നോട്ടു നിരോധനം: മോദിക്ക് ജനങ്ങള്‍ മാപ്പു നല്‍കില്ല; കേന്ദ്രത്തിനെതിരെകടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം

ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ടു നിരോധന നടപടിയില്‍ കേന്ദ്രസര്‍ക്കാര്‍ മാപ്പ് പറയണെന്ന് പ്രതിപക്ഷം
നോട്ടു നിരോധനം: മോദിക്ക് ജനങ്ങള്‍ മാപ്പു നല്‍കില്ല; കേന്ദ്രത്തിനെതിരെകടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ടു നിരോധന നടപടിയില്‍ കേന്ദ്രസര്‍ക്കാര്‍ മാപ്പ് പറയണെന്ന് പ്രതിപക്ഷം. നമ്മുടെ സാമ്പത്തിക സുസ്ഥിരതയെ തകിടം മറിക്കുകയും നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവന്‍ ബലികൊടുക്കുകയും ചെയ്ത നോട്ടു നിരോധനത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി തന്നെ ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. 

നോട്ടു നിരോധനമെന്ന മോദിയുടെ ദേശ വിരുദ്ധ നടപടിയില്‍ ജനങ്ങള്‍ ഒരിക്കലും മാപ്പ് കൊടുക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. നടപടി ഇന്ത്യുടെ സാമ്പത്തിക സുരക്ഷിതത്വത്തെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ നടത്തിയത് വലിയ അഴിമതിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞു. രാജ്യത്തിന്റെ മൂന്ന് ലക്ഷം കോടി രൂപയുടെ വരുമാനം നഷ്ടപ്പെടുത്തുകയും നൂറുകണക്കിന് മനുഷ്യര്‍ മരിക്കുകയും ചെയ്ത സംഭവത്തെ പിന്നെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്നും അവര്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു. 

രാജ്യത്തെയും പാര്‍ലമെന്ററി പാനലിനെയും തെറ്റിദ്ധരിപ്പിച്ച ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയതായി സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു.

നോട്ടു നിരോധത്തന് ഒന്‍പത് മാസത്തിന് ശേഷം 99 ശതമാനം നോട്ടുകളും തിരിച്ചുവന്നുവെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്തുവിട്ടിരുന്നു. നോട്ടു നിരോധനം ഫലപ്രദമായില്ല എന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com