ആധാറില്‍ ഇടക്കാലാശ്വാസം ; എല്ലാ സേവനങ്ങള്‍ക്കും സമയപരിധി നീട്ടി

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്
ആധാറില്‍ ഇടക്കാലാശ്വാസം ; എല്ലാ സേവനങ്ങള്‍ക്കും സമയപരിധി നീട്ടി

ന്യൂഡല്‍ഹി : വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ സേവനങ്ങള്‍ക്കും സമയപരിധി ബാധകമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മൊബൈല്‍ ഫോണും മാര്‍ച്ച് 31 ന് അകം ബന്ധിപ്പിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. 

നേരത്തെ ഫെബ്രുവരി ആറിനകം മൊബൈല്‍ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത് മാര്‍ച്ച് 31 വരെ നീട്ടാമെന്ന കേന്ദ്രസര്‍ക്കാരിന് വേണ്ടി  അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ  സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇത് ഭരണഘടനാ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. 

ബാങ്ക് അക്കൗണ്ട്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.ആധാറിനെതിരെ 20 ഓളം ഹര്‍ജികളാണ് കോടതിയിലുള്ളത്. ആധാറിന് എതിരായ ഹര്‍ജികളില്‍ ജനുവരി 10 മുതല്‍ ഭരണഘടനാ ബെഞ്ച് അന്തിമ വാദം കേള്‍ക്കുമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ, എ.കെ സിക്രി, എ.എം കന്‍വില്‍ക്കര്‍, ഡി. വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുള്‍പ്പെട്ട മറ്റ് ജഡ്ജിമാര്‍. ആധാര്‍ കാര്‍ഡും പാന്‍ നമ്പറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. അതേസമയം ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും സര്‍ക്കാരിന്റെ ഒരു സേവനങ്ങളും വിലക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ അഭിഭാഷക സംഘടനയായ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയനും കോടതിയെ സമീപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com