എസ്എഫ്‌ഐ ആകേണ്ട യോഗി ആര്‍എസ്എസ് ആയ കഥ

ഇന്ന് കാവി വേഷമണിഞ്ഞ് ഉത്തര്‍പ്രദേശ് അടക്കി വാഴുന്ന യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയം ആര്‍എസ്എസ് ആയിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍
എസ്എഫ്‌ഐ ആകേണ്ട യോഗി ആര്‍എസ്എസ് ആയ കഥ

ന്യൂഡെല്‍ഹി: ഇന്ന് കാവി വേഷമണിഞ്ഞ് ഉത്തര്‍പ്രദേശ് അടക്കി വാഴുന്ന യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയം ആര്‍എസ്എസ് ആയിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. 1991ല്‍ കോട്‌വാര്‍ പിജി ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുന്ന കാലത്ത് ആദിത്യനാഥ് എസ്എഫ്‌ഐ അനുഭാവിയായിരുന്നെന്ന് ഒരു ജീവചരിത്രപുസ്തകമാണ് അവകാശപ്പെടുന്നത്. അക്കാലത്ത് സഖാവ് അജയ് ബിഷ്ടാവാനായിരുന്നു യോഗിയുടെ തീരുമാനം.

അജയ് ബിഷ്ട് എന്നായിരുന്നു യോഗിയുടെ കോളജ് കാലത്തെ പേര്. ദ മോംഗ് ഹു ബികെയിം ദ ചീഫ് മിനിസ്റ്റര്‍ എന്ന ശന്തനു ഗുപ്ത എഴുതിയ യോഗി ആദിത്യനാഥിന്റെ ജീവചരിത്രത്തിലാണ് അജയ് ഭിഷ്ട് എന്ന ഇടതുപക്ഷസ്‌നേഹിയായിരുന്ന ആദിത്യനാഥിനെ കുറിച്ച് പറയുന്നത്.

യോഗി പഠിച്ചിരുന്ന കോളജിലെ വിദ്യാര്‍ത്ഥിയും ബന്ധുവുമായ ജയപ്രകാശ് എന്നയാള്‍ യോഗിയോട് എസ്എഫ്‌ഐയെക്കുറിച്ച് സംസാരിച്ചു. എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ജയപ്രകാശ്. ആദിത്യനാഥ് എസ്എഫ്‌ഐയില്‍ ചേരുന്നതിന്റെ വക്കോളമെത്തിയപ്പോള്‍ ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി ഇടപെട്ടു. തുടര്‍ന്ന്  പ്രമോദ് റാവത്ത് എന്ന എബിവിപി നേതാവാണ് ആദിത്യനാഥിന്റെ മനസ്സ് മാറ്റിയതെന്ന് പുസ്തക രചയിതാവ് ശന്തനു ഗുപ്ത പറയുന്നു.

പ്രമോദ് റാവത്ത് കോളേജ് ലൈബ്രറിയില്‍ വെച്ച് യോഗിയുമായി നടത്തിയ ദീര്‍ഘസംഭാഷണത്തില്‍ അദ്ദേഹത്തിന്റെ മനസ് മാറ്റിയെടുക്കുകയും എബിവിപി എന്ന സംഘടനയിലേക്ക് യോഗിയെ ക്ഷണിക്കുകയുമായിരുന്നു. എന്നാല്‍ 1992 ല്‍ കോളേജ് പഠനകാലത്ത് സ്റ്റുഡന്റ് ബോഡി തിരഞ്ഞെടുപ്പില്‍ ആദിത്യനാഥിന് എ.ബി.വി.പി സീറ്റ് നിഷേധിച്ചു. തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച് യോഗി തോല്‍ക്കുകയും ചെയ്തിരുന്നു.

1993 ല്‍ സ്വന്തം വീടും ഗ്രാമവും ഉപേക്ഷിച്ച് യാത്രതിരിച്ച യോഗി ഗോരഖ്‌നാഥ് പീഠത്തിലെത്തി സന്യാസിയാവുകയായിരുന്നെന്നും ബയോഗ്രഫിയില്‍ പറയുന്നു. എന്നാല്‍ സന്യാസിയായ മകനെ തിരിച്ചുവിളിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ആദിത്യനാഥ് തയ്യാറായില്ലത്രേ. പിന്നീട് 1998 മുതല്‍ 2017ല്‍ യുപി മുഖ്യമന്ത്രിയാകുന്നതുവരെ ബിജെപിയുടെ ഗോരഖ്പൂര്‍ ലോക്‌സഭാ എംപിയായി. ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്ന ഹിന്ദുത്വ തീവ്രവാദ സംഘടനയായ ഹിന്ദു യുവവാഹിനി സ്ഥാപിച്ചത് യോഗി ആദിത്യനാഥാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com