ന്യൂഡല്‍ഹി: സിഖ് വിഭാഗമായ ദേരാ സച്ചാ സൗധയുടെ നേതാവ് ഗുര്‍മീത് റാം റഹിം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതിയാണ് ഗുര്‍മീതിനെ കുറ്റക്കാരനായി കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ നേതാവിനെ ശിക്ഷിച്ചതോടെ പഞ്ചാബും ഹരിയാനയും കലാപ ഭീതിയിലായി.
ഉച്ചയ്ക്ക് 2.45ന് രസ്യനടപടികളിലൂടെയാണ് കോടതി വിധി പ്രസ്താവം പൂര്‍ത്തിയാക്കിയത്. ഹരിയാനയിലെ സിസ്രയിലുള്ള ആശ്രമത്തില്‍ വച്ച് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്നാണ് റാം റഹീമിനെതിരായ കേസ്. ഏഴു വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് റാം റഹീമിനെതിരെ ചുമത്തിയിട്ടുള്ളത്.
ഇരുന്നൂറിലധികം കാറുകളുടെ അകമ്പടിയോടെയാണ് ദേര സച്ച സൗധ തലവന്‍ വിധി കേള്‍ക്കാന്‍ കോടതിയിലേക്കു പുറപ്പെട്ടത്. പൊലീസിന്റെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്ന് ഇരുപതു കാറുകളാണ് കോടതി പരിസരത്തേക്ക് എത്തിയത്. പതിനായിരക്കണക്കിന് അനുയായികളാണ് പഞ്ചാബിലും ഹരിയാനയിലുമാണ് ദേരാ നേതാവിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത്. സിസ്രയില്‍ വച്ച് റാം റഹീമിന്റ യാത്ര തടയാന്‍ അനുയായികള്‍ ശ്രമിച്ചിരുന്നു.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ അനിഷ്ട സംഭവങ്ങള്‍ തടയാന്‍ പൊലീസ് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. പഞ്ചാബും ഹരിയാനയും കലാപ ഭീതിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുസംസ്ഥാനങ്ങളിലുമായി ഇരുപതിനായിരത്തോളം അര്‍ധ സൈനികരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. അനുയായികള്‍ കൂടുതലുളള മേഖലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം വിഛേദിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ