ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളെജില്‍ അഞ്ച് ദിവസത്തിനിടെ 63 കുട്ടികള്‍ മരിക്കാനിടയായ ദുരന്തത്തില്‍ യുപി സര്‍ക്കാര്‍ കളവ് പറയുകയാണെന്ന് മരിച്ച കുട്ടികളുടെ ബന്ധുക്കള്‍. ഓക്‌സിജന്‍ കിട്ടാതെയല്ല കുട്ടികള്‍ മരിച്ചിരിക്കുന്നതെന്ന സര്‍ക്കാരിന്റെ വാദം കളവാണെന്ന് ബന്ധുക്കള്‍ പറയുന്നു
അഞ്ച് ദിവസത്തിനിടെ രണ്ട് തവണ ദീര്‍ഘനേരം ഓക്‌സിജന്‍ മുടങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. അതിനിടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ അശ്രദ്ധ കാണിച്ച ആശുപത്രി അധികതരും യോഗി സര്‍ക്കാരും കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളോടും അനാദരവ് തുടരുകയാണ്. ബൈക്കിലും, ജീപ്പിലുമായാണ് കുഞ്ഞുങ്ങളുടെ മൃതദേഹവുമായി ബന്ധുക്കള്‍ക്ക് വീട്ടിലേക്ക് പോകേണ്ടി വരുന്നത്.
ഞായറാഴ്ചയായതിനാല്‍ ആംബുലന്‍സ് സൗകര്യം നല്‍കാന്‍ കഴിയില്ലെന്ന മനുഷ്യത്വ രഹിതമായ നിലപാടാണ് ആശുപത്രികളും, സര്‍ക്കാരും സ്വീകരിക്കുന്നത്. മെഡിക്കല്‍ കോളെജ് അധികൃതരുടേയും സംസ്ഥാന സര്‍ക്കാരിന്റേയും കെടുകാര്യസ്ഥത വ്യക്തമാകുമ്പോഴും യോഗി സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ.
ഒക്‌സിജന്‍ സപ്ലെ മുടങ്ങിയതിനാലാണ് ദുരന്തമുണ്ടായതെങ്കില്‍ കര്‍ശ നടപടി സ്വീകരിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിവരങ്ങള്‍ ധരിപ്പിച്ചതിന് ശേഷം യോഗി ആദിത്യനാഥിന്റെ പ്രതികരണം. പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ആദിത്യനാഥ് ഇന്ന് വീണ്ടും ആശുപത്രി സന്ദര്‍ശിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ