വിവാദ സര്‍ക്കുലറുമായി വീണ്ടും യോഗി; മദ്രസകളിലെ സ്വാതന്ത്ര്യാദിനാഘോഷം ക്യാമറയില്‍ പകര്‍ത്തണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മദ്രസുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കണം - നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഗ്രാന്റുകള്‍ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍
വിവാദ സര്‍ക്കുലറുമായി വീണ്ടും യോഗി; മദ്രസകളിലെ സ്വാതന്ത്ര്യാദിനാഘോഷം ക്യാമറയില്‍ പകര്‍ത്തണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്‌നൊ: രാജ്യത്തിന്റെ 70ാം സ്വാതന്ത്ര്യ ദിനത്തില്‍ യുപിയിലെ മദ്രസകള്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മദ്രസുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ആവശ്യപ്പെട്ട യോഗി ദേശീയ ഗാനവും ദേശഭക്തി ഗാനങ്ങളും ആലപിക്കാനും സാസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും  മദ്രസകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഇതുമായി ബന്ധപ്പെട്ട് യുപി മദ്രസ ശിക്ഷണ പരിഷത് സംസ്ഥാനത്തെ 8000 ഓളം മദ്രസകള്‍ക്ക് രജിസ്ട്രാര്‍ രാഹുല്‍ ഗുപ്ത സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. 8000 മദ്രസകളില്‍ 560 എണ്ണത്തോളം സര്‍ക്കാര്‍ എയ്ഡഡ് മദ്രസകളാണ്. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിനായി സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെ 8 മണിക്ക് തന്നെ ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും അനിവാര്യമാണെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നു.

ദേശീയതയുമായി ബന്ധപ്പെട്ട ഗാനങ്ങള്‍ ആലപിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സാംസ്‌കാരിക പരിപാടികള്‍, കായിക വിനോദങ്ങള്‍, പരിപാടികളുടെ അവസാനം മധുരം വിതരണം നടത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷം സംബന്ധിച്ച് മദ്രസകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കുന്നത്. 

നിര്‍ദേശം മദ്രസകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പരിപാടികള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ മദ്രസകള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ഗ്രാന്റുകള്‍ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com