ബന്‍സാലിയെ ചോദ്യം ചെയ്തത് അഡ്വാനിയുടെ എതിര്‍പ്പ് മറികടന്ന്; പാര്‍ലമെന്ററി പാനലിന്റെ നടപടിയെ എതിര്‍ത്ത് ബിജെപി നേതാവ്

ബന്‍സാലിയെ ചോദ്യം ചെയ്ത  നടപടിയെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ പാര്‍ലമെന്ററി പാനലില്‍ അംഗമായ അഡ്വാനി എതിര്‍ത്തു
ബന്‍സാലിയെ ചോദ്യം ചെയ്തത് അഡ്വാനിയുടെ എതിര്‍പ്പ് മറികടന്ന്; പാര്‍ലമെന്ററി പാനലിന്റെ നടപടിയെ എതിര്‍ത്ത് ബിജെപി നേതാവ്

ന്യൂഡല്‍ഹി: വിവാദ സിനിമയായ പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ ചോദ്യം ചെയ്തത് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയുടെ എതിര്‍പ്പ് മറികടന്ന്. ബന്‍സാലിയെ ചോദ്യം ചെയ്ത  നടപടിയെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ പാര്‍ലമെന്ററി പാനലില്‍ അംഗമായ അഡ്വാനി എതിര്‍ത്തു. വ്യാഴാഴ്ച വിളിച്ച് ചേര്‍ത്ത മീറ്റിംഗില്‍ വെച്ച് പാനല്‍ ചെയര്‍മാന്‍ അനുരാഗ് താക്കൂര്‍ അടക്കം നിരവധി പേര്‍ സംവിധായകനെ ശക്തമായി വിമര്‍ശിച്ചിരുന്നു.

സിനിമയിലൂടെ ബന്‍സാലി ചരിത്രത്തെ വളച്ചൊടിച്ചെന്നും പൊതുവികാരം വ്രണപ്പെടുത്തിയെന്നും താക്കൂര്‍ ആരോപിച്ചു. സര്‍ട്ടിഫിക്കറ്റിന് കാത്തു നില്‍ക്കാതെ വിദേശത്ത് സിനിമ റിലീസ് ചെയ്യാനാണോ പദ്ധതിയെന്നും അദ്ദേഹം ചോദിച്ചു. സര്‍ട്ടിഫിക്കേഷനായി ചിത്രം നവംബര്‍ 11 നാണ് സിബിഎഫ്‌സിയിലേക്ക് അയച്ചത്. പിന്നെ എങ്ങനെയാണ് ഡിസംബര്‍ ഒന്നിന് സിനിമ പുറത്തിറക്കാനാവുമെന്ന് ഊഹിച്ചതെന്ന് വ്യക്തമാക്കണമെന്നും ബന്‍സാലിയോട് താക്കൂര്‍ പറഞ്ഞു. സിനിമാറ്റോഗ്രാഫി നിയമപ്രകാരം അംഗീകാരം നല്‍കുന്നതിനായി 68 ദിവസങ്ങള്‍ ബോര്‍ഡിന് എടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ സംവിധായകനെ വിചാരണ ചെയ്യാനുള്ള പരിപാടി മീറ്റിംഗിന്റെ അജണ്ടയില്‍ ഇല്ലെന്ന് പറഞ്ഞാണ് അധ്വാനി ബന്‍സാലിയെ സംരക്ഷിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ആവശ്യത്തിനുള്ള കാര്യങ്ങള്‍ പാനല്‍ ചോദിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രശ്‌നവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ എടുത്തിടെരുതെന്നും അഡ്വാനി ചെയര്‍പേര്‍സണിനോട് വ്യക്തമാക്കിയതായി കമ്മിറ്റിയിലെ അംഗങ്ങളിലൊരാള്‍ ദ ഹിന്ദുവിനോട് പറഞ്ഞു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ അംഗീകാരം ലഭിക്കാതെ സിനിമ വിദേശത്ത് റിലീസ് ചെയ്യില്ലെന്ന് ബന്‍സാലി പാനലിന് ഉറപ്പുകൊടുത്തതായും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com