യോഗിക്കും സംഘത്തിനും മനുഷ്യ ജീവന്റെ വിലയറിയില്ല: കനയ്യ കുമാര്‍; സംഘപരിവാറിനെ ഭരണഘടന അട്ടിമറിക്കാന്‍ അനുവദിക്കരുത്

മനുഷ്യ ജീവന്റെ വിലയറിയാത്തവരാണ് പശുക്കള്‍ക്ക് പുറകേ പോകുന്നത്
യോഗിക്കും സംഘത്തിനും മനുഷ്യ ജീവന്റെ വിലയറിയില്ല: കനയ്യ കുമാര്‍; സംഘപരിവാറിനെ ഭരണഘടന അട്ടിമറിക്കാന്‍ അനുവദിക്കരുത്

കണ്ണൂര്‍: കന്നുകാലികള്‍ക്കായി ആംബുലന്‍സ് നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് മനുഷ്യജീവന്റെ വിലയറിയില്ലെന്ന് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായി കനയ്യ കുമാര്‍. കണ്ണൂരില്‍ എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുയായിരുന്നു കനയ്യ. 

ഉത്തര്‍പ്രദേശില്‍ 63 കുട്ടികള്‍ മരിച്ചതൊന്നും യോഗി ആദിത്യനാഥ് സര്‍ക്കാരിന് പ്രശ്‌നമല്ലെന്നും അവര്‍ക്ക് കന്നുകാലി സംരക്ഷണത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും കനയ്യ പറഞ്ഞു. 

മനുഷ്യ ജീവന്റെ വിലയറിയാത്തവരാണ് പശുക്കള്‍ക്ക് പുറകേ പോകുന്നത്. രാജ്യത്തെ യഥര്‍ഥ പ്രശ്‌നങ്ങളായ പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ ഒരിക്കലും മോദി സര്‍ക്കാരിന് കഴിയില്ല. മോദി വിദേശ യാത്രയ്ക്ക് ചിലവാക്കിയതിന്റെ പകുതി മതിയായിരുന്നു ബിആര്‍ഡി ആശുപത്രിയിലെ ഓക്‌സിജന്‍ കുടിശ്ശിക തീര്‍ക്കാനെന്ന് കനയ്യ പറഞ്ഞു. 

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതില്‍ സര്‍ക്കാരിന് മറുപടിയില്ല,ദലിതരേയും ന്യൂനപക്ഷങ്ങളേയും  തീവ്രവാദികള്‍ കൊല്ലുന്നതില്‍ സര്‍ക്കാരിന് മറുപടിയില്ല, അവര്‍ ചിന്തിക്കുന്നത് എങ്ങനെ ബ്രാഹ്മണിക്കല്‍ ഹിന്ദുയിസം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാമെന്നാണ്. 

ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ സെക്വിലര്‍ എഡ്യുക്കേഷന്‍ സിസ്റ്റം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വിദ്യാഭ്യാസത്തിനായി ബഡ്ജറ്റ് മാറ്റിവെക്കാന്‍ സമയമില്ല,കന്നുകാലികള്‍ക്കായി ആംബുലന്‍സ് മാറ്റിവെക്കാം. രാഷ്ട്രീയപരമായി നമ്മുടെ സമൂഹത്തെ മാറ്റിമറിക്കേണ്ട ബാധ്യത ഇടതുപക്ഷത്തിന് മാത്രമാണ്. 

സംഘപരിവാര്‍ രാജ്യത്തിന്റെ ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഇടത് പുരോഗമന സംഘടനകള്‍ അനുവദിക്കരുത്.നമുക്കവരുടെ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കേറ്റിന്റ ആവശ്യമില്ല.നമ്മള്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രമുള്ളവരാണ്,കപട രാജ്യസ്‌നേഹികളുടെ സര്‍ട്ടിഫിക്കേറ്റ് നമുക്കാവശ്യമില്ല. ആര്‍എസ്എസും സംഘപരിവാറുമാണ് യഥാര്‍ഥ രാജ്യസ്‌നേഹികളുടം പ്രഥമ ശത്രുക്കള്‍. 

കേരളത്തില്‍ നടത്തിയ  അഴിമതി മറച്ചുവെക്കാനാണ് ബിജെപി കലാപങ്ങള്‍ അഴിച്ചുവിടുന്നത്. ഒരുതലത്തിലുള രാഷ്ട്രീയ കൊലപാതകത്തെയും അംഗീകരിച്ചുകൊടുക്കരുത്. കനയ്യ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com