ആധാര്‍ കാണിച്ചില്ല; ചികിത്സ നിഷേധിക്കപ്പെട്ട കാര്‍ഗില്‍ ജവാന്റെ ഭാര്യ മരിച്ചു

ഹരിയാനയിലെ സൊനീപാത്തിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
ആധാര്‍ കാണിച്ചില്ല; ചികിത്സ നിഷേധിക്കപ്പെട്ട കാര്‍ഗില്‍ ജവാന്റെ ഭാര്യ മരിച്ചു

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് കാണിച്ചില്ലെന്ന കാരണത്താല്‍ ചികിത്സ നിഷേധിച്ച കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ മരിച്ചു. ഹരിയാനയിലെ സൊനീപാത്തിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍ ഹവാല്‍ദാര്‍ ലക്ഷ്മണ്‍ ദാസിന്റെ ഭാര്യ ശകുന്തള ദേവി (55)യാണ് ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് മരിച്ചത്.

ഹൃദയ സംബന്ധമായി അസുഖവുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു ഇവര്‍. എന്നാല്‍ ആധാറില്ലെന്ന കാരണത്താല്‍ ഗുരുതരാവസ്ഥയിലായിരുന്ന അമ്മയുടെ ചികിത്സ നിഷേധിക്കുകയായിരുന്നെന്ന് മകന്‍ പവന്‍ കുമാര്‍ ബല്യാണ്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെ കൊണ്ടു വരുന്ന തിരക്കില്‍ അധാര്‍ എടുക്കാന്‍ മറന്നിരുന്നെന്നും എന്നാല്‍ ഫോണിലുണ്ടായിരുന്ന ആധാറിന്റെ ഡിജിറ്റല്‍ കോപ്പി ഹോസ്പിറ്റലില്‍ കാണിച്ചിരുന്നുവെന്നും പവന്‍ പറഞ്ഞു. ചികിത്സ തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ആധാര്‍ കൊണ്ടു വരാമെന്ന് ഉറപ്പ് നല്‍കിയിട്ടും ആശുപത്രി അധികൃതര്‍ ചെവി കൊണ്ടില്ലെന്നും പവന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. മെഡിക്കല്‍ ടീം ഉടന്‍ ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി അനില്‍ വിജ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും മന്ത്രാലയം ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com