ജാര്‍ഖണ്ഡ്: ബീഫ് കടത്തിയെന്നാരോപിച്ച് വ്യാപാരിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി ജാര്‍ഖണ്ഡിലെ മുസ്ലിം സ്ത്രീകള്‍. ഗോരക്ഷയുടെ പേരില്‍ മുസ്ലിങ്ങള്‍ കൊലചെയ്യപ്പെടുന്നതിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഗോസംരക്ഷകര്‍ക്കെതിരെ ആയുധമെടുക്കാന്‍ തങ്ങള്‍ മടിക്കില്ലെന്നും ജാര്‍ഖണ്ഡിലെ രാംഗര്‍ഹിലുള്ള സ്ത്രീകള്‍ വ്യക്തമാക്കി.
ബീഹാറിലെ രാംഗര്‍ഹില്‍ എന്ന സ്ഥലത്താണ് അസ്ഗര്‍ അലി എന്നറിയപ്പെടുന്ന ആലിമുദ്ദീന്‍ എന്ന വ്യാപാരിയെ ഗോരക്ഷകര്‍ സംഘംചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. നൂറോളം പേര്‍ ചേര്‍ന്ന് അസ്ഗര്‍ അലിയെ തല്ലിക്കൊന്ന് കാറിന് തീയിടുകയായിരുന്നു. ബീഫ് കടത്തുന്നു എന്ന സംശയിച്ചായിരുന്നു ആക്രമണം.
ഗോരക്ഷയുടെ പേരില്‍ അക്രമം അഴിച്ച് വിടുന്നവരെ സര്‍ക്കാര്‍ സഹായിക്കുകയാണെന്നും പൊലീസ് ഇവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പ്രതീക്ഷയില്ലെന്നും രാംഗര്‍ഹില്ലിലെ സ്ത്രീകള്‍ പറഞ്ഞു. ആള്‍ക്കൂട്ട നീതി ആള്‍ക്കൂട്ടത്തിന്റെ മാത്രം നീതിയായി മാറുകയാണ്. ആള്‍ക്കൂട്ടം നടപ്പിലാക്കുന്ന നീതിയെ നേരിടേണ്ടത് ആള്‍ക്കൂട്ടം തന്നെയാണെന്നും അസ്ഗര്‍ അലിയുടെ ഭാര്യ മറിയം ഖാട്ടുണ്‍ പറഞ്ഞു. മറിയത്തിന് അനുഭാവം പ്രഖ്യാപിച്ച് നൂറുകണക്കിന് സ്ത്രീകളാണ് അവരുടെ വീട്ടിലെത്തിയത്.
മുസ്ലീങ്ങളായ ആളുകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഈ കൊലപാതകങ്ങളൊക്കെയും നടന്നിട്ടുള്ളതെന്ന് വ്യക്തമാണെന്നും പ്രദേശവാസിയായ മമിന ഖാത്തുന്‍ പറഞ്ഞു. തങ്ങള്‍ മറ്റുള്ളവരുടെ അടുക്കളയിലേക്ക് ഒളിഞ്ഞ് നോക്കുന്നില്ലല്ലോ, പിന്നെ എന്തിനാണ് ഒരു പ്രത്യേക വിഭാഗത്തിന് തങ്ങളുടെ ഭക്ഷണകാര്യത്തില്‍ ഇത്ര താത്പര്യമെന്ന് ഗ്രാമവാസിയായ ആബിദാ ഖാട്ടുണ്‍ ചോദിക്കുന്നു. പ്രതികളായവരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിലെത്തിക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ