ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി

സംസ്ഥാനത്തെ കലാപം എല്ലാ കുടുംബങ്ങളെയും ബാധിക്കുമെന്നും ഇതൊഴിവാക്കാന്‍ രാഷ്ട്രപതി ഭരണം തന്നെ ഏര്‍പ്പെടുത്തണമെന്നാണ് ബിജെപിയുടെ ആവശ്യം
ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി

കൊല്‍ക്കത്ത: സംഘര്‍ഷങ്ങള്‍ തുടരുന്ന ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ കെ.എന്‍. ത്രിപാഠിയെ കണ്ടു. സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കണ്ടത്. സംസ്ഥാനത്തെ സംഘര്‍ഷാന്തരീക്ഷം വര്‍ണറോട് വിശദീകരിച്ചതായും കേന്ദ്രത്തെ വിഷയത്തില്‍ ഇടപെടുവിക്കണമെന്ന് അഭ്യര്‍ഥിച്ചതായും ദിലിപ് ഘോഷ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 

സംസ്ഥാനത്തെ കലാപം എല്ലാ കുടുംബങ്ങളെയും ബാധിക്കുമെന്നും ഇതൊഴിവാക്കാന്‍ രാഷ്ട്രപതി ഭരണം തന്നെ ഏര്‍പ്പെടുത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം, ബസിര്‍ഹട്ട് കലാപത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഘര്‍ഷങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നുമാണ് മുഖ്യമന്ത്രി മമതയുടെ ആരോപണം. എന്നാല്‍ കേന്ദ്രസേനയെ അയച്ചിട്ടും തിരിച്ചയക്കുകയായിരുന്നു ബംഗാള്‍ സര്‍ക്കാരെന്നായിരുന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം.

അതേസമയം ഡാര്‍ജിലിങില്‍ പ്രത്യേക സംസ്ഥാനത്തിനായുള്ള ഗൂര്‍ഖാ വിഭാഗങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ബസിര്‍ഹട്ടില്‍ മുഹമ്മദ് നബിയെക്കുറിച്ച് അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഇരുവിഭാഗങ്ങളും തമ്മില്‍ കലാപം നടക്കുന്നത്. സംഘര്‍ഷങ്ങള്‍ അയവില്ലാതെ തുടരുന്നതില്‍ മമത ബാനര്‍ജി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയുമാണ്. 

അതിനിടെ, ബസിര്‍ഹട്ട് മേഖലയില്‍ സന്ദര്‍ശനത്തിന് തുനിഞ്ഞ ബിജെപി എം.പിമാരായ മീനാക്ഷി ലേഖി, ഓം മാഥൂര്‍, സത്യപാല്‍ സിങ് എന്നിവരെ കൊല്‍ക്കത്ത വിമാനത്താവളത്തിനു സമീപം പൊലീസ് തടയുകയും കരുതല്‍ തടവില്‍വെയ്ക്കുകയും ചെയ്തു. പൊലീസ് നടപടിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com