാഡു കോടിപതിയായില്ലെങ്കില്‍ പണം തിരികെ കൊടുക്കുമെന്നും ജ്യോത്സന്മാര്‍ വാക്കു നല്‍കി.

എന്നാല്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും തന്റെ ധനസ്ഥിതിയില്‍ മാറ്റം വരാത്തതിനാല്‍ കവാഡു പണം തിരികെ ആവശ്യപ്പെട്ടു. പണം തിരികെ നല്‍കാന്‍ കടക്കാര്‍ തയാറാവാത്തതിനെത്തുടര്‍ന്ന് 2014 മെയ് മാസത്തില്‍ സ്വര്‍ണസ്പര്‍ശ് ശൃംഖലയുടെ ഉടമകളായ ജെംസ് ആന്‍ഡ് ജ്വല്ലറി െ്രെപവറ്റ് ലിമിറ്റഡിനെതിരെ കവാഡു ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധത്തിനു വഴങ്ങിയല്ല കവാഡു ഭാഗ്യനക്ഷത്രക്കല്ല് വാങ്ങിയതെന്നും വാങ്ങിയ ഇന്ദ്രനീലം പിന്നീട് മാറ്റിവാങ്ങുകയും ചെയ്‌തെന്നുമായിരുന്നു സ്വര്‍ണസ്പര്‍ശിന്റെ വാദം. പക്ഷെ സ്ഥാപനം ഉപഭോക്താവിന് കൊടുത്ത വാക്ക് പാലിക്കാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കിയേ മതിയാകൂ എന്നായിരുന്നു കോടതിവിധി. പലിശയും നഷ്ടപരിഹാരവും കോടതിച്ചിലവും അടക്കം 3.2 ലക്ഷം രൂപയാണ് കവാഡുവിന് നല്‍കാന്‍ കോടതി വിധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com