ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടം ; മൂന്ന് ഉരു മുങ്ങി

ലക്ഷദ്വീപില്‍ മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കല്‍പ്പേനി, മിനിക്കോയ് ദ്വീപുകളില്‍ വന്‍ നാശനഷ്ടമാണ് വിതയ്ക്കുന്നത്
ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടം ; മൂന്ന് ഉരു മുങ്ങി

കവരത്തി : ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ കനത്തം നാശം വിതച്ച് വീശിയടിക്കുകയാണ്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കല്‍പ്പേനി, മിനിക്കോയ് ദ്വീപുകളില്‍ വന്‍ നാശനഷ്ടമാണ് വിതയ്ക്കുന്നത്. മിനിക്കോയിയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായി. ലക്ഷദ്വീപ് തീരത്ത് മൂന്ന് ഉരു മുങ്ങി. ഇതിലുണ്ടായിരുന്ന 20 ഓളം ജീവനക്കാരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. 

കടല്‍ക്ഷോഭത്തില്‍ കല്‍പ്പേനിയിലെ ബോട്ട് ജെട്ടി തകര്‍ന്നു. ലക്ഷദ്വീപില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരും. കൂറ്റന്‍ തിരമാലകള്‍ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കവരത്തിയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നിട്ടുണ്ട്. ലക്ഷദ്വീപിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ഒരു കപ്പല്‍ കൂടി അയച്ചു. ഇന്ന് രാത്രിയോടെ കാറ്റ് ലക്ഷദ്വീപ് വിടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. 

കനത്ത കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കനത്ത മഴയില്‍ കല്‍പ്പേനിയിലെ ഹെലിപ്പാഡ് വെള്ളത്തിനടിയിലായി. കവരത്തിയുടെ വടക്കന്‍ പ്രദേശത്ത് കടല്‍ കയറി. ബ്രേക്ക് വാട്ടര്‍ വാര്‍ഫും കടലെടുത്തു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ദ്വീപിലെ വൈദ്യുതബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ദുരിതമേഖലയിലെ ജനങ്ങളെ സമീപത്തെ സ്‌കൂളുകളിലെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റ് അതിതീവ്ര വിഭാഗത്തിലേക്ക് മാറിയെന്നും റിപ്പോര്‍ട്ടുണ്ട്. ജാഗ്രതാനിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 

കല്‍പ്പേനി തീരത്ത് 104 പേരെ നേവി കണ്ടെത്തി രക്ഷിച്ചിട്ടുണ്ടെന്ന് സതേണ്‍ നേവല്‍ കമാന്‍ഡ് അറിയിച്ചു. എന്നാല്‍ അതില്‍ കൊച്ചിയില്‍ നിന്ന് പോയവരും തമിഴ്‌നാട് അടക്കമുള്ള തീരങ്ങളില്‍ നിന്നും പോയവരാണ്. ഈ സംഘത്തില്‍ തിരുവനന്തപുരത്ത് നിന്നും പോയവര്‍ ഇല്ലെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com