യുപി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: മുന്‍പില്‍ ബിജെപി തന്നെ, ബിഎസ്പിയ്ക്ക് അപ്രതീക്ഷിത തിരിച്ചുവരവ് 

പതിനാറു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പതിനാലിടത്തും ബിജെപി മുന്‍തൂക്കം നേടി
യുപി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: മുന്‍പില്‍ ബിജെപി തന്നെ, ബിഎസ്പിയ്ക്ക് അപ്രതീക്ഷിത തിരിച്ചുവരവ് 

ലക്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പ്രവചിച്ചിരുന്ന ഉത്തര്‍പ്രദേശ് തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ.  പതിനാറു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പതിനാലിടത്തും ബിജെപി മുന്‍തൂക്കം നേടി. രണ്ടിടത്ത് അപ്രതീക്ഷിതമായി ബിഎസ്പി തിരിച്ചുവരവ് നടത്തി. എസ്പിയ്ക്കും കോണ്‍ഗ്രസിനും ഭേദപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചില്ല. 

ശിശുഹത്യയ്ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ബിആര്‍ഡി ആശുപത്രി സ്ഥിതി ചെയ്യുന്ന ഗോരഖ്പൂര്‍ അടക്കമുളള മുന്‍സിപ്പല്‍ കൗണ്‍സിലിലേക്കുളള തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച മുന്നേറ്റമാണ് കാഴ്ച വെച്ചിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന ബിജെപി നേതാക്കളുടെ ആഹ്വാനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് വോട്ടെണ്ണല്‍ കണക്കുകള്‍ തെളിയിക്കുന്നു. അയോധ്യ അടക്കം പ്രമുഖ മുന്‍സിപ്പല്‍ കൗണ്‍സിലുകളിലെല്ലാം ബിജെപി മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഇതിനിടെ ഉത്തര്‍പ്രദേശില്‍ തിളക്കം നഷ്ടപ്പെട്ടിരുന്ന മായാവതിയുടെ ബിഎസ്പി തിരിച്ചുവരുന്നുവെന്ന സൂചനകളും തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നു. ജാന്‍സിയില്‍ ബിഎസ്പിയാണ് മുന്നിട്ട് നില്‍ക്കുന്നത്

ഗോരഖ് പൂരിന് പുറമേ അലിഗഡ്, മൊറാദാബാദ്, സഹരാന്‍പൂര്‍, മുന്‍സിപ്പല്‍ കൗണ്‍സിലുകളിലും ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണാസിയും ബിജെപി പിടിയ്ക്കുമെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com