ലക്‌നൗ: ഖരഖ്പുരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രാണവായു കിട്ടാതെ 33 കുട്ടികളുടെ മരണത്തത്തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. ആശുപത്രിയിലെ ഓക്‌സിജന്‍ സപ്ലെ സംവിധാനം ശനിയാഴ്ച രാത്രിയോടെ പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓക്‌സിജന്‍ സംവിധാനം ഒരുക്കുന്ന സ്വകാര്യ സ്ഥാപനത്തിന് നല്‍കാനുള്ള പണത്തില്‍ ഒരു ഭാഗം സര്‍ക്കാര്‍ നല്‍കാന്‍ ധാരണയായതോടെയാണിത്.
കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഉന്നത തല അന്വേഷണം പൂര്‍ത്തിയാവുന്നതു വരെയാണ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഓക്‌സിജന്‍ സപ്ലെ നിലച്ചതല്ല കുട്ടികളുടെ മരണത്തിന് കാരണം എന്ന വാദം ആവര്‍ത്തിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കു്ട്ടികള്‍ മരിച്ച സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുമ്പോഴും ഇതേ വാദം ആവര്‍ത്തിക്കുകയാണ് യുപി സര്‍ക്കാര്‍. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.
ഓക്‌സിജന്‍ വിതരണത്തിനുള്ള കരാര്‍ മാര്‍ച്ചില്‍ അവസാനിച്ചതാണെന്ന് സ്വകാര്യ സ്ഥാപനത്തിന്റെ പ്രതിനിധികള്‍ പറഞ്ഞു. കരാര്‍ ഇല്ലാതെ എങ്ങനെയാണ് ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം നടത്തുകയെന്ന് പുഷ്പ സെയില്‍ കമ്പനി ഉടമ പ്രവീണ്‍ മോദി ചോദിച്ചു.
ഓക്‌സിജന്‍ വിതരണത്തിലെ അപാകത കൊണ്ടല്ല, മറ്റു കാരണങ്ങളാലാണ് കുട്ടികള്‍ മരിക്കാനിടയായത് എന്നാണ് യുപി സര്‍ക്കാരിന്റെ വാദം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ മാതൃകാ ആശുപത്രിയിലാണ് ദുരന്തമുണ്ടായത് എന്നത് യുപി സര്‍ക്കാരിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആശുപത്രിയിലേക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ ആവശ്യപ്പെട്ട് അധികൃതര്‍ നല്‍കിയ കത്തു പുറത്തുവന്നിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ