വിടുവായത്തം നിര്‍ത്തിക്കോ, അല്ലായെങ്കില്‍ എല്ലാം വെളിപ്പെടുത്തും: ഉദ്ധവിന് നാരായണ്‍ റാണെയുടെ ഭീഷണി 

ഉദ്ധവും കുടുംബവും ബാല്‍ താക്കറെയെ മാനസികമായി പീഡിപ്പിക്കുന്നത് താന്‍ കണ്ണുകൊണ്ട് കണ്ടിട്ടുണ്ടെന്നും നാരായണ്‍ റാണെ
വിടുവായത്തം നിര്‍ത്തിക്കോ, അല്ലായെങ്കില്‍ എല്ലാം വെളിപ്പെടുത്തും: ഉദ്ധവിന് നാരായണ്‍ റാണെയുടെ ഭീഷണി 

മുംബൈ: വായില്‍ തോന്നുന്നത് വിളിച്ചുപറയുന്നത് നിര്‍ത്തിയില്ലെങ്കില്‍ 'എല്ലാം' വെളിപ്പെടുത്തുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്ക് 
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ ശിവസേനാ നേതാവുമായ നാരായണ്‍ റാണെയുടെ ഭീഷണി.ഉദ്ധവും കുടുംബവും ബാല്‍ താക്കറെയെ മാനസികമായി പീഡിപ്പിക്കുന്നത് താന്‍ കണ്ണുകൊണ്ട് കണ്ടിട്ടുണ്ടെന്നും വായ പൂട്ടിയില്ലെങ്കില്‍ എല്ലാം തുറന്നുപറയുമെന്നും നാരായണ്‍ റാണെ വ്യക്തമാക്കി.

ബാല്‍ താക്കറെയെ താന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന ഉദ്ധവ് താക്കറെയുടെ ആരോപണത്തിന് മറുപടി പറയവേയാണ് നാരായണ്‍ റാണെ ഭീഷണി മുഴക്കിയത്.  ഉദ്ധവും കുടുംബവും എങ്ങനെയാണ് ബാല്‍ താക്കറെയെ പീഡിപ്പിച്ചിരുന്നതെന്ന് കണ്ണുകൊണ്ട് കണ്ടിട്ടുള്ളയാളാണ് ഞാന്‍. എനിക്കെതിരായ ഗൂഢാലോചനയും വിടുവായത്തവും അവസാനിപ്പിച്ചില്ലെങ്കില്‍ എല്ലാം വെളിപ്പെടുത്തും നാരായണ്‍ റാണെ പറഞ്ഞു.

ബാലാസാഹബ് ജീവനോടെയിരുന്നപ്പോള്‍ ഒരുതരത്തിലും അദ്ദേഹത്തെ ഞാന്‍ ബുദ്ധിമുട്ടിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം സ്വവസതിയില്‍ അനുഭവിച്ച പലകാര്യങ്ങള്‍ക്കും ഞാന്‍ സാക്ഷിയാണ്. ബാല്‍ താക്കറെയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും റാണെ പറഞ്ഞു.

റാണെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഭരണകക്ഷിയായ ബിജെപിക്കുമേല്‍ ശിവസേന സമ്മര്‍ദം ചെലുത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണു വെളിപ്പെടുത്തല്‍. ഒരു കാലത്ത് ബാല്‍ താക്കറെയുടെ വിശ്വസ്തനായിരുന്ന റാണെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലും പിന്നീട് കോണ്‍ഗ്രസ് ബാന്ധവം അവസാനിപ്പിച്ച് മഹാരാഷ്ട്ര സ്വാഭിമാന്‍ എന്ന പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. നിലവില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിനൊപ്പമാണ് റാണെയുടെയും പാര്‍ട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com